ADVERTISEMENT

ഇന്ദിരാദേവി ടീച്ചർ ഹിന്ദി ടീച്ചർ ആയിരുന്നു. വിരമിച്ചിട്ട് വർഷങ്ങൾ ആയി. എന്നാൽ സ്കൂളിന്റെ ഓർമ്മകളിൽ നിന്ന് ഇതുവരെ വിരമിച്ചില്ല. മെയ് 31 ആകുമ്പോൾ ടീച്ചർക്ക് ആധിയാകും, നാളെ ക്ലാസ് ആരംഭിക്കും, പുതിയ കുട്ടികൾ, പുഞ്ചിരിക്കുന്ന എന്റെ മക്കൾ, നമസ്തേ ടീച്ചർ എന്ന് എല്ലാവരും ചേർന്ന് പറയുമ്പോൾ അവരുടെ അധ്യാപികയും അമ്മയും ആകുന്ന നിമിഷം. കുഞ്ഞുങ്ങൾ ഇല്ലാത്ത ടീച്ചർക്ക് അവരെല്ലാം സ്വന്തം മക്കളായിരുന്നു. സാമ്പത്തിക സഹായം വേണ്ട കുട്ടികളെ കണ്ടെത്തി ആരുമറിയാതെ അവരെ സഹായിച്ചിരുന്നു. അതിലൊരാളായിരുന്നു ബാലശങ്കർ, ടീച്ചർ മകനെപ്പോലെ വളർത്തി പഠിപ്പിച്ചു ഡോക്ടർ ആക്കിയ ആൾ. പതിവായി ടീച്ചർക്ക് ബാലശങ്കർ സന്ദേശം അയക്കുമായിരുന്നു, ഇടയ്ക്ക് സമ്മാനങ്ങളും. മറ്റേതോ രാജ്യത്തേക്ക് പോകുന്നു എന്ന് ഒരിക്കൽ പറഞ്ഞു, പിന്നെ വിവരമൊന്നുമില്ല.

Read also: "അമ്മയ്ക്ക് ഈ വയസ്സാൻകാലത്ത് ഇതെന്താണ്, ഓരോ പുതിയ ശീലങ്ങൾ..?"

നമ്മളെല്ലാം പഠനം കഴിയുമ്പോൾ കുറച്ചു കാലം ടീച്ചർമാരെ ഓർക്കും, പിന്നെ അവർ മറവിയിലേക്ക് മായും. മനപ്പൂർവമല്ല, ജീവിത തിരക്കിനിടയിൽ സംഭവിച്ചു പോകുന്നതാണ്. എല്ലാ ദിവസവും മെസ്സഞ്ചറിൽ ജീവിതത്തിൽ കാണാത്ത പലർക്കും ഗുഡ് മോർണിംഗ് ഇടാൻ നമുക്ക് സമയമുണ്ട്, എന്നാൽ നമ്മെ പഠിപ്പിച്ച ഒരു ഗുരുവിനെപോലും നാം ഓർക്കാറില്ല. വാർദ്ധക്യത്തിൽ ഓർമ്മയുടെയും ഓർമ്മയില്ലായ്മയുടെയും ഇടയിൽ ഉഴലുന്ന അവരെ നാം എന്നേ വിസ്മൃതിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ടീച്ചറിന്റെ അയൽവക്കത്തുള്ള രേണു, ടീച്ചറിന്റെ പഴയ വിദ്യാർഥിയൊന്നുമല്ല, എങ്കിലും ടീച്ചറിന് ബാലശങ്കറിനോടുള്ള അടുപ്പം രേണുവിന്‌ അറിയാം. ടീച്ചർ എന്നും കാത്തിരിക്കുന്ന സന്ദേശവും അയാളുടേതാണെന്നും അവർ മനസ്സിലാക്കി. രേണു മറ്റു കുട്ടികളുമായി അന്വേഷിച്ചെങ്കിലും അയാളെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. 

ജൂൺ ഒന്നിന് ടീച്ചർ സ്കൂളിൽ പോകാൻ തയാറായി ഇറങ്ങുന്നത് രേണു കണ്ടു, വേഗം ചെന്ന് ടീച്ചറെ തടഞ്ഞുകൊണ്ട് പറഞ്ഞു സ്കൂൾ തുറക്കുന്നത് മാറ്റിവെച്ചു ടീച്ചറെ, ഇന്ന് പോകേണ്ട, സ്കൂൾ തുറക്കുമ്പോൾ ഞാൻ പറയാം. സ്കൂൾ തുറക്കുന്ന ദിവസം ബാലശങ്കർ വരാമെന്ന് പറഞ്ഞിരുന്നതാണ്, ഇനിയിപ്പോൾ എന്നാ കാണുക എന്ന് പറഞ്ഞു ടീച്ചർ വീട്ടിലേക്ക് തിരിച്ചു നടന്നു. പെട്ടെന്ന് ടീച്ചറിന്റെ ഫോണിലേക്ക് ഒരു സന്ദേശം വന്നു. നമസ്തേ ടീച്ചർ. ജോലി തിരക്കിൽ ആയതിനാൽ സന്ദേശങ്ങൾ അയയ്ക്കാൻ മറക്കുന്നതാണ് ക്ഷമിക്കുക. ടീച്ചർ തിരിച്ചു മറുപടി അയച്ചു, സന്തോഷം മോനെ, എനിക്ക് ഒരു പുസ്തകം വാങ്ങി അയയ്ക്കണം. രണ്ടു ദിവസം കഴിഞ്ഞു പുസ്തകം പോസ്റ്റിൽ വന്നു. എന്നും സന്ദേശങ്ങളും ഇടയ്ക്കിടെ സമ്മാനങ്ങളും വന്നുകൊണ്ടിരുന്നു.

Read also: സീനിയർ വിദ്യാർഥികളിൽ നിന്ന് രക്ഷിച്ചയാളുമായി പ്രണയത്തിലായി, ഒടുവിലയാൾ പോയപ്പോൾ വീട്ടുകാർ...

രേണു എന്നും സന്ദേശങ്ങളെ കുറിച്ചും സമ്മാനങ്ങളെ കുറിച്ചും പറഞ്ഞു ടീച്ചറെ സന്തോഷവതിയാക്കും. എന്നാൽ ഒരിക്കൽ രേണുവിന്‌ അസുഖമായി ബോധമൊക്കെ നഷ്ടപ്പെട്ട് ആശുപത്രിയിൽ കിടന്നു. രണ്ടാഴ്ച കഴിഞ്ഞാണ് രേണു തിരിച്ചെത്തിയത്. അന്ന് വീണ്ടും ടീച്ചറിന് - നമസ്തേ ടീച്ചർ - എന്ന സന്ദേശം വന്നു. ടീച്ചർ തൊടിയിൽ നിന്ന് കുറെ പൂക്കൾ പറിച്ചെടുത്തു ഒരു ബൊക്കെപോലെ കെട്ടി, രേണുവിനെ കാണാൻ ചെന്നു. ബൊക്കെ നൽകി, അവർ ഒരുപാട് നേരം കെട്ടിപ്പിടിച്ചു സംസാരിച്ചു. ടീച്ചർ തിരിച്ചു പോയിക്കഴിഞ്ഞാണ് രേണു ആ ബൊക്കെയിൽ എഴുതിയത് കണ്ടതും വായിച്ചതും. "എന്റെ ബാലശങ്കറിന്‌".

Content Summary: Malayalam Short Story ' Namasthe Teacher ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com