'2025 സൗദി കരകൗശല വർഷം'; പിന്തുണയുമായി മന്ത്രാലയം
Mail This Article
റിയാദ് ∙ 2025 കരകൗശല വർഷമായി ആഘോഷിക്കുന്ന അവസരത്തിൽ സൗദി കരകൗശല വസ്തുക്കളുടെ പ്രവർത്തനക്ഷമത സ്വദേശത്തും വിദേശത്തും വർധിപ്പിക്കാൻ സാംസ്‌കാരിക മന്ത്രാലയം പ്രവർത്തിക്കുമെന്ന് സാംസ്‌കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല രാജകുമാരൻ പറഞ്ഞു.
2025 കരകൗശല വർഷമായി പ്രഖ്യാപിക്കാനുള്ള സൗദി തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് സൗദി കരകൗശല തൊഴിലാളികൾക്ക് അവരുടെ സൃഷ്ടികൾ രാജ്യത്തും ലോകമെമ്പാടുമുള്ള പരിപാടികളിലും പ്രദർശിപ്പിക്കാൻ മന്ത്രാലയം പ്രവർത്തിക്കും.
വർഷങ്ങളായി സൗദി സംസ്‌കാരത്തിൽ കരകൗശല വസ്തുക്കൾക്കുള്ള സുപ്രധാനമായ സാംസ്‌കാരിക മൂല്യം ക്യാബിനറ്റ് തീരുമാനങ്ങൾ അംഗീകരിക്കുന്നുവെന്നും അതുല്യമായ കരകൗശല വ്യവസായത്തെ വേറിട്ട് നിർത്തുകയും സൗദി കരകൗശല വിദഗ്ധരുടെ കഴിവുകൾ ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്ന സർഗാത്മകതയാണ് ഇത് ഉയർത്തിക്കാട്ടുന്നതെന്നും ബദർ രാജകുമാരൻ പറഞ്ഞു.
സൗദി കരകൗശലവസ്തുക്കൾ സൗദി സമൂഹത്തിന്റെ സർഗാത്മകതയെ പ്രതിഫലിപ്പിക്കുന്നു. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, കലാസൃഷ്ടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് സൗദി കരകൗശല വസ്തുക്കളുടെ സംഭാവന വർധിപ്പിക്കുന്നതിനും അവയുടെ സാംസ്കാരിക, ചരിത്ര, നാഗരിക, സാമ്പത്തിക പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും സർക്കാർ സംരംഭം ലക്ഷ്യമിടുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.