കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച കേരള ഫെസ്റ്റ് 2024 വൻവിജയം
Mail This Article
നാഷ്‌വിൽ ∙ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) St. Pius X Church ൽ വച്ച് നടത്തിയ കേരള ഫെസ്റ്റ് 2024 വൻ വിജയം. മുൻ വർഷങ്ങളിൽ നടത്തി വന്നിരുന്ന കേരള കഫെ, കാൻ പിക്നിക് എന്നീ തീമുകൾ സംയോജിപ്പിച്ചായിരുന്നു കേരള ഫെസ്റ്റ് എന്ന രൂപത്തിൽ ഈ വർഷം അവതരിപ്പിച്ചത്.
കേരള കഫെയുടെ ഭാഗമായി മലയാളികളുടെ തനതായ രുചിവിഭവങ്ങൾ കാനിന്റെ സ്വന്തം വൊളന്റീർമാർ തയാറാക്കി നൽകിയത് വ്യത്യസ്തമായി. കേരളത്തിലെ ഒരു ഫുഡ് ഫെസ്റ്റിവെലിൽ പങ്കെടുത്ത പ്രതീതിയാണ് ഉളവാക്കിയതെന്ന് ഫെസ്റ്റിൽ പങ്കെടുത്തവർ പറയുന്നു.
ചായയും സുലൈമാനിയും ഗ്ലാസ് പെട്ടിയിൽ അടുക്കിവെച്ച എണ്ണപലഹാരങ്ങളും കൊണ്ട് 'ആദാമിന്റെ തട്ടുകട' ഫെസ്റ്റിൽ ശ്രദ്ധ നേടി. കേരളത്തിന്റെ സ്വന്തം വിഭവങ്ങളായ കിഴി പൊറോട്ട, പൊരിച്ച കോഴി, ചപ്പാത്തി എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് അവതരിപ്പിച്ച 'അച്ചായൻസ് തട്ടുകട' നോൺ വെജിറ്റേറിയൻകാരുടെ ആകർഷണ കേന്ദ്രമായി. മീൻ പൊള്ളിച്ചതും കപ്പയും മീൻ കറിയും, ഞണ്ടു കറിയുമായി 'കായലോരം തട്ടുകട' ഗൃഹാതുരത്വത്തിന്റെ ഓർമകളുണർത്തി. 'തനിനാടൻ തട്ടുകട' ലൈവ് അപ്പവും ദോശയും കൊത്തു പൊറോട്ടയുമൊക്കെയായി വെജിറ്റേറിയൻകാരുടെ മനസ്സി കീഴടക്കി, കാനിന്റെ യൂത്ത് ഫോറം അവരുടെ മുല്ലപ്പന്തൽ സ്റ്റാൾ വഴി സർബത്തും ലെമൺ ജൂസും ഉപ്പിലിട്ടതുമൊക്കെയായി കളം നിറഞ്ഞുനിന്നു.
കാൻ എല്ലാ വർഷവും നടത്തുന്ന പിക്നിക്കിനെ കേരള ഫെസ്റ്റിന്റെ ഭാഗമായി അവതരിപ്പിച്ചപ്പോൾ പ്രത്യേക അനുഭവമായി മാറി. സുന്ദരിക്ക് പൊട്ടു തൊടൽ, മ്യൂസിക്കൽ ചെയർ, ബോംബിങ് ദി സിറ്റി തുടങ്ങി ഒട്ടനവധി ഗെയിമുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചു. വടം വലിയായിരുന്നു പ്രധാന ഹൈലൈറ്റ്. കാനിന്റെ പുതിയ എൽഇഡി വോൾ, ഇൻസ്റ്റഗ്രാം പേജ് എന്നിവയും ഫെസ്റ്റിൽ അവതരിപ്പിച്ചു.
കേരള ഫെസ്റ്റ് 2024 നാഷ്‌വിൽ മലയാളികൾക്കിടയിൽ സമ്പൂർണ്ണമായി ഒരു ആഘോഷത്തിന്റെ ദിനം സമ്മാനിക്കാൻ സാധിച്ചുവെന്നതിൽ കാൻ ഭരണസമിതിക്കു ചാരിതാർഥ്യം ഉണ്ടെന്ന് സംഘാടകർ പറഞ്ഞു. ഒട്ടേറെ വോളന്റീർമാരുടെ അകമഴിഞ്ഞ സഹായവും സഹകരണവും കൊണ്ട് മാത്രമാണ് അതിന് സാധിച്ചതെന്നും അതിനുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി കാൻ ഭരണസമിതി പറഞ്ഞു.