മധുരനോവ് – സായ്കൃഷ്ണ ആർ. പി. എഴുതിയ കവിത
Mail This Article
എന്റെ കവിതകൾ
മനസിലാകുന്നുണ്ടെന്നാണ്
അവൾ പറയുന്നത്..
അടുത്ത ചോദ്യം
കവിതകളിലെ അവൾ
ആരാണെന്നാണ്
കവിത മനസിലാകാത്തത്
കൊണ്ടല്ലേ
അവൾ
ആ ചോദ്യം ചോദിച്ചത്?
എന്റെ കവിതകളെല്ലാം
അവളാണെന്ന
തിരിച്ചറിവ്
ഏത് വാർധക്യത്തിലാണുണ്ടാകുന്നത്?
അവളുടെ ചോദ്യത്തിൽ നിന്ന്
ഞാനൊരു കവിത
നെയ്തു.
അവളെന്നെ
നിമിഷകവിയെന്നു വിളിച്ചു.
ഞാനൊരു കവിയല്ലെന്ന
മറുവാക്കിൽ
പിന്നെയാരെന്നൊരു ചോദ്യം
കൂടി നെയ്തു അവൾ.
ചോദ്യത്തിനു മറുപടി കവിത എഴുതാൻ
കവിയല്ലാത്ത ഞാൻ
കടലാസ് കഷ്ണം പരതി.
എന്റെ കൈയ്യിൽ കിട്ടിയത്
ഒരു പത്ര കടലാസായിരുന്നു.
അതിലെ കള്ളങ്ങളൊക്കെ
വായിച്ച് ഞാനവളോട്
ഒരു ആനക്കള്ളം പറഞ്ഞു
നിന്നെ എനിക്ക് ഇഷ്ടമാണെന്ന്.
ഒരുപാട് കള്ളങ്ങൾ കേട്ട് ക്ഷീണിച്ച
അവൾ എന്നോട്
മറ്റൊരു കള്ളം പറഞ്ഞു.
നീയെനിക്കെന്നും
ഹൃദയകോണിൽ വിങ്ങുന്ന
മധുര നോവാണെന്ന്.
അവൾക്ക് ഹൃദയമില്ലല്ലോയെന്ന്
പെട്ടെന്നെന്റെ മനസ് പറഞ്ഞു.
ആ ഹൃദയം
തച്ചുടച്ചത്
ഞാനല്ലേയെന്ന്
അവളും.
മറുപടിയില്ലാതെ ഞാൻ വിങ്ങി.
ഒടുവിൽ
മറുപടിക്കായി
ഞാൻ പരതിയപ്പോൾ
കള്ളങ്ങൾ നെയ്യാൻ
അവളെനിക്കൊരു
പത്രത്താൾ
സമ്മാനിച്ചു.
പത്രത്താൾ കീറി
ഞാനവളുടെ
മുഖത്തേക്ക് വലിച്ചെറിഞ്ഞു
എന്നിട്ട് ഒരുമ്മ നൽകി.