സ്വപ്നത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ – വിശാഖ് കടമ്പാട്ട് എഴുതിയ ഗദ്യ കവിത
Mail This Article
ആഗ്രഹങ്ങളെ സ്വപ്നങ്ങളെന്ന് വിളിക്കാൻ കഴിയുമോ...
സ്വപ്നങ്ങളുടെ ആത്മാവ് ആഗ്രഹങ്ങളായി ജനിക്കുമ്പോൾ മാത്രം അതിന് കഴിയും എന്നതാണ് ഉത്തരം.
അപ്പോൾ സ്വപ്നങ്ങൾക്ക് ജീവനുണ്ടോ...
അങ്ങനെയെങ്കിൽ അവയ്ക്ക് വേണ്ടി കാതങ്ങൾക്കപ്പുറം മറ്റൊരു ലോകം ഉണ്ടായിരിക്കുമല്ലേ...
ചില ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക പ്രയാസമാണ്.
പണപ്പെട്ടികളില്ലേ...
പൂട്ട് പൊട്ടിയ പണപ്പെട്ടികൾ
അവയ്ക്കുള്ളിൽ ചാരം മൂടിയ ഒരു വലിയ ലോകം പതുങ്ങിയിരിപ്പുണ്ടായിരിക്കും.
കടലുകളുടെ വലിയ കണ്ണുകൾ മറച്ച് പറന്നെത്തുന്ന പക്ഷികളെ കണ്ടിട്ടുണ്ടോ...
അവയുടെ ചിറകുകൾക്കുള്ളിൽ പടുകൂറ്റൻ വിമാനങ്ങൾ ഉണ്ടെന്ന് വേണം കരുതാൻ.
അതിൽ ഒന്നിലല്ലേ പണ്ടൊരിക്കൽ അവൻ മണൽത്തരികളിലേക്ക് യാത്ര തിരിച്ചത്.
മടക്കയാത്രയ്ക്ക് മുൻപ് ആ കൈവെള്ളകൾക്ക് മുകളിലൂടെ ഒരു പഴയ പെൺകുട്ടി നടന്നു പോയതും ഓർമ്മയുണ്ട്.
മറന്ന് പോയ കഥകൾക്ക് പരാതികളുടെ നിറം നൽകാതെ മെനഞ്ഞു തീർത്ത ചെറിയ
വീടിനുള്ളിൽ ശൂന്യതയിൽ നിന്ന് കളഞ്ഞു കിട്ടിയവർക്കായി അവനൊരു വലിയ മുറി മാത്രം ഒഴിച്ചിട്ടു.
അതിൽ ഇന്നലെകളിലേക്ക് മടക്കി വെയ്ക്കാൻ കടുകോളം വലുതായ കുന്നോളം ചിരിയോർമ്മകൾ നിഴലിക്കുന്നുണ്ട്.
അവയ്ക്ക് മുന്നിലൂടെ നടന്നു പോകുന്നവന് വേണ്ടി ചിരിച്ചു തീർത്ത ചിരികൾക്ക് മുന്നിലെ
കെട്ടിട നഗരത്തിന്റെ തിരക്കുകളിലെങ്ങോ ഒരു പെൺനിഴൽ മാത്രം സ്വപ്നത്തിന്റെ
നിറമുള്ള വർഷ മേഘങ്ങൾ കൈകളിലൊളിപ്പിക്കുന്നുണ്ടാകും.