ADVERTISEMENT

റിയാദ് ∙ ഇന്ത്യൻ എംബസിയുടെയും സാമൂഹികപ്രവർത്തകരുടേയും കരുതലിൽ മനോനില തെറ്റിയ ഇന്ത്യക്കാരനായ യുവാവ് നാടണഞ്ഞു. നജ്റാനിൽ ജോലി ചെയ്തിരുന്ന യുപി മഹാരാജ ഗഞ്ച്, ബനർസിയാ ഖുർദ്കൊൽഹുയി സ്വദേശിയാണ് നാട്ടിലേക്ക് മടങ്ങിയത്.

സ്വദേശിയുടെ ഹൗസ് ഡ്രൈവർ ജോലിക്കൊപ്പം ആടുകളെ മേയിക്കുന്ന ജോലിയും ചെയ്തിരുന്ന  യുവാവിന് ഇതിനിടെയിൽ മനോനില തകരാറിലായി. അനേക വർഷങ്ങളായി ഇവിടെയുള്ള കൃഷിയിടത്തിലും, മസറ(ആട്ഫാം)യിലും ജോലിചെയ്തിരുന്ന ബന്ധുവിന്‍റെ ഇടപെടിലാണ് ഇയാൾ സൗദിയിൽ ജോലിക്കെത്തിയത്. ജോലിക്കിടയിലും താമസസ്ഥലത്തും മറ്റും മനോനിലതെറ്റിയ യുവാവ് കുഴപ്പങ്ങളുണ്ടാക്കിയതിനെ തുടർന്ന് സ്പോൺസർ നജ്റാനിൽ നിന്നും റിയാദിലെത്തിച്ചു. നാസ് എയർലൈൻസിൽ ഡൽഹിയിലേക്കുള്ള വിമാനടിക്കറ്റുമെടുത്തിരുന്നു.

റിയാദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ബോർഡിങ് പാസും ലഭിച്ച യുവാവ് ഇമിഗ്രേഷൻ കൗണ്ടറിൽ സുരക്ഷാ ജീവനക്കാരനോട് പ്രശ്നമുണ്ടാക്കിയതോടൊപ്പം പ്രവേശന നിരോധിതമേഖലയിലേക്ക് കടക്കാനും ശ്രമിച്ചു. സുരക്ഷാ ക്രമ പ്രശ്നങ്ങളുണ്ടാക്കിയ യുവാവിന്‍റെ പെരുമാറ്റത്തിൽ പന്തികേട് മനസിലാക്കിയ നാസ് എയർലൈൻസ് ജീവനക്കാർ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. കുഴപ്പമുണ്ടാക്കിയതിനാൽ യാത്ര മുടങ്ങിയ ഇയാൾക്ക് ഒരു ദിവസം വിമാനത്താവളത്തിൽ തുടരേണ്ടിവന്നു. 

വിമാനത്താവള അധികൃതർ വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചു കൂടാതെ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിനെയും ബന്ധപ്പെട്ടു. റിയാദ്  എംബസിയുടെ പ്രോട്ടോക്കോൾ ജീവനക്കാരനായ സത്താറും സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടും വിമാനത്താവളത്തിൽ എത്തി. ബന്ധപ്പെട്ട സുരക്ഷാ ഓഫിസറിനെ കണ്ടു യുവാവിന്‍റെ മാനസികനില തെറ്റിയതാണെന്നും ചികിത്സാർഥം നാട്ടിലേക്ക് കയറ്റിവിട്ടതാണെന്നും മറ്റുമുള്ള വിവരം ബോധ്യപ്പെടുത്തിയതിനെ തുടർന്ന് ജാമ്യത്തിലിറക്കി. തുടർന്ന് റിയാദിലെ മാനസിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിച്ചു. എക്സിറ്റടിച്ചതിനാൽ ആശുപത്രിയിൽ അഡ്മിഷൻ സാധ്യവുമല്ലായിരുന്നു.  മനോനില തെറ്റിയ യുവാവിന്‍റെ ഉത്തരവാദിത്വവും ജാമ്യത്തിലിറക്കിയ സാമൂഹിക പ്രവർത്തകരുടെ ചുമലിലായി. എംബസിയുടെ ചെലവിൽ യുവാവിന് ബത്തയിൽ താമസ സൗകര്യം ഒരുക്കി ദിവസം തോറും ആശുപത്രിയിലെത്തിച്ച് ചികിത്സ തുടർന്നു.

മനോനില തകരാറായ ഇയാൾക്ക് ഇറങ്ങി പോവുന്ന സ്വഭാവ സ്ഥിതിയുണ്ടായിരുന്നതിനാൽ ഒരാഴ്ചയോളം മലയാളി സമൂഹിക പ്രവർത്തകർ രാത്രിയും പകലുമൊക്കെ കാവലിരുന്ന് പരിചരണം നൽകി. കബീർ പട്ടാമ്പി, മുജീബ് കായംകുളം, റൗഫ് പട്ടാമ്പി, ഷംസുദ്ദീൻ എടത്തനാട്ടുകര, നാസർ വണ്ടൂർ, മനോജ്, സിബിൻ ജോജോ എന്നിവർ സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കി ഊഴമിട്ട് കാവലിരുന്നു. ഭാഷയുടെ പ്രശ്നമുണ്ടായിരുന്നതിനാൽ ഇന്ത്യൻ എംബസിയിൽ നിന്നും ക്രമീകരിച്ച യുപി സ്വദേശികളെ കൂട്ടിനെത്തിച്ചുവെങ്കിലും ഏറെ താമസിയാതെ ബുദ്ധിമുട്ടാണെന്നു പറഞ്ഞു അവർ കയ്യയൊഴിഞ്ഞു മടങ്ങിയെങ്കിലും സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിനൊപ്പം മലയാളി സാമൂഹികപ്രവർത്തകർ സഹായത്തിനെത്തുകയായിരുന്നു.

ചികിത്സയ്ക്കൊടുവിൽ സാധാരണനിലയിലേക്ക് എത്തിയ യുവാവിന് നാട്ടിലേക്ക് മടങ്ങാനും ഒപ്പം നാട്ടിലെത്തിക്കുന്നതിനുമുള്ള ഒരാളുടെ വിമാനടിക്കറ്റും ഇന്ത്യൻ എംബസിയുടെ ചെലവിൽ നൽകി. മലയാളിയായ ഷിജു സുൽത്താൻ ഓച്ചിറ ഇയാളെ നാട്ടിലെത്തിക്കാനുള്ള ചുമതല ഏറ്റെടുത്തു. ഉയർന്ന ടിക്കറ്റ് നിരക്കുള്ള കാലമായിട്ടും യുവാവിന്‍റെ സാഹചര്യം മനസിലാക്കി ഇടപെട്ട എംബസി ടിക്കറ്റുകൾ എടുത്തു നൽകുകയായിരുന്നു.  ഇന്ത്യൻ എംബസി ഡിസിഎം അബുമാത്തൻ ജോർജ്, കമ്യൂണിറ്റി വെൽഫയർ ഓഫിസർ മൊയീൻ അക്തർ, എംബസി ജീവനക്കാരായ ഹരി, ഷറഫ് എന്നിവർ സാമൂഹികപ്രവർത്തകർക്കാവശ്യമായ പിന്തുണയും നൽകി. കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചേർന്ന യുവാവിനെ ബന്ധുക്കൾക്ക് സമീപം എത്തിച്ചു.

English Summary:

Indian Embassy: Mentally Distrubed Expat was Brought Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com