വേനലവധി – പ്രിയങ്ക ശ്യാം എഴുതിയ കവിത
Mail This Article
അവധിക്കാലത്തിനമൃദം പകരാൻ
അകലെയുണ്ടെനിക്കൊരമ്മവീട്.
പതിവായി എത്തിടാത്ത ഞങ്ങളെക്കാത്ത്
പടിവാതിലിൽ കാത്തുനിൽപ്പുണ്ടാകും മുത്തശ്ശി.
ചേർത്തു പിടിക്കാൻ തിടുക്കം കൂട്ടുന്ന
നന്മമരങ്ങളാൽ സമ്പന്നമാണാ കൊച്ചുവീട്.
തുമ്പപ്പൂ ചൂടിയ പറമ്പുകളും
കൊങ്ങിണി പൂക്കൾതൻ നറുഗന്ധവും.
ആനപ്പോലുള്ളൊരു പാറപ്പുറം,
അതിൽ വീണുകിടപ്പുണ്ട് കുന്നിക്കുരു മണികൾ.
ചെമ്മണ്ണു വേലിയിൽ പറ്റിപടർന്ന കണ്ണുനീർ
തുള്ളികൾ കണ്ണിലിറ്റിക്കാൻ മത്സരിച്ചിരുന്നകാലം.
പ്ലാവിലകുമ്പിളിലാൽ കുത്തരി കഞ്ഞിക്കൊപ്പം
സ്നേഹം വിളമ്പിയ ഉച്ചനേരം.
നാമജപത്തിനായ് നീട്ടിയ കാൽചുവട്ടിൽ
മടിയാതെ ശാന്തരായി ഇരിക്കാറുണ്ട്
ഞങ്ങൾ കൊച്ചുമക്കൾ.
വിണ്ണിലെ മിന്നുന്ന താരകളെന്നപോൽ
മിന്നാമിനുങ്ങുകൾ തിങ്ങി നിറഞ്ഞൊരു
മരമുണ്ടാമുറ്റത്ത് .
അതിൽ പടർന്നു കയറിയ പേരറിയാത്ത ചെടി
നിറയെ വയലറ്റ് പൂക്കൾ വിരിഞ്ഞിരുന്നു.
പതിവുതെറ്റി ചാറുന്ന മഴയും കുളിർതെന്നലും,
പിന്നെ നിർത്താതെ പാടുന്ന ചീവീടുകളും...
പറയാനുണ്ടേറേ, പുഴപോൽ ഒഴുകിയ
അറുപതുദിനങ്ങൾ തൻ ഓർമ്മകൾ..
നെറുകയിൽ നൽകിയ മുത്തം, നിറമാർന്ന
ഓർമ്മകൾക്കൊപ്പം യാത്രയാകുമ്പോൾ
നിറക്കണ്ണുകളോടെ പടിവാതിലിൽ
കാത്തുനിൽപ്പുണ്ടാകും മുത്തശ്ശി.
Content Summary: Malayalam Poem ' Venalavadhi ' written by Priyanka Shyam