ADVERTISEMENT

അബുദാബി ∙ ഇന്ത്യ സവാള കയറ്റുമതി നിയന്ത്രണം നീക്കി രണ്ടാഴ്ച പിന്നിട്ടിട്ടും ഗൾഫിൽ വില കുറഞ്ഞില്ല. വിവിധ കച്ചവട സ്ഥാപനങ്ങളിൽ 6.45 ദിർഹമാണ് (ഏകദേശം 147 രൂപ) ശരാശരി വില. ഒരു വർഷമായി ഇന്ത്യൻ സവാളയുടെ വില പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നേരത്തെ 2 ദിർഹത്തിനു വരെ സവാള ലഭിച്ചിരുന്നു.

2023 ഒക്ടോബറിലാണ് ഇന്ത്യയിൽ സവാളയുടെ വിലക്കയറ്റം തടയുന്നതിന് മിനിമം കയറ്റുമതി വില (എംഇപി) കേന്ദ്രം നിശ്ചയിച്ചത്. കിലോയ്ക്ക് 20 രൂപയിൽ താഴെ കയറ്റുമതി അനുവദിച്ചിരുന്നില്ല. ആഭ്യന്തര ലഭ്യത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അതിനാൽ കൂടിയ വിലയ്ക്കാണ് ഇന്ത്യൻ സവാള ഗൾഫിൽ എത്തിച്ചിരുന്നത്. ഇതിന് ആനുപാതികമായി ഇവിടെ വില കൂട്ടുകയും ചെയ്തിരുന്നു. 

ഹരിയാന, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ 13ന് കയറ്റുമതി നിയന്ത്രണം എടുത്തുകളഞ്ഞിരുന്നു. കൂടിയ വിലയ്ക്ക് എത്തിച്ച സ്റ്റോക്ക് തീർന്നാലേ വില കുറയ്ക്കാനാകൂ എന്നാണ് കച്ചവടക്കാരുടെ പൊതുവേയുള്ള മറുപടി. എന്നാൽ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള സവാള വൻതോതിൽ സൂക്ഷിക്കാറില്ലെന്നതിനാൽ വില കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഓണത്തിന് കിലോയ്ക്ക് 7.50 ദിർഹം വരെ ഉയർന്നിരുന്ന വില ഒരു ദിർഹം കുറഞ്ഞെങ്കിലും പഴയ നിരക്കിലേക്കു തിരിച്ചെത്തുന്നത് വൈകുകയാണ്. അസ്സൽ ഇന്ത്യൻ സവാളയ്ക്ക് ഇത്രയും വിലയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. ചെറുകിട സ്ഥാപനങ്ങളിലെ വിലക്കുറവ് ചൂണ്ടിക്കാട്ടിയപ്പോൾ, മറ്റു രാജ്യങ്ങളിലെ ഉള്ളി ചിലർ ഇന്ത്യൻ ഉള്ളിയെന്ന് പറഞ്ഞു വിലക്കുറവിൽ വിൽക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഇന്ത്യൻ ഉള്ളിയോട് സാമ്യമുള്ള, മറ്റുരാജ്യങ്ങളിൽനിന്നുള്ള ഉള്ളി ഇടകലർത്തി വിൽക്കുന്നവരുമുണ്ട്.

നാട്ടിൽ വില കൂടിയാൽ ഉടൻ ഗൾഫിലും വിലവർധന നടപ്പിലാക്കാൻ കാട്ടുന്ന വ്യഗ്രത വില കുറയ്ക്കുന്ന കാര്യത്തിൽ കച്ചവടക്കാർ കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നേരത്തെ 20 രൂപയുണ്ടായിരുന്ന സവാള ലേലത്തുക പിന്നീട് 55 രൂപയാക്കി വർധിപ്പിച്ചിരുന്നതായും ഇസ്രയേൽ-ഗാസ പ്രശ്നം മൂലം ഷിപ്പിങ് ചാർജ് ഇരട്ടിയോളം വർധിച്ചതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഇതിനു പുറമേ കഴിഞ്ഞയാഴ്ച നാട്ടിൽ ഉള്ളി വില കൂടിയതും ഇവിടെ കുറയാതിരിക്കാൻ കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു.

English Summary:

Onion prices did not drop in the UAE - Onion export restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com