ADVERTISEMENT

ഹൂസ്റ്റണ്‍∙  യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നില്‍ അവശേഷിക്കുന്ന ഏക എതിരാളി നിക്കി ഹേലിയാണ്. മറ്റുള്ളവരെല്ലാം ട്രംപിന്‍റെ തേരോട്ടത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു പിന്മാറി. അതുകൊണ്ടുതന്നെ കടുത്ത ആക്രമണമാണ് ഹേലിയുടെ നേര്‍ക്ക് ട്രംപ് അഴിച്ചു വിടുന്നത്. അതാകട്ടെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ പോലും ലംഘിക്കുന്നതുമാണ്. ഏറ്റവുമൊടുവിലായി ഹേലിയുടെ ഒപ്പം പ്രചാരണത്തിന് ഭര്‍ത്താവ് വരാത്തതിനെ ചൊല്ലിയാണ് ട്രംപ് പരിഹാസവുമായി രംഗത്തുവന്നിരിക്കുന്നത്.

സൗത്ത് കാരോലൈനയില്‍ നടന്ന ട്രംപ് റാലിയോടെയാണ് രണ്ട് റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക് യുദ്ധം ആരംഭിച്ചത്.  'ഹേലിയുടെ ഭര്‍ത്താവ് എവിടെയാണ്? അയാൾക്ക് എന്ത് സംഭവിച്ചു?അയാൾ എവിടെപ്പോയി,' ഈ വര്‍ഷത്തെ തന്‍റെ ആദ്യ സന്ദര്‍ശനമായ സൗത്ത് കാരോലൈനയിലെ കോണ്‍വേയില്‍ നടന്ന റാലിയില്‍ ട്രംപ് ചോദിച്ചു. ഹേലിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പറയാതെ പറയുന്ന തരത്തിലായിരുന്നു ട്രംപിന്‍റെ പ്രസംഗം. 

സൈനിക കുടുംബങ്ങളെ അനാദരിക്കുന്ന വ്യക്തിക്ക് കമാന്‍ഡര്‍-ഇന്‍-ഇന്‍-ചീഫ് ആകാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞായിരുന്നു ഹേലി തിരിച്ചടിച്ചത്. 77 വയസ്സുകാരനായ ട്രംപിന് തന്‍റെ ഭര്‍ത്താവിനെ സൈന്യം വിന്യസിച്ചിരിക്കുന്നത് എവിടെയാണെന്ന് അറിയില്ലെന്ന് ഹേലി പരിഹസിച്ചു. സൗത്ത് കാരോലൈന നാഷനല്‍ ഗാര്‍ഡിലെ കമ്മീഷന്‍ഡ് ഓഫിസറായ ഹേലിയുടെ ഭര്‍ത്താവ് മേജര്‍ മൈക്കല്‍ ഹേലി ജൂണ്‍ മുതല്‍ ആഫ്രിക്കയില്‍ സൈനിക സേവനത്തിലാണ്. 

'ഡോണൾഡ്, നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അത് എന്‍റെ പിന്നില്‍ വന്ന് ഒളിച്ചു നിന്ന് പറയരുത്. ഒരു സംവാദ വേദിയില്‍ കയറി എന്‍റെ മുഖത്ത് നോക്കി പറയൂ.' - സൗത്ത് കാരോലൈനയില്‍ ജനക്കൂട്ടത്തോട്  ഹേലി പറഞ്ഞു. 'മൈക്കിളിന്‍റെ സേവനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. അത് ഒരു ത്യാഗമാണെന്ന് എല്ലാ സൈനിക കുടുംബങ്ങള്‍ക്കും അറിയാം. 75 വയസ്സിന് മുകളിലുള്ള രാഷ്ട്രീയക്കാരുടെ മാനസിക ക്ഷമത പരിശോധനകള്‍ നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ വളരെക്കാലമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ആവശ്യം ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടുന്നുണ്ടാകും.' - അവര്‍ പറഞ്ഞു.

സൈന്യത്തില്‍ പോകാതെ രക്ഷപ്പെട്ട ആള്‍ക്ക് അതിന്‍റെ മഹത്വം അറിയാന്‍ വഴിയില്ലെന്നും ഹേലി പരിഹസരിച്ചു. മുന്‍പ് സൈനിക സേവനത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ ട്രംപിനെതിരേയുള്ള ഹേലിയുടെ ഒളിയമ്പായിരുന്നു ഇത്. 

രാഷ്ട്രീയക്കാര്‍ക്ക് മാനസിക ക്ഷമത നിര്‍ബന്ധമാക്കിയാല്‍ താന്‍ അത് പാസാക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഹേലി ഇതു തള്ളിക്കളയുന്നു. 'ഒരു രോഗിയായ വ്യക്തി മാത്രമേ വിന്യസിച്ചിരിക്കുന്ന ഒരു സേവന അംഗത്തെ ഇത്തരത്തില്‍ അപമാനിക്കാന്‍ കഴിയൂ. ഇത് രാജ്യത്തെ ഓരോ സൈനികനെയും അപമാനിക്കുന്നതിന് തുല്യമാണ്. ഈ ശല്യക്കാരനെ അമേരിക്കയ്ക്ക് ആവശ്യമില്ല- ജനറല്‍ (ആര്‍ടിഡി) ഡോണ്‍ ബോള്‍ഡക് പറഞ്ഞു. ഹേലി എക്‌സിലൂടെയും ട്രംപിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചു.  'മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്? മൃഗങ്ങള്‍ ഒരിക്കലും വിഡ്ഢിയെ തങ്ങളുടെ സംഘത്തിന്‍റെ നേതാവാക്കില്ല. തങ്ങളെ നയിക്കാന്‍ അനുവദിക്കില്ല,' എന്ന അടിക്കുറിപ്പോടെയാണ് ട്രംപിനെ ടാഗ് ചെയ്ത് മീം പോസ്റ്റ് ചെയ്തത്. 

അതേസമയം ഹേലിക്കെതിരേയുള്ള ആരോപണങ്ങള്‍ ട്രംപ് രൂക്ഷമായി തുടരുക തന്നെയാണ്. യുദ്ധങ്ങള്‍ക്കായി ട്രില്യൻ കണക്കിന് ഡോളറുകള്‍ വാരിയെറിയുന്ന ആഗോള ബിസിനസുകളുടെ സ്ഥാനാര്‍ഥിയാണ് ഹേലിയെന്നാണ് ട്രംപ് വാദിക്കുന്നത്. 'റാഡിക്കല്‍ ലെഫ്റ്റ് ഡെമോക്രാറ്റുകള്‍ക്ക് നിക്കി ഹേലിയെ വേണം, കാരണം ഹേലിയെ തോല്‍പ്പിക്കാന്‍ എളുപ്പമാണെന്ന് അവര്‍ക്കറിയാം.  23% ദേശീയ വില്‍പ്പന നികുതിയെ ഹേലി പിന്തുണയ്ക്കുന്നു, കൂടാതെ മെഡികെയറും സോഷ്യല്‍ സെക്യൂരിറ്റിയും ഇല്ലാതാക്കാന്‍ ഹേലി ആഗ്രഹിക്കുന്നു...,' എന്നിങ്ങനെ നീളുന്നു ട്രംപിന്‍റെ ആരോപണങ്ങള്‍.

English Summary:

Trump inquired about the location of Nikki Haley's husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com