ADVERTISEMENT

ഹൂസ്റ്റണ്‍ ∙ അങ്ങനെ അനിശ്ചിതത്വത്തിന് വിരാമായി. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് നോമിനി ഡൊണാള്‍ഡ് ട്രംപിന്റെ റണ്ണിങ് മേറ്റ് ആരെന്ന അഭ്യൂഹം ഇനി വേണ്ട. ജെ.ഡി. വാന്‍സിനെ തന്റെ വിപി സ്ഥാനാര്‍ഥിയായി ട്രംപ് പ്രഖ്യാപിച്ചത് അസാമാന്യമായ രാഷ്ട്രീയ കണക്കുകൂട്ടലിനൊടുവില്‍ എന്നു വ്യക്തം. ഡെമോക്രാറ്റുകളെ തറപറ്റിക്കാനുള്ള പോരാട്ടത്തില്‍ വാന്‍സിന്റെ സ്ഥാനാര്‍ഥിത്വം ട്രംപിന് നേടിക്കൊടുക്കുന്ന 'മൈലേജ്' ചെറുതല്ലെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2016 ല്‍ പുറത്തിറങ്ങിയ തന്റെ ഓര്‍മ്മക്കുറിപ്പായ ഹില്‍ബില്ലി എലിജിയിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന് പിന്നീട് ഒഹായോ സെനറ്ററായി മാറിയ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായിരുന്നു ജെ ഡി വാന്‍സ്. ഒരിക്കല്‍ ട്രംപിന്റെ സ്വയം പ്രഖ്യാപിത ശത്രു. 'നെവര്‍ ട്രംപര്‍' എന്നു സ്വയം വിശേഷിപ്പിച്ചിരുന്നയാള്‍. 2016 ല്‍ അന്നത്തെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ 'വിഡ്ഢി', 'സാംസ്‌കാരിക ഹെറോയിന്‍' 'അമേരിക്കന്‍ ഹിറ്റ്‌ലര്‍' തുടങ്ങിയ പേരുകളില്‍ അഭിസംബോധന ചെയ്ത വ്യക്തി.

അതൊക്കെ പഴങ്കഥ. ഇപ്പോള്‍ രണ്ടുപേരും പരസ്പര വിജയത്തിനായി 'മേറ്റു'കളായി പ്രവര്‍ത്തിക്കുന്നു  ഈ ബന്ധം രാഷ്ട്രീയ കണക്കുകൂട്ടലുകളേക്കാള്‍ വ്യക്തിപരമായ അടുപ്പം മൂലമാണെന്നാണ് രാഷ്്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിനുള്ള കാരണവും അവര്‍ തന്നെ നിരത്തുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

വാന്‍സ് വിശ്വസ്തന്‍, ഡെമോക്രാറ്റുകളെ നിലംപരിശാക്കാന്‍ ശേഷിയുള്ളവന്‍
പെന്‍സില്‍വാനിയയിലെ ബട്ട്‌ലറില്‍ ശനിയാഴ്ച നടന്ന വധശ്രമം പരാജയപ്പെട്ട് രണ്ട് മണിക്കൂറിനുള്ളില്‍ ഇതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. ഡെമോക്രാറ്റുകള്‍ക്കിടയില്‍ രോഷം ഉളവാക്കുകയും എന്നാല്‍ തീര്‍ച്ചയായും ട്രംപിന്റെ പ്രീതി സമ്പാദിക്കുകയും ചെയ്യുന്ന ഒരു കുറിപ്പ് വാന്‍സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ട്രംപിനെതിരേയുള്ള വധശ്രമത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ജോ ബൈഡനാണെന്നാണ് വാന്‍സ് കുറിച്ചത്. 'പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു സ്വേച്ഛാധിപത്യ ഫാസിസ്റ്റാണ്, അവനെ എന്തുവിലകൊടുത്തും തടയണം എന്നതാണ് ബൈഡന്‍ പ്രചാരണത്തിന്റെ കേന്ദ്ര ആധാരം. അങ്ങനെ ട്രംപിന്റെ വധശ്രമത്തിലേക്ക് പ്രസിഡന്റ് നേരിട്ട് ഒരാളെ നയിച്ചു.'- വാന്‍സ്  പോസ്റ്റ് ചെയ്തു.

ട്രംപിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ജൂനിയറിന്റെ അടുത്ത സുഹൃത്താണ് വാന്‍സ്. അദ്ദേഹം തന്റെ പിതാവിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് പങ്കിട്ടുവെന്നതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ റണ്ണിംഗ് മേറ്റ് ആക്കണമെന്ന് വാദിച്ചു. ഇതും വാന്‍സിന് അനുകൂല ഘടകമായി.

∙ട്രംപിന്റെ ദേശീയ വിദേശ നയത്തെ അദ്ദേഹം പിന്തുണയ്ക്കും
യുക്രെയ്നു ള്ള യുഎസ് സഹായത്തിന്റെ ഒരു പ്രധാന എതിരാളിയാണ് വാന്‍സ്. ചൈനയ്‌ക്കെതിരായ പ്രതിരോധത്തിന് വളരെ വലിയ മുന്‍ഗണന നല്‍കണമെന്ന പക്ഷക്കാരനും. ഈ നിലപാട് ഇപ്പോള്‍ തന്റെ രാഷ്ട്രീയ രക്ഷാധികാരിയായ വ്യക്തിയുമായി യോജിപ്പിക്കുന്നു.  

. ചെറുപ്പമാണ്, ഊര്‍ജസ്വലനും
യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ രണ്ട് പ്രധാന സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള തിരഞ്ഞെടുപ്പില്‍,  39–ാ വയസ്സുള്ള വാന്‍സ് അമേരിക്കയിലെ  പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി മാറിയേക്കാം. .

∙ ഒഹായോ പാരമ്പര്യം അല്ല, പ്രൊഫൈലാണ് താരം
വാന്‍സ് ഒരു സെനറ്ററായി പ്രതിനിധീകരിക്കുന്ന ഒഹായോ പരമ്പരാഗതമായി ഒരു സ്വിംഗ് സ്റ്റേറ്റ് ആണ്. എന്നാല്‍ 2016 ല്‍ ഹിലരി ക്ലിന്റനെതിരെ വിജയിച്ച ട്രംപ് 2020 ല്‍ എട്ട് പോയിന്റുകള്‍ക്ക് അത് നേടി. നവംബറിലും ഒഹായോ ട്രംപിനൊപ്പം നിന്നേക്കുമെന്നാണ് പ്രതീക്ഷ. വിശാലമായ ഭൂമിശാസ്ത്രപരമായ പ്രദേശത്തുടനീളമുള്ള  പ്രത്യേകിച്ച് പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ തുടങ്ങിയ യഥാര്‍ത്ഥ പോരാട്ട ഭൂമികളിലെ വെള്ളക്കാരായ തൊഴിലാളിവര്‍ഗ വോട്ടര്‍മാരോടുള്ള വാന്‍സിന്റെ അടുപ്പമാണ് ട്രംപിനെ അദ്ദേഹത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നത്.

ഗര്‍ഭച്ഛിദ്രം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ അവരുടെ സ്വന്തം നയങ്ങള്‍ തീരുമാനിക്കണമെന്ന് പറയുന്ന ട്രംപിനേക്കാള്‍ കഠിനമായ നയങ്ങളാണ് വാന്‍സിനുള്ളത്. നേരെമറിച്ച്, ബലാത്സംഗം ആയാല്‍ പോലും ഗര്‍ഭച്ഛിദ്രത്തെ വാന്‍സ് എതിര്‍ക്കുന്നു, എന്നിരുന്നാലും ദേശീയ നിരോധനം എന്ന ആവശ്യത്തിന് തൊട്ടരികില്‍ വച്ച് അദ്ദേഹം മൗനം പാലിക്കുകയാണ്. അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തില്‍ മാത്രം മതി ഇളവ് എന്നാണ് വാന്‍സിന്റെ വാദം. എന്നിരുന്നാലും, 2022ല്‍ അദ്ദേഹം സെനറ്റിലേക്ക് മത്സരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ ഈ വിഷയത്തില്‍ ഒരു തലക്കെട്ട് ഉണ്ടായിരുന്നു, അബോര്‍ഷന്‍ നിരോധിക്കുക.

 ∙താരിഫുകളിലും കുടിയേറ്റത്തിലും സെയിം പിച്ച്
ട്രംപിനെപ്പോലെ വാന്‍സും 'വിശാലാടിസ്ഥാനത്തിലുള്ള താരിഫുകള്‍'ക്കായി വാദിക്കുന്ന വ്യക്തിയാണ്. ഇത് പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ച് എല്ലാ വിദേശ ഇറക്കുമതികള്‍ക്കും 10% ബോര്‍ഡ് താരിഫ് വാഗ്ദാനം ചെയ്യുന്ന ട്രംപിന് അനുസൃതമായ ഒരു നിലപാടാണ് വാന്‍സും സ്വീകരിക്കുന്നത്. മെക്‌സിക്കോയുമായുള്ള തെക്കന്‍ അതിര്‍ത്തിയിലെ അതിര്‍ത്തി മതില്‍ പൂര്‍ത്തീകരിക്കാനും അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള പൊതുമാപ്പിനെ എതിര്‍ക്കാനും വാദിക്കുന്ന അദ്ദേഹം കുടിയേറ്റത്തില്‍ ട്രംപിന്റൈ കാഴ്ചപ്പാടുകളുടെ പ്രതിബിംബമാണ്. 

English Summary:

Let's Check why Trump Announced J.D Vance as his VP Candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com