അയാൾ പരുക്കനായിരുന്നു – ജസിയ ഷാജഹാൻ എഴുതിയ കവിത
Mail This Article
അയാൾ തലോടുമ്പോഴൊക്കെ
കാരമുള്ളുകൾ നിറഞ്ഞൊരു
കാടിന്റെ
നടുക്കാകുമവൾ !
അയാളുടെ ഉച്ചഭാഷിണിയുടെ പരുക്കനുകളിൽ
അവളുടെ ചേലുകൾ അങ്ങകലേക്കകലേ -
യ്ക്കായൊഴുകി പോകും...
അവൾ സ്വന്തം മുഖം തിരഞ്ഞെല്ലായിടവും
കണ്ണുകളെ പായിക്കും...
കടങ്കഥയ്ക്കുത്തരം തന്ന
വെള്ളിലത്തിന്റെ കുളിർമ്മയിൽ..
ഒരിക്കലറിയാതെ കെട്ടിപ്പിടിച്ചുമ്മവച്ചുപോയ
കാവിലെ ചേര്മരത്തിന്റെ
വിശ്വാസങ്ങളിൽ...
നിറഞ്ഞു പൂക്കുന്ന പൂച്ചമര
തൂവൽ കിടക്കയിൽ...
ഇല്ല... ഒന്നും തന്നെയില്ല..
എല്ലാം സ്മൃതികളിലാണ്
അവളുറപ്പിക്കും...
കൺമുന്നിൽ കുമിയുന്ന
അയാളുടെ പുകച്ചുരുളുകളിൽ
അവൾക്കിപ്പോൾ
മൂടിക്കെട്ടിയ മേഘങ്ങളെ കാണാം
അവയ്ക്കിടയിൽ മിന്നിമറയുന്ന
തിരിച്ചറിയാത്ത സ്വന്തം മുഖം..
അവളിലെ കണ്ടലുകളിലയാൾ
മുങ്ങിത്താഴുമ്പോഴൊക്കെ
പേരറിയാത്തൊരു
പ്രണയ പക്ഷി തേങ്ങും
കാലുകൾ നൃത്തം വച്ച പുഴയിലെ
സ്വർണ്ണ മത്സ്യങ്ങൾ
ശ്വാസം കിട്ടാതെ പിടയും..
അവളുടെയാകാശത്തെ
ശലഭങ്ങൾ ചിറകരിയും..
സ്വാർഥതയുടെ മിഴിമുനത്തുമ്പിൽ
രണ്ടു പുഴകളുടെ നടുവിലെ
കര പൊള്ളും...
അയാൾ ശുദ്ധീകരിക്കും...
ചതഞ്ഞരഞ്ഞ
കണ്ടലുകൾക്കിടയിൽ നിന്ന്
അവളിലെ പുഴ
കടലിനോടു വിടപറയും.
ദേശാടനപ്പക്ഷികൾ
വിരഹാർദ്രരായ് കൂട്ടം തെറ്റും
നീല ചായം മാഞ്ഞ വാനവീഥിയിൽ
ഇരുൾ പരക്കും.