‘വിസ്മയ പൂക്കളം’: ഇന്ത്യയിൽ നിന്നെത്തിച്ചത് 600 കിലോഗ്രാം പൂക്കൾ; ഒന്നിച്ചത് ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ
Mail This Article
അബുദാബി ∙ യുഎഇയുടെയും ഓണത്തിന്റെയും ആശയങ്ങളും ആദർശങ്ങളും വയനാട് ദുരന്തത്തിലടക്കം പ്രകടമായ സമൂഹത്തിന്റെ ഒത്തൊരുമയും പ്രമേയമാക്കി കൂറ്റൻ പൂക്കളമൊരുക്കി യുഎഇ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകർ. ഇന്ത്യയിൽ നിന്നെത്തിച്ച 600 കിലോഗ്രാം പൂക്കളുപയോഗിച്ചാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിലേറെ ആരോഗ്യപ്രവർത്തകർ വ്യത്യസ്തമായ ഈ പൂക്കളം തീർത്തത്.
സഹിഷ്ണുത, ഐക്യം, സുസ്ഥിരത, സഹാനുഭൂതി തുടങ്ങി യുഎഇ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ് പൂക്കളത്തിന് പ്രമേയം. ഐശ്വര്യവും സമത്വവും സാഹോദര്യവും നിലനിന്നിരുന്ന കാലത്തിന്റെ ഓർമയായ ഓണത്തെ അതേ ആശയങ്ങളിലൂടെ വരച്ച് കാട്ടുകയാണ് ഈ പൂക്കളം. എല്ലാ രാജ്യക്കാരെയും ചേർത്തു നിർത്തുന്ന യുഎഇയുടെ സവിശേഷതയെയും പൊതുമാപ്പ് പ്രഖ്യാപനത്തെയും പൂക്കളം സൂചിപ്പിക്കുന്നു. ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ പൂക്കളമൊരുക്കാൻ അണിനിരന്നു.
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ഒട്ടേറെ ജീവനുകളെടുത്തപ്പോൾ ദുരന്തത്തെ അതിജീവിച്ചവരെ ജീവിതത്തിലേയ്ക്ക് തിരികെ കൈപിടിച്ച് കയറ്റാൻ ആഗോള-പ്രാദേശിക സമൂഹങ്ങൾ ഒത്തുചേർന്നതിനെയും പൂക്കളം ഓർമപ്പെടുത്തുന്നുണ്ട്. ദുരന്തത്തിൽ ബാക്കിയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇത്തവണ വലിയ ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുകയാണ് ബുർജീൽ.
ഉത്സവമെന്നതിനുപരി, കൂട്ടായ്മയെയും സാഹോദര്യത്തെയും കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഓണമെന്നും കേരളത്തിലെയും യുഎഇയിലെയും സംസ്കാരങ്ങൾ ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങളെയാണ് ഈ പൂക്കളത്തിലൂടെ ആഘോഷിക്കുന്നതെന്നും ബുർജീൽ ഹോൾഡിങ്‌സ് ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫിസർ ഡോ. സഞ്ജയ് കുമാർ പറഞ്ഞു. വ്യത്യസ്തമായ ഈ ഓണാഘോഷം പ്രത്യാശയുടെയും ഒരുമയുടെയും സുസ്ഥിരതയുടെയും ശക്തമായ സന്ദേശമാണ് ഉയർത്തിക്കാട്ടുന്നത്.