രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയല്ല ഹജ് കര്‍മം: ഷെയ്ഖ് മാഹിര്‍ അല്‍ മഅയ്ഖ്‌ലി
Mail This Article
അറഫ ∙ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയല്ല ഹജ് കര്‍മമെന്ന് ഹറം ഇമാമും ഖത്തീബുമായ ഷെയ്ഖ് മാഹിര്‍ അല്‍ മഅയ്ഖ്‌ലി പറഞ്ഞു. അറഫ സംഗമത്തിൽ പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം ഖുതുബ (പ്രഭാഷണം) നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മവും ലോകത്തിന്റെ പരിച്ഛേദവുമായ അറഫ വിശ്വമഹാസംഗമത്തില്‍ പങ്കെടുത്ത ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെ ഷെയ്ഖ് മാഹിർ അൽ മഅയ്ഖ്‌ലി അഭിസംബോധന ചെയ്തു. അറഫ നമിറ പള്ളിയിലായിരുന്നു ഖുതുബ. ആരാധനാ കര്‍മങ്ങളില്‍ നിന്നും പ്രാര്‍ഥനകളില്‍ നിന്നും വ്യതിചലിച്ച് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കും വിഭാഗീയ കക്ഷിത്വങ്ങള്‍ക്കുമുള്ള വേദിയായി ഹജ് കര്‍മത്തെ മാറ്റുന്നതിനെതിരെ ഷെയ്ഖ് മാഹിര്‍ അല്‍ മുഅയ്ഖ്‌ലി മുന്നറിയിപ്പ് നല്‍കി.
അല്ലാഹുവിനെ ആരാധിക്കുന്നതിലെ അനുഷ്ഠാനത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രകടനമാണ് ഹജ് എന്നും ഇമാം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മഹാ സംഗമത്തിനായി അറഫ മൈതാനം ഒരുങ്ങി. ഹജിന്‍റെ സുപ്രധാനചടങ്ങിനായി ഇന്ന് അറഫയിൽ ജനലക്ഷങ്ങൾ സംഗമിക്കും. 180 രാഷ്ട്രങ്ങളില്‍ നിന്നുളള 20 ലക്ഷം ഹാജിമാരാണ് അറഫയിൽ സംഗമിച്ചത്. തീർഥാടകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞ് ജബലുറഹ്മ മലമടക്കുകൾ ഭക്തിനിർഭരമായി. നാഥാ നിന്‍റെ വിളിക്കുത്തരം നൽകാൻ ഞങ്ങളിതാ എത്തി എന്ന പ്രാർഥനാ മന്ത്രണവുമായി എത്തിയ ഓരോ തീർഥാടകനും ഉള്ളുരുകുന്ന പാപമോചന പ്രാർഥനകളുമായി ഇന്നു വൈകുന്നേരം വരെ അറഫയുടെ ചരുവുകളിൽ തുടരും. ഹജ്ജിനായെത്തിച്ചേർന്നിട്ടുള്ള പതിനെണ്ണായിരത്തോളം മലയാളി ഹാജിമാരുൾപ്പെടെ ഒന്നേമുക്കാൽ ലക്ഷം ഇന്ത്യൻ തീർഥാടകരാണ് അറഫാ സംഗമത്തിനെത്തിച്ചേർന്നിരിക്കുന്നത്. ഹാജിമാരുടെ ഏറ്റവും തിരക്കുള്ള ഹജ്ജിന്‍റെ രണ്ടാം ദിനമാണ് അറഫാ സംഗമം നടക്കുന്നത്.
സ്വജീവിതത്തിൽ സംഭവിച്ചുപോയ തെറ്റുകുറ്റങ്ങളും പാപങ്ങളുമൊക്കെ പരമകാരുണ്യവാനായ അല്ലാഹുവിനോട് ഏറ്റുപറയുവാനും മാപ്പിരക്കുവാനും, ആഗ്രഹങ്ങളും പ്രതീക്ഷകളുമൊക്കെ തങ്ങളുടെ പ്രപഞ്ചസൃഷ്ടിതാവിനോട് അപേക്ഷിക്കാനും പ്രാർഥിക്കാനുമാണ് ഒരോ ഹാജിമാർക്കും ലഭിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ സമയമാണ് അറഫ സംഗമദിനത്തിൽ കൈവന്നത്.ചികിത്സയിലുള്ള മുഴുവൻ ഹാജിമാരെയും മെഡിക്കൽസുരക്ഷാ സംവിധാനത്തോടെ അറഫിയിലെത്തിച്ചു സംഗമത്തിൽ പങ്കെടുപ്പിച്ചു. സുര്യാസ്തമനത്തിനു ശേഷം ഹാജിമാർ തുടർന്ന് മുസ്തലിഫയിലേക്ക് നീങ്ങും ഇന്ന് അവിടെ എല്ലാ ഹാജിമാരും തുറസ്സായ സ്ഥലത്ത് രാപ്പാർക്കും. പ്രവാചകൻ മുഹമ്മദ് നബി അറഫ പ്രഭാഷണത്തിനു ശേഷം മുസ്ദലിഫിയിലാണ് രാത്രി തങ്ങിയതിനെ അനുസ്മരിച്ചാണ് ഹാജിമാരും മുസ്ദലിഫയിൽ രാത്രി കഴിയുന്നത്. പുലർച്ചയോടെ എല്ലാവരും മിനായിലേക്ക് ജംറയിലെ കല്ലേറ് കർമ്മത്തിനായി വീണ്ടും നീങ്ങും.
ഇന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്ക് രാപാർക്കാൻ പോവും. ബലി പെരുന്നാൾ ദിവസം ബലി കർമ്മവും മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും.
തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം.