ADVERTISEMENT

കേരളത്തിൽ 'വഴിപ്രശ്നം' കഴിഞ്ഞാൽ അയൽക്കാർ തമ്മിൽ ഏറ്റവുമധികം വഴക്കുണ്ടാകുന്നത് അടുത്ത പറമ്പിലെ മരങ്ങൾ ശല്യമാകുന്നതിനെ ചൊല്ലിയാകും. ഈ പശ്ചാത്തലത്തിൽ ഒരനുഭവം വിവരിക്കാം. 

അയൽക്കാരന്റെ പറമ്പിലെ പടുമരങ്ങൾ അടുത്തുള്ള രണ്ടു വീട്ടുകാർക്ക് ശല്യമായിട്ട് കാലം ഏറെയായി. മുറിച്ചുമാറ്റാൻ പലവട്ടം അപേക്ഷിച്ചിട്ടും അയൽവാസി തയാറാകുന്നില്ല. എന്നാൽ മരം വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചപ്പോൾ അന്യായമായ വിലയും ചോദിക്കും. 

ഒരുദിവസം (എന്റെ സുഹൃത്തുകൂടിയായ) ഒരു മരക്കച്ചവടക്കാരൻ ഈ മരങ്ങൾ 45000 രൂപ വിലയ്ക്ക് ചോദിക്കുന്നു. 'അറുപതിനായിരത്തിൽ കുറഞ്ഞ് മരങ്ങൾ കൊടുക്കില്ല' എന്ന് ഉടമ പറയുന്നു. കച്ചവടക്കാരൻ വില പേശി 55000 വരെ ചോദിക്കുന്നു. 'അറുപതിനായിരത്തിൽ ഒരു നയാ പൈസപോലും കുറയ്ക്കില്ല' എന്ന് ഉടമ തീർത്ത് പറയുന്നു. അങ്ങനെ കച്ചവടം ഒഴിയുന്നു.

പിറ്റേദിവസം മരത്തിന്റെ ഉടമയുടെ അയൽവാസികൾ മരക്കച്ചവടക്കാരനെ സമീപിച്ച് 'അറുപതിനായിരത്തിന് മരങ്ങൾ എടുക്കണം' എന്ന് അയാളോട് അപേക്ഷിക്കുന്നു. 'വില പറഞ്ഞ 55000 രൂപയ്ക്ക് പുറമെ 5000 രൂപ അവർ നൽകാം' എന്നും പറയുന്നു.

അയൽവാസികളുമായുള്ള ഈ രഹസ്യ ധാരണ മരത്തിന്റെ ഉടമയെ അറിയിക്കാതെ 60000 രൂപയ്ക്ക് കച്ചവടക്കാരൻ മരങ്ങൾ എടുക്കുന്നു, അന്നുതന്നെ എല്ലാം മുറിച്ച് മാറ്റുന്നു.

നോക്കൂ : ഈ സംഭവത്തിൽ വലിയ പാഠമുണ്ട്.

വർഷങ്ങളായി അയൽവാസിയോട് മാന്യമായി അപേക്ഷിച്ചിട്ടും നടക്കാതെ വന്ന കാര്യം (5000 രൂപ സ്വന്തം പോക്കറ്റിൽ നിന്ന് പോയെങ്കിലും...) അയൽവാസികൾ തമ്മിൽ ഒരു കലഹവുമില്ലാതെ പരിഹാരമാകുന്നു.

അയൽവാസിയുടെ സ്വഭാവമനുസരിച്ച് ഈ വിഷയത്തിൻമേൽ സംസാരിച്ച് കലഹിച്ച് വിഷയം വഷളായിരുന്നങ്കിൽ അറുപതിനായിരത്തിനും ഒരു ലക്ഷത്തിനുമൊന്നും ഈ മരങ്ങൾ വിൽക്കാനും മുറിച്ച് മാറ്റാനും വാശിപ്പുറത്ത് അയാൾ തയാറാകുമായിരുന്നില്ല. മാത്രമല്ല, ഇതിന്റെ പേരിൽ അയൽവാസികൾ തമ്മിൽ ഒരു കാലത്തും തീരാത്ത പകയും വെറുപ്പും ഉടലെടുക്കുമായിരുന്നു.

5000 രൂപ പോയാലും, നേരിട്ടിരുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരം കണ്ടതിന്റെ സമാധാനത്തിലാണ് അവരിപ്പോൾ. 'സമാധാനമാണ് ഏറ്റവും വലിയ സമ്പത്ത്' എന്ന് ചിന്തിക്കുന്നവർക്ക് ഈ സംഭവത്തിൽ വലിയ പാഠമുണ്ട്!

English Summary:

Neighbours Tree cutting Issue- Problem Solved- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com