ADVERTISEMENT

അച്ഛനില്ലാത്ത വീട്ടിലെ മക്കളെ പോലെയാണ് കുറച്ച് ദിവസങ്ങളായി വയനാട്ടിലെ ഓരോ മനുഷ്യരും.. ഒരു ശൂന്യത, എല്ലാറ്റിനോടും ഒരു വിമുഖത.. ദൈനം ദിന ജീവിതത്തിന് യാതൊരു വിധ ബുദ്ധിമുട്ടുകളുമില്ലെങ്കിലും ദുരന്തം നേരിട്ടവരെ, മരണപ്പെട്ടവരെ, ഉറ്റവരെ നഷ്ടപ്പെട്ടവരെ കുറിച്ചൊക്കെ ഓർക്കുമ്പോ മനസിന് വല്ലാതെ മുറിവേറ്റ പോലെയാണ്. ഭർത്താവിന്റെ പെങ്ങളുടെ മൃതദേഹം തിരിച്ചറിഞ്ഞത് അവളുടെ കാൽവിരലിൽ ഞാനിട്ട് കൊടുത്ത മൈലാഞ്ചി കണ്ടിട്ടാണ് എന്ന് പറഞ്ഞ് കരഞ്ഞവരോടൊക്കെ സമാധാനിപ്പിക്കാൻ വാക്കുകൾ പരതി മടുത്ത് പോയ സമയങ്ങൾ... ഇനി ഞങ്ങൾക്ക് ഇതിൽ നിന്ന് കര കയറണം.. ജീവിതം മുന്നോട്ട് പോകണം.. 

സൗഹൃദ വലയത്തിൽ ആരാണ് വയനാടുള്ളത് എന്ന് ചിന്തിച്ച് അന്നേ ദിവസം നിങ്ങളോരോരുത്തരെയും വിളിച്ച് നോക്കിയില്ലേ.. സേഫ് ആണെന്നറിഞ്ഞപ്പോ ആശ്വസിച്ചില്ലേ.. ഈ ജില്ലക്ക് മുഴുവനും കഴിക്കാനുള്ളതും ഉടുക്കാനുള്ളതും തന്ന് സ്നേഹം കൊണ്ട് തോൽപ്പിച്ച് കളഞ്ഞില്ലേ. ആ കരുതൽ ഞങ്ങൾക്കിനിയും വേണം.. ഞങ്ങളെ ചേർത്ത് പിടിക്കണം..

പണ്ട് കുരുമുളക് ഉണക്കുന്ന സീസണായാൽ ഞാനും ഇക്കാക്കയും കളത്തില് പരമ്പിന് കാവൽ നിൽക്കും. വെയില് ചൂടാറും മുമ്പ് തന്നെ വാട്ടം വച്ച കുരുമുളക് ചാക്കിലാക്കാൻ വാപ്പാനെ സഹായിക്കും. നീളമുള്ള കോലായില് കുരുമുളക് ചാക്കുകള് അട്ടിയിടും. രാത്രി വാപ്പ അതിന് കാവല് കിടക്കും. ചെറ്റക്കുടില് മാറി വാർക്ക വീട് വച്ചതും ഇത്താത്താനെ കെട്ടിച്ചതും എന്നെ പഠിപ്പിച്ചതും ഒക്കെ കുരുമുളകിന്റെ വരുമാനത്തിലായിരുന്നു..

കാലം മാറി.. വയനാടിന്റെ കാലാവസ്ഥ മാറി. കൃഷിയും വിളകളും നശിച്ചു. താമസിക്കുന്ന വീടുകൾ വരെ വന്യമൃഗങ്ങളുടെ താവളങ്ങളായി. വയനാടിന് കാപ്പിയുടെയും കുരുമുളകിന്റെയും മണം കുറഞ്ഞ് തുടങ്ങി. കനത്ത പ്രതിസന്ധി വന്നു. അങ്ങേയറ്റം വീണ് തുടങ്ങിയ സമയത്ത് കിട്ടിയ ഒരു പിടിവള്ളിയാണ് വയനാടിന് ടൂറിസം. ആളുകള് നിരനിരയായി വന്ന് തുടങ്ങി. നിറയെ സുഗന്ധ വ്യഞ്ജനങ്ങളുടെ കടകൾ വന്നു. ഭക്ഷണശാലകൾ പലതരം രുചി വിളമ്പി. പാർക്കും മഴയും മഞ്ഞും തണുപ്പും മനസിന് നിറയെ കുളിര് നൽകി. വന്നവർക്കൊക്കെ വീണ്ടും വീണ്ടും വരാൻ പാകത്തിന് വയനാട് വിരുന്നൊരുക്കി.

പെട്ടെന്നൊരു രാത്രി ഞങ്ങളുടെ ഒരു കഷ്ണം ഒലിച്ച് പോയി. അതിൽ ഞങ്ങളുടെ കരളിന്റെ തുടിപ്പുകൾ കൂട്ടനിലവിളിയിൽ മുങ്ങിപ്പോയി. ചിതറി തെറിച്ചു. തിരിച്ചറിയാൻ പറ്റാണ്ടായി. ഞാൻ മരിച്ച് പോയെന്ന് പോലും അറിയാതെ ഉറക്കത്തിൽ അനേകം ദൂരത്ത് ചെളിയിൽ വന്നടിഞ്ഞു.. ബാക്കിയായവർ.. കണ്ടറിഞ്ഞവർ.. കേട്ടവർ.. ഹൃദയം പൊട്ടി കരഞ്ഞു.. ഒപ്പം നിൽക്കാൻ എല്ലാവരും മത്സരിച്ചു.. നന്ദി കൂടെ നിന്നതിന്, കൂട്ടിപ്പിടിച്ചതിന്..

ഇനി അതിജീവനത്തിന്റെ നാളുകളാണ്, മുന്നോട്ട് പോകണം, ജീവിതം തിരിച്ചു പിടിക്കണം.. അതുകൊണ്ട് ഈ തിരക്കും ബഹളവും കഴിയുമ്പോൾ നിങ്ങള് ഇനീം വയനാട്ടില് വരണം. സന്തോഷങ്ങൾ പങ്കിടണം. ഇവിടെ താമസിക്കണം, ഭക്ഷണം കഴിക്കണം, കാഴ്ചകൾ കാണണം.. ഇവിടുത്തെ മനുഷ്യർക്ക് അത് ജീവനോപാധി കൂടിയാണ്. 

ഇവിടെ കൂറ്റൻ വ്യവസായങ്ങളോ ആകാശം പ്രകമ്പനം കൊള്ളിക്കുന്ന പാറമടകളോ ഒന്നുമില്ല. ചുരം കയറിയ കുടിയേറ്റ ജനതയാണ്. പരിസ്ഥിതി ലോല പ്രദേശമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ജീവിക്കാൻ വേണ്ടി ചിലപ്പോ കാട് വെട്ടിത്തെളിച്ചിട്ടുണ്ടാകാം. അതിനപ്പുറം പ്രകൃതിയെ നോവിക്കുന്ന ഒന്നും ഇവിടെയാരും ചെയ്യില്ല. 

മഴയൊന്ന് അടങ്ങിയിട്ട്, സർക്കാരിന്റെ നിയന്ത്രണങ്ങൾ കഴിഞ്ഞിട്ട് നമ്മള് ഓരോരുത്തരും ചൂരൽ മലയും മുണ്ടക്കൈയും ഒക്കെ കാണാൻ പോകണം. അവിടെ മണ്ണിനിടയിൽ ഇപ്പോഴുമുള്ള മനുഷ്യരെ അകക്കണ്ണ് കൊണ്ട് കാണണം. അടുത്ത നിമിഷം ഒലിച്ചു പോകാൻ മാത്രമുള്ള ജീവിതമേയുള്ളൂ നമുക്ക് എന്ന് സ്വയം ബോധ്യപ്പെടണം. അതിര് തർക്കം കൊണ്ടും വാശി കൊണ്ടുമൊക്കെ നമ്മള് ഇപ്പോഴും ചില മനുഷ്യരെ മാറ്റി നിർത്തിയിട്ടില്ലേ, അവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാൻ കഴിയണം. പരസ്പരം ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നണം. തിരിച്ചു പോകുമ്പോൾ ഒരുതുള്ളി കണ്ണുനീർ അവിടെ ഉറങ്ങുന്ന മനുഷ്യർക്ക് വേണ്ടി പൊഴിക്കണം..

പ്രിയരേ, നിങ്ങൾ ഇനിയും വരൂ ഈ നാട്ടിലേക്ക്, പ്രിയപ്പെട്ടവരോടൊപ്പം സുന്ദര നിമിഷങ്ങൾ പങ്ക് വെക്കൂ.. അതിരാവിലെയുള്ള കോട മഞ്ഞിൽ പ്രിയപ്പെട്ടവരുടെ കൈപിടിച്ച് ഈ വഴികളിലൂടെ നടക്കൂ.. കൂട്ട് കൂടൂ, സൗഹൃദം പങ്ക് വെക്കൂ.. നിങ്ങൾ ഈ നാട്ടിൽ ചിലവഴിക്കുന്ന ഓരോ തുകയും, ഈ ജനതക്ക് നൽകുന്ന കൈത്താങ്ങ് കൂടിയാണ്.. ജീവിക്കാനുള്ള ഊർജ്ജമാണ്.. ഈ ചാരത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാകും അത്. പോക്കറ്റിൽ ഒരു ചായക്കുള്ള പൈസ പോലും ഇല്ലാത്ത മനുഷ്യരുടെ ഈ കാരാഗൃഹ വാസത്തിൽ നിന്നുള്ള സ്വാതന്ത്ര്യം തന്നെയാവും അത്. 

'സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്കു

മൃതിയേക്കാള്‍ ഭയാനകം'

English Summary:

Malayalam Article Written by Shabna Shamsu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com