വയനാട് ദുരന്തം മുതൽ 'രങ്കണ്ണൻ ' വരെ; നാല് മണിക്കൂർ നീണ്ട ഓണഘോഷയാത്ര
Mail This Article
മനാമ ∙ സമകാലീന പ്രശ്നങ്ങൾ മുതൽ പുരാണേതിഹാസങ്ങൾ വരെ നിശ്ചല, ചലന ദൃശ്യങ്ങളായി ഓണഘോഷയാത്രയുടെ ചാരുത പകർന്നപ്പോൾ ബഹ്‌റൈൻ കേരളീയ സമാജത്തിലെ ശ്രാവണം 2024 ഘോഷയാത്ര പ്രവാസി മലയാളികൾക്ക് വേറിട്ട അനുഭവമായി മാറി. വയനാട് ദുരന്തവും, കലാമണ്ഡലം സത്യഭാമയുടെ വർണ്ണവെറി, കൽക്കട്ടയിലെ യുവ ഡോക്ടറുടെ കൊലപാതകം, സ്ത്രീ ശാക്തീകരണം, മത മൈത്രി, ഹേമ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ള വിഷയങ്ങളാണ് മത്സരാടിസ്‌ഥാനത്തിൽ നടന്ന ഘോഷയാത്രയിൽ അണിനിരന്നത്.
അടുത്തിടെ ശ്രദ്ധേയമായ ചലച്ചിത്ര കഥാപാത്രങ്ങളും ഘോഷയാത്രയിൽ സ്‌ഥാനം പിടിച്ചു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും ഓണത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷ യാത്രയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഒരു ഘോഷയാത്ര ഒരുക്കാൻ സംഘാടകർക്ക് കഴിഞ്ഞു എന്നതാണ് ബി കെ എസ് ഓണാഘോഷയാത്രയെ ഏറെ ശ്രദ്ധേയമാക്കിയത്.
ഏകദേശം അഞ്ഞൂറോളം കലാകാരന്മാർ കേരളത്തിന്റെ കലാപാരമ്പര്യത്തെയും, സമീപകാല സംഭവങ്ങളെയും കോർത്തിണക്കി അവതരിപ്പിച്ച ഫ്ലോട്ടുകളിലും, കലാരൂപങ്ങളിലും അണിനിരന്നു. തെയ്യം, കുമ്മാട്ടി, ഓട്ടം തുള്ളൽ, വേല കളി, തിരുവാതിര, മോഹിനിയാട്ടം, കഥകളി, നാടൻപാട്ട് തുടങ്ങി കേരളത്തിലെ ഏതാണ്ട് എല്ലാ കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഒരുക്കിയിരുന്നു.
വാദ്യമേളത്തോടെ തുടങ്ങിയ ഘോഷയാത്ര നാലു മണിക്കൂറിലധികം നീണ്ടുനിന്നു. പരിപാടിയുടെ ആദ്യാവസാനം നൂറുകണക്കിന് കാണികളാണ് പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ ആരംഭിച്ച പരിപാടികൾ 11 മണിവരെ നീണ്ടു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് ഘോഷയാത്ര ഫ്ളാഗ്ഓഫ് ചെയ്തു.
സമാജം ഉപവിഭാഗങ്ങളായ സാഹിത്യ വിഭാഗം, എന്റർടൈൻമെന്റ് വിഭാഗം, മെമ്പർഷിപ്പ്-ഫിലിം ക്ലബ്, ബാഡ്മിന്റൺ, ലൈബ്രറി എന്നീ ടീമുകൾ സമാജത്തിൽ നിന്നും പങ്കെടുത്തപ്പോൾ, ശ്രേഷ്ഠ ബഹ്‌റൈൻ, ഔർ ക്ലിക്സ്, വോയ്‌സ് ഓഫ് ആലപ്പി, വോയ്‌സ് ഓഫ് ട്രിവാൻഡ്രം എന്നീ ടീമുകൾ സമാജത്തിനു പുറത്തുനിന്നുള്ള സംഘടനകളായി പങ്കെടുത്തു. മികച്ച നിശ്ചല ദൃശ്യം, മികച്ച വിഷയം, മികച്ച നടൻ, മികച്ച മാവേലി, മികച്ച അവതരണം,സ്‌പെഷൽ ജൂറി പരാമർശം എന്നിവയെല്ലാം നേടി ഔർ ക്ലിക്ക്സ് കൂട്ടായ്മയാണ് ഘോഷയാത്രയിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയത്.