അവിചാരിതമായി വൈദ്യുതി മുടങ്ങിയതിന് നഷ്ടപരിഹാരം നൽകി സൗദി ഇലക്‌ട്രിസിറ്റി കമ്പനി
Mail This Article
റിയാദ് ∙ നാട്ടിൽ വൈദ്യുതി മുടങ്ങിയാൽ പെട്ടതു തന്നെ, നടപടിയാവണമെങ്കിൽ സമയമെടുക്കും. എന്നാൽ സൗദിയിൽ കാര്യങ്ങൾ അങ്ങനെയല്ല വിസ്മയകരമാണ്. അവിചാരിതമായി വൈദ്യുതി മുടങ്ങിയതിന് 2000 റിയാൽനഷ്ടപരിഹാരം നൽകിയിരിക്കുകയാണ് സൗദിയിലെ ഇലക്ട്രിസിറ്റി കമ്പനി. ഇതിനും പുറമേ നിയമപരമായി നൽകേണ്ടുന്ന മറ്റൊരു നഷ്ടപരിഹാരവും ഉപയോക്താക്കൾക്ക് നൽകുന്നുമുണ്ട്. മാത്രമല്ല തടസ്സം നേരിട്ടതിൽ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയുള്ള മെസേജുകള്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഷറൂറ ഗവർണറേറ്റിലാണ് അവിചാരിതമായി വൈദ്യുതി മുടക്കം ഉണ്ടായത്.
സൗദി ഇലക്‌ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തുകയും തടസ്സപ്പെട്ട കാലയളവിനുള്ള നഷ്ടപരിഹാരമായി വരിക്കാരുടെ അക്കൗണ്ടിലേക്ക് ഒരു തുക ചേർക്കുകയും ചെയ്തു. സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ ഡയറക്ടർ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി 200 റിയാൽ മുടക്കം വരുത്തിയവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. അടുത്ത 10 ദിവസത്തിനുള്ളിൽ വൈദ്യുതി ഗ്യാരണ്ടീഡ് സ്റ്റാൻഡേർഡ് ഗൈഡ് അനുസരിച്ചുള്ള നഷ്ടപരിഹാരവും നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഒരു ഉപഭോക്താവിന് വൈദ്യുതി മുടക്കം സംഭവിച്ചാൽ, സേവന ദാതാവ് എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കണമെന്നും വൈദ്യുതി മുടങ്ങിയ സമയം മുതൽ 6 മണിക്കൂറിൽ കൂടരുതെന്നും സൗദിയിലെ വൈദ്യുതി ഗ്യാരണ്ടിഡ് സ്റ്റാൻഡേർഡ് മാനുവൽ പറയുന്നു. സേവന ദാതാവ് ഈ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, അവർ ഉപഭോക്താവിന് 200 റിയാൽ സാമ്പത്തിക തുക നഷ്ടപരിഹാരം നൽകണം, കൂടാതെ സേവന ദാതാവ് ഈ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് തുടരുകയാണെങ്കിൽ, ഉപഭോക്താവിന് 50 റിയാൽ വീതം അധികമായുള്ള ഒരോ മണിക്കൂറിനും നഷ്ടപരിഹാരം നൽകണം.
സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ഷറൂറ ഗവർണറേറ്റിലെ സർവീസ് മുടങ്ങിയതിനെ കുറിച്ച് അടിയന്തര അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരായി നിയമപരമായ പിഴകൾ ചുമത്താനും നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും അന്വേഷണങ്ങളോ പരാതികളോ സ്വീകരിക്കുന്നതിന് ടെലിഫോൺ ലൈനുകളിലൂടെ ബന്ധപ്പെടുമ്പോൾ, അവരോട് ക്ഷമാപണം നടത്താനും നഷ്ടപരിഹാര തുകയെപ്പറ്റി അറിയിക്കാനും അടിയന്തിരമായി തന്നെ ഷറൂറയിലെ എല്ലാ ഉപഭോക്താക്കളുമായും ആശയവിനിമയം നടത്താനും ഡയറക്ടർ ബോർഡ് അധികാരികൾ വൈദ്യുതി കമ്പനിയോട് നിർദ്ദേശിച്ചു.