ADVERTISEMENT

ദുബായ്∙ അമിതവേഗത്തിൽ അശ്രദ്ധയോടെ വാഹനമോടിച്ച് അപകടം സൃഷ്ടിക്കുന്നവരോട്  അപേക്ഷയുമായി  അപകടത്തിൽ കാൽ നഷ്ടപ്പെട്ട സ്വദേശി യുവാവ് അഹ്മദ് അൽ റൈസി. വാഹനമോടിക്കുന്നവർ ഒരു നിമിഷം പോലും അശ്രദ്ധമൂലം മറ്റുള്ളവരുടെ അനുഗ്രഹങ്ങൾ കവർന്നെടുക്കരുതെന്ന്  26 കാരനായ  അഹ്മദ് അൽ റൈസി  പറയുന്നു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നതിനെതിരെ  'ട്രാഫിക് മരണങ്ങൾ ഒഴിവാക്കുന്നതിനായി ഒന്നിക്കാം' എന്ന പ്രമേയത്തിൽ ദുബായ് പൊലീസ് ആരംഭിച്ച ബോധവത്കരണ ക്യാംപെയ്നിന്‍റെ ഭാഗമായുള്ള വിഡിയോയിലാണ് ഈ യുവാവ് തന്‍റെ ജീവിതാനുഭവം തുറന്നു പറഞ്ഞത്.

∙ എന്‍റെ കാൽ അവിടെത്തന്നെയുണ്ടോ എന്ന്  ചോദിച്ചപ്പോൾ ഉമ്മ തലതാഴ്ത്തി
2020 നവംബർ 3 ന് വൈകിട്ടായിരുന്നു ഒട്ടേറെ ദൂരം നടന്നുതീർക്കേണ്ടിയിരുന്ന അഹ്മദ് അൽ റൈസിയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. അമിതവേഗം കാരണം ഇദ്ദേഹം  അപകടത്തിൽപ്പെടുകയായിരുന്നു. മൂത്ത സഹോദരനാണ് കാറോടിച്ചിരുന്നത്. അഹമദ് അൽ റൈസി കൂടെ യാത്ര ചെയ്യുകയായിരുന്നു.  

മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിലായിരുന്നു കാർ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ ചീറിപ്പാഞ്ഞത്. ഇതിനിടെ മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ കാർ റോഡിൽ നിന്ന് തെന്നിമാറി റോഡരികിലെ ഇരുമ്പുവേലിയിൽ ഇടിക്കുകയായിരുന്നു. അഹമദ് അൽ റൈസി ഇരുന്ന ഭാഗത്തെ വാതിലാണ് ഇരുമ്പുവേലിയിൽ ശക്തമായി ഇടിച്ചതിനാൽ കാലിന് ഗുരുതര പരുക്കേറ്റു. 

‘‘മുൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങിയ സഹോദരൻ മറ്റുള്ളവരുട സഹായത്തോടെ എന്നെ കാറിനകത്ത് നിന്ന് വലിച്ച് പുറത്തിറക്കാൻ ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല. ഞാൻ കാറിനകത്ത് ഏതാണ്ട് രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടന്നു. സ്ഥലത്തെത്തിയ പൊലീസും സിവിൽ ഡിഫൻസും ചേർന്നാണ് കാറിന്‍റെ മുകൾ ഭാഗം മുറിച്ചെടുത്ത് എന്നെ പുറത്തെടുത്തത്.  അപകടത്തിൽ എനിക്ക് കാൽ നഷ്ടപ്പെടുകയും ശരീരത്തിലും നട്ടെല്ലിലും ഒടിവുണ്ടാകുകയും ചെയ്തു. 

രാത്രി 10 മണിയോടെ എന്നെ ആശുപത്രിയിലെത്തിച്ചു.  അപ്പോഴും എനിക്ക് ബോധമുണ്ടായിരുന്നു. ഡോക്ടർമാർ എന്നെ മയക്കി. എന്‍റെ കുടുംബം ആശുപത്രിയിൽ എത്തി. എന്‍റെ മറ്റൊരു സഹോദരൻ ചികിത്സയിലും ആഘാതത്തെ മറികടക്കുവാനും അകമഴിഞ്ഞ പിന്തുണ നൽകി. അനസ്തേഷ്യയിൽ നിന്ന് ഞാൻ ഉണർന്നപ്പോൾ, അവർ എന്‍റെ കാലിൽ ഒരു തലയിണ വച്ചിരിക്കുന്നതായി തോന്നിച്ചു. കാൽ മുറിച്ചുമാറ്റിയതായി തോന്നിയില്ല. ഒരുപാട് ചോദ്യങ്ങൾ എന്‍റെ മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു. ഞാൻ എന്‍റെ മാതാവിനോടൊപ്പം ഇരിക്കുകയായിരുന്നു. 

ലോകം മുഴുവൻ എന്നോട് കള്ളം പറയുന്നുവെന്ന് ഞാനവരോട് പറഞ്ഞു. പക്ഷേ നിങ്ങൾ എന്നോട് ഒരിക്കലും കള്ളം പറയില്ല. എന്നോട് പറയൂ, എന്‍റെ കാൽ അവിടെത്തന്നെയുണ്ടോ ഇല്ലയോ? അമ്മ തല താഴ്ത്തി. അപ്പോൾ എനിക്ക് മനസിലായി എന്‍റെ കാൽ പോയി. നമ്മൾ നേടുന്ന സമയങ്ങളുണ്ട്, നഷ്ടപ്പെടുന്ന സമയങ്ങളും’’–അഹമദ് അൽ റൈസി പറയുന്നു. തകർന്ന കാർ കണ്ടവരെല്ലാം ഞാൻ പരുക്കുകളെ അതിജീവിക്കുക അസാധ്യമാണെന്ന് കരുതി. പക്ഷേ, രക്ഷപ്പെട്ടു. എനിക്ക് രണ്ടാമതൊരു അവസരം തന്നതിന് ദൈവത്തിന് നന്ദി.

English Summary:

Ahmad Al Raisi, a UAE youth who lost his leg in an accident, appealed to those who cause accidents by driving carelessly at excessive speeds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com