ADVERTISEMENT

ന്യൂയോർക്∙ പരിസ്ഥിതി അഭിഭാഷകനും വാക്‌സിൻ വിരുദ്ധ പ്രവർത്തകനുമായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ  പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനു ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ രേഖകൾ സമർപ്പിച്ചു. റോബർട്ട് എഫ്. കെന്നഡിയുടെ തിരെഞ്ഞെടുപ്പ്  പ്രചാരണ കമ്മറ്റി  ട്രഷറർ ജോൺ ഇ സള്ളിവാനാണ്  ബുധനാഴ്ച വാർത്ത സ്ഥിരീകരിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുന്നതായി കെന്നഡി കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു. ഡെമോക്രാറ്റിക്‌ പാർട്ടിയിൽ ബൈഡനെതിരെ ശക്തമായ വെല്ലുവിളിയുയർത്തുന്നതായിരിക്കും റോബർട്ട് എഫ്. കെന്നഡിയുടെ സ്ഥാനാർഥിത്വം.

മുൻ ന്യൂയോർക്ക് സെനറ്ററും യുഎസ് അറ്റോർണി ജനറലും കൊല്ലപ്പെട്ട 1968 ലെ പ്രസിഡന്റ് സ്ഥാനാർഥിയുമായ റോബർട്ട് എഫ്. കെന്നഡിയുടെ മകനും അന്തരിച്ച പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ മരുമകനുമാണ് 69 കാരനായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ.

വാക്സിൻ വിരുദ്ധ പ്രവർത്തകനും വാക്സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസിന്റെ ചെയർമാനുമായ കെന്നഡി, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരത്തിൽ ഔദ്യോഗികമായി പ്രവേശിക്കുന്ന രണ്ടാമത്തെ ഡെമോക്രാറ്റാണ്. എഴുത്തുകാരി മരിയാൻ വില്യംസൺ മാർച്ചിൽ തന്റെ സ്ഥാനാർഥിത്വം  പ്രഖ്യാപിച്ചിരുന്നു. മുൻ പരിസ്ഥിതി അഭിഭാഷകനായ കെന്നഡി, വാക്‌സിൻ വിരുദ്ധ പ്രസ്ഥാനത്തിൽ ദീർഘകാലമായി നേതൃത്വം നൽകിവരുന്നു 

വാക്സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസ് സ്ഥാപകനായ കെന്നഡി കൊറോണ വൈറസ് വാക്സിനിനെതിരെയും  ആഞ്ഞടിച്ചു, കൂടാതെ ഫെഡറൽ ഗവൺമെന്റ് പാൻഡമിക് കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഒരു പരിസ്ഥിതി അഭിഭാഷകനെന്ന നിലയിൽ കെന്നഡി ഹഡ്സൺ നദി ശുചീകരണത്തിനു നേതൃത്വം നൽകിയ ഒരു ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചിരുന്നു. നാച്ചുറൽ റിസോഴ്‌സ് ഡിഫൻസ് കൗൺസിലിനായി പ്രവർത്തിച്ച അദ്ദേഹം ഒരു പരിസ്ഥിതി നിയമ സ്ഥാപനത്തിന്റെ സഹസ്ഥാപകനായി.

റിപ്പബ്ലിക്കൻ പക്ഷത്ത്, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  മുൻ യുഎൻ അംബാസഡർ നിക്കി ഹേലി, മുൻ അർക്കൻസാസ് ഗവർണർ ആസാ ഹച്ചിൻസൺ, സംരംഭകൻ വിവേക് രാമസ്വാമി എന്നിവരും മത്സരരംഗത്തുണ്ട്, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഉൾപ്പെടെയുള്ള പ്രശസ്തരായ മത്സരാർത്ഥികൾ ഇതുവരെ നിലപാടുകൾ പരസ്യമാക്കിയിട്ടില്ല 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com