മരം വീണ് പകുതി തകർന്നു; എന്നിട്ടും വിൽക്കാനിട്ട വീടിന് ചോദിക്കുന്ന വില 4 കോടി! കാരണമുണ്ട്
Mail This Article
പുതിയതായി ഒരു വീട് വാങ്ങാൻ തീരുമാനമെടുക്കുന്നതിനു മുൻപ് വീടിന്റെ മുക്കും മൂലയും കേടുപാടുകൾ ഒന്നുമില്ലെന്ന് പരിശോധിച്ചു ഉറപ്പുവരുത്തുന്നത് പതിവു രീതിയാണ്. ഇനി എന്തെങ്കിലും പ്രശ്നങ്ങൾ വീടിനുണ്ടെങ്കിൽ കച്ചവടം തന്നെ വേണ്ടെന്നു വയ്ക്കുകയോ വിലയിൽ കാര്യമായ കുറവ് ലഭിക്കുകയോ ചെയ്യും. അപ്പോൾ അപകടത്തിൽ കാര്യമായി തകർന്ന വീടാണെങ്കിലോ? അത്തരം ഒരു വീട് വിൽക്കുന്നതിനെക്കുറിച്ച് പോലും പോലും ഉടമകൾ ആലോചിക്കില്ല. എന്നാൽ ലൊസാഞ്ചലസിലെ മോൺറോവിയയിൽ വിൽപനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുന്ന ഒരു വീട് ഈ പതിവുകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. മരം വീണ് തകർന്ന വീടിന്റെ അവശേഷിക്കുന്ന ഭാഗം കോടികൾ ആവശ്യപ്പെട്ടുകൊണ്ടാണ് ഉടമ വിൽപയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ മേയിലാണ് സമീപത്തുനിന്നിരുന്ന കൂറ്റൻ മരം വീടിനു മുകളിലേക്ക് മറിഞ്ഞുവീണത്. ഇവിടെ താമസിച്ചിരുന്നവരും രണ്ടു നായകളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് രക്ഷപെട്ടു. എന്നാൽ വീടിന്റെ മതിൽക്കെട്ടും മേൽക്കൂരയുടെ ഭൂരിഭാഗവും ഭിത്തികളും തകർത്തുകൊണ്ടാണ് മരം വീണത്. നിലവിൽ ഒരു കിടപ്പുമുറിയും ഒരു ബാത്റൂമും മാത്രമാണ് ഇവിടെ ബാക്കിയുള്ളത്.
499,999 ഡോളറാണ് (4.19 കോടി രൂപ) പകുതി മാത്രമായി അവശേഷിക്കുന്ന വീടിന് വിലയായി നിശ്ചയിച്ചിരിക്കുന്നത്. മരം വീഴുന്നതിനു മുൻപ് 645 ചതുരശ്ര അടിയായിരുന്നു വീടിന്റെ ആകെ വിസ്തീർണ്ണം. വീട് വിലയ്ക്ക് വാങ്ങി പുതുക്കി പണിയാൻ ഉദ്ദേശിക്കുന്നവർക്ക് സുവർണാവസരമാണ് ഇതെന്ന് ലിസ്റ്റിങ്ങിൽ പറയുന്നു. അതിനൊരു കാരണവുമുണ്ട്. 50 വർഷത്തിലേറെ പഴക്കം ചെന്ന വീടുകൾ പൊളിക്കുന്നതിനും പുതുക്കി പണിയുന്നതിനും മോൺറോവിയയിൽ ഒട്ടേറെ നിയന്ത്രണങ്ങളും നിയമങ്ങളും നിലവിലുണ്ട്. എന്നാൽ ഈ വീട് തകർന്നത് മരം വീണത് മൂലമായതിനാൽ പുതുക്കി പണിയുന്നതിന് വലിയ നിയമ തടസ്സങ്ങൾ നേരിടേണ്ടി വരില്ല.
അപകടത്തിൽ വീടിന്റെ വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വാട്ടർ കണക്‌ഷനും മലിനജലം പോകാനുള്ള സംവിധാനങ്ങളും പ്രവർത്തനക്ഷമമാണ്. വീടിന്റെ പിൻഭാഗത്തിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. വാതിലുകൾ അടക്കമുള്ളവ അതേ നിലയിൽ തുടരുന്നുണ്ട്. വീടിന്റെ അവസ്ഥയും വിലയും വാർത്തയായതോടെ ഇങ്ങനെയൊരു വീട് ആരു വാങ്ങും എന്ന് തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രതികരിക്കുന്നത്. എന്നാൽ ഈ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും ധാരാളം ആളുകൾ വീട് വാങ്ങാൻ താൽപര്യപ്പെട്ട് മുന്നോട്ടുവരുന്നുണ്ടെന്നും ലിസ്റ്റിങ് ഏജന്റ് വ്യക്തമാക്കുന്നു.
ഭവന ക്ഷാമമാണ് ആവശ്യക്കാർ ഏറാനുള്ള പ്രധാന കാരണം. ഡിമാന്റിന് അനുസരിച്ച് വീടുകൾ ലഭിക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്. ഇതുമൂലം ആഗ്രഹിക്കുന്ന തരത്തിൽ ഒരു വീട് സ്വന്തമാക്കാൻ സാധാരണക്കാർക്ക് താങ്ങാനാവുന്നതിൽ അധികം തുക ചെലവാക്കേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ താരതമ്യേന കുറഞ്ഞ വിലയാണ് വീട്ടുടമ ആവശ്യപ്പെടുന്നത്. വീട് നവീകരിക്കാൻ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരില്ല എന്നതും കൂടുതൽ ആളുകളെ ആകർഷിക്കുന്നുണ്ട്.