ADVERTISEMENT

മനാമ∙ കടുത്ത താപനിലയിൽ മാത്രമല്ല വൈദ്യുതി ബില്ലിലും 'വിയർക്കുക'യാണ് ബഹ്‌റൈൻ പ്രവാസികൾ. സ്‌കൂൾ തുറക്കാറാകുന്ന സമയം ആയതു കൊണ്ട് തന്നെ വേനലവധി കഴിഞ്ഞ് മിക്ക പ്രവാസികളും  മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ വർഷം  മുതൽ വൈദ്യുതി ,വെള്ളം സബ്‌സിഡികൾ നിർത്തലാക്കിയതോടെ ബഹ്‌റൈൻ പ്രവാസികൾക്ക് ഈ   ഇനത്തിൽ മാത്രം  ഭീമമായ തുകയാണ് ചെലവാക്കേണ്ടി വരുന്നത്.

ചൂട് കാലത്ത് ശീതീകരണ സംവിധാനങ്ങളും നിരന്തരമായി പ്രവർത്തിക്കേണ്ടി വരുന്നത് മൂലമാണ് അമിത ചാർജ് ഒടുക്കേണ്ടി വരുന്നത്. ഹോട്ടൽ,ഭക്ഷണ വ്യവസായ മേഖലയിലും ചൂടുകാലം ഉണ്ടാക്കുന്ന സാമ്പത്തിക മാന്ദ്യം ചെറുതല്ല. ഭക്ഷണ ശാലകളിൽ പൊതുവെ വേനലവധിക്കാലം ആരംഭിക്കുന്നത് മുതൽ ഉപഭോക്താക്കൾ കുറവാണ്. എന്നാൽ അക്കാരണത്താൽ എയർകണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്നതിൽ കുറവ് വരുത്താനും സാധിക്കില്ല. വരുമാന നഷ്ടത്തോടൊപ്പം തന്നെ വൈദ്യുതി നിരക്കിലെ ഈ ഉയർച്ചയും വ്യാപാര മേഖലയിൽ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം പല ചെറുകിട ബിസിനസുകളെയും ബാധിക്കുന്നുണ്ട്. 

ചിത്രം: സനുരാജ്
ചിത്രം: സനുരാജ്

മത്സ്യ,മാംസങ്ങളും  കുടിവെള്ളവും ജ്യൂസുകളും വിൽക്കപ്പെടുന്ന കോൾഡ്  സ്റ്റോറുകളിൽ ഫ്രീസറുകൾക്കും ചൂടുകാലത്ത് കൂടിയ  വൈദ്യുതിയാണ്  വേണ്ടിവരുന്നത്. ശീതീകരണ സംവിധാനം പാളിയാൽ പച്ചക്കറികൾ അടക്കമുള്ളവ നശിച്ചുപോവുകയും ചെയ്യും. 

∙ 'വിത്ത് ഇലക്ട്രിസിറ്റി  ' ഫ്‌ളാറ്റുകളോട് പ്രിയം 
ബഹ്‌റൈനിൽ വൈദ്യുതി നിരക്ക് ഗണ്യമായി വർധിച്ചതോടെ  'വിത്ത് ഇലക്ട്രിസിറ്റി  ' ഫ്‌ളാറ്റുകളോടാണ് താമസക്കാർക്ക് കൂടുതൽ ഇഷ്ടം. അത് കൊണ്ട് തന്നെ പല സ്വദേശി കെട്ടിട ഉടമകളും  വാകകയ്ക്ക് നൽകുന്ന ഫ്‌ളാറ്റുകൾക്ക് മുന്നിൽ(WITH EWA )  'വിത്ത് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ  ' ബോർഡുകൾ  തൂക്കിയിരിക്കുന്നത് കാണാം. സ്വദേശി പൗരന്മാർക്ക് വൈദ്യുതി നിരക്കിൽ സബ്‌സിഡി ലഭിക്കുന്നത് കാരണം  അവരുടെ പേരിൽ തന്നെയുള്ള കെട്ടിടങ്ങളാണ് ഇത്തരത്തിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത്. 

എന്നാൽ ഇത്തരം ഫ്‌ളാറ്റുകൾ വാടകയ്ക്ക് എടുക്കുന്നവർക്ക് (സ്വന്തം പേരിൽ അല്ലാതെ )രാജ്യത്തെ ഐ ഡി കാർഡുകൾ ലഭിക്കുവാൻ മുനിസിപ്പാലിറ്റിയിൽ നിന്നും പ്രത്യേകം അനുമതി അടക്കം ലഭിക്കേണ്ടതുണ്ട്. അത് അതാത് കെട്ടിട ഉടമകൾ ചെയ്തു കൊടുക്കണം. എന്നാൽ മുൻപ് ഐഡി കാർഡുകൾഎടുത്ത ശേഷം   ഇങ്ങനെ കെട്ടിടം വാടകയ്ക്ക് എടുത്താണ് ഈ പ്രശ്നത്തെ  മറികടക്കുന്നത്. നിയമപരമായി താമസക്കാർക്ക് അതേ കെട്ടിടത്തിന്‍റെ പേരിൽ തന്നെ കാർഡ് വേണമെന്നാണ് വ്യവസ്‌ഥ ചെയ്യുന്നത്.കാരണം വിലാസത്തിലെ ബ്ലോക്ക് നമ്പർ പ്രകാരമാണ് അതാത് ഇടങ്ങളിലെ സർക്കാർ ഹെൽത്ത് സെന്‍ററുകളിൽ സൗജന്യ ചികിത്സയടക്കം  ലഭിക്കുന്നത്. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ  'വിത്ത് ഇലക്ട്രിസിറ്റി  ' ഫ്‌ളാറ്റുകൾ ആണ് പ്രവാസികൾ പലരും അന്വേഷിക്കുന്നത്.

∙ ഒന്നിലധികം കുടുംബങ്ങളുള്ള സ്വദേശി പൗരന്മാർക്ക്   വൈദ്യുതി സബ്‌സിഡി ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് എംപി
മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ  ഒരു ‘കുടക്കീഴിൽ’ താമസിക്കുന്ന ഒന്നിലധികം കുടുംബങ്ങളുള്ള സ്വദേശി താമസക്കാർക്ക് വൈദ്യുതി സബ്‌സിഡി ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് എംപി മുഹമ്മദ് അൽ റിഫായി ബഹ്‌റൈൻ സർക്കാരിന് നിർദ്ദേശം സമർപ്പിച്ചു. എംപിമാരായ ഹിഷാം അൽ അവാദി, ജലീല അൽ അലവായ്, അഹമ്മദ് ഖരാത, അബ്ദുൾനബി സൽമാൻ എന്നിവർ ഒപ്പുവെച്ച ഈ നിർദ്ദേശം, വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിക്കുന്ന വേനൽക്കാലത്ത് പൗരന്മാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിടുന്നതിന് വേണ്ടിയാണ്.

പല സ്വദേശി വീടുകളും ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന നിലവിലെ സാഹചര്യം, പലപ്പോഴും വീട്ടുടമസ്ഥനും അവരുടെ വിവാഹിതരായ കുട്ടികളും അടങ്ങുന്നതാണെന്ന് എം പി  വിശദീകരണ കുറിപ്പിൽ എടുത്തുകാട്ടി.  ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും, നിലവിൽ ഒരു കുടുംബത്തിന് അനുവദിക്കുന്ന വൈദ്യുതി സബ്‌സിഡിക്ക് മാത്രമേ ഇവർക്ക് അർഹതയുള്ളൂ.

അത്തരമൊരു കുടുംബത്തിനുള്ളിലെ ഓരോ കുടുംബത്തിനും വൈദ്യുതി സബ്‌സിഡിയുടെ പ്രത്യേക വിഹിതം ലഭിക്കണമെന്ന് എം പി  നിർദ്ദേശിക്കുന്നു, നിലവിൽ ഒരു യൂണിറ്റിന് 3 ഫിൽസ് സബ്‌സിഡി രണ്ട് കുടുംബങ്ങൾക്ക് യൂണിറ്റിന് 6 ഫിൽസും മൂന്ന് കുടുംബങ്ങൾക്ക് 9 ഫിൽസും ആയി വർധിപ്പിക്കുക എന്നതാണ് . സമാനമായ വർദ്ധനവ് യൂണിറ്റിന് 9 ഫിൽസിനും 16 ഫിൽസിനും ബാധകമാകും.

സബ്‌സിഡികൾ ഏറ്റവും ആവശ്യമുള്ളവരെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഉറപ്പാക്കാൻ, കൂടെ  താമസിക്കുന്ന കുടുംബങ്ങൾ അക്കൗണ്ട് ഉടമയുടെ അടുത്ത  ബന്ധുക്കൾ ആയിരിക്കണമെന്നും ഓരോ അക്കൗണ്ടിലെ സബ്‌സിഡി യൂണിറ്റുകളുടെ പരമാവധി എണ്ണം മൂന്നായി പരിമിതപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. തങ്ങളുടെ നിർദ്ദേശം സർക്കാർ പരിഗണിക്കുമെന്നും വൈദ്യുതി സബ്‌സിഡി സമ്പ്രദായത്തിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കുമെന്നും എം.പി മാർ  പ്രത്യാശ പ്രകടിപ്പിച്ചു.

English Summary:

Bahraini expatriates are facing a double heat wave: scorching temperatures and skyrocketing electricity bills.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com