വിധിയൊടുങ്ങുന്നിടം – മമ്പാടൻ മുജീബ് എഴുതിയ കവിത
Mail This Article
എന്റെ കവിതയുടെ വൃത്തം
നിന്റെ അധികാരമുദ്രയാണു
ഞാനെടുക്കുന്ന അലങ്കാരങ്ങൾ
നിന്റെ വാഴ്ത്തിപ്പാടലുകളും
എന്റെ കുറിമാനങ്ങൾ
വിവർത്തനമാവുന്നത്, നിന്റെ
വിധിപ്പകർപ്പുകൾക്കനുസൃതം
പുലരുവോളം ചുംബിച്ചുടച്ച്
ഉന്മത്ത മുനമ്പിലേക്കൊരു കാതം മാത്രം
മീതിയാകുന്നൊരു തന്തുവിൽ
മുലഞ്ഞെട്ട് കടിച്ചെടുത്തെന്നിലെ
രസച്ചരടെന്നേക്കുമായ് തകർക്കുന്ന
അഭിശപ്ത നാടകം നിന്റെ തീട്ടൂരം
ഉണ്ടു കഴിയാനുരുളയോ
നെറ്റിത്തടമുരയ്ക്കാൻ ഭൂമിയോ
കണ്ട് പെരുമകൊള്ളാൻ കോട്ടയോ
വേണ്ടുവോളമെന്റെ ജനം
ചേർത്തുകൊള്ളുമിനിയും പീഠമേ
വേണ്ടത് കരളിലൊരുറപ്പാണു
കണ്ണുകെട്ടിയുള്ളിലിരിപ്പെങ്കിലും
ഉള്ളിലിരുപ്പൊട്ടും കുടിലമല്ലെന്നൊരു
നിതാന്ത നിശ്ചയം, പകരുകയത്
വേപഥുവൊട്ടുമില്ലാതെ ചരിക്കട്ടെ ജനം
ജയം പാടുവോൻ ജനിച്ചിടമാവാം
ജയിച്ചു കേറിയോൻ കുഴിച്ചതുമാവാം
ജപിച്ചിരിക്കുവാൻ ഒരുപാടുണ്ട്
ജീവിത വ്യഥകളാകയാൽ
നടന്നതൊക്കെയും നല്ലതാവട്ടെ
നോക്കുക, മേലിൽ നരകമാവാതെ
നാളെയും പുലരിയുണ്ട് നടന്നു തീർക്കുവാൻ