ADVERTISEMENT

മൂവടി

മുഖത്തേറ്റ അടി

മൂർദ്ധാവിൽ

തൃക്കാൽസ്പർശം

അഖണ്ഡാനന്ദം
 

കുടവയറും

ഓലക്കുടയും

ആത്മാവിനുമേൽ

ഒരു വച്ചുകെട്ട്

പരാൽപരൻ 

പരബ്രഹ്മത്തിന്റെ വേല
 

പൂക്കളും

ഓണക്കോടിയും

ഓണച്ചോറും കറികളും

ഊഞ്ഞാലാട്ടവും

ഓണത്തല്ലും

ഇഹത്തിൽ

പരമാനന്ദപ്രദം
 

ചിങ്ങത്തിലെ വരവ്

കണ്ണാൽ നേരിട്ട് കാണാൻ

ഒഴുക്കിനൊപ്പം മദിച്ചുപോകാൻ

നൂറായി പിരിഞ്ഞതിനെ ഐശ്വര്യത്തിൽ

ഒന്നാക്കി കാണിച്ച്

സമഗ്രവും സമ്പൂർണ്ണവുമാകാൻ
 

ചുരുക്കിപ്പറഞ്ഞാൽ

ഒരുക്കത്തിനും തിടുക്കത്തിനും

പാച്ചിലിനുമിടെ

തൽക്കാലമൊന്നു കൂടിപ്പിരിയാൻ
 

ചിലർക്കിതു ഒഴിവോണം

ചിലർക്കിതു കിഴിവോണം

ചിലർക്കിത് മിഴിവോണം

ചിലർക്കിതു തിമിർത്തോണം 

ചിലർക്കിതു തകർന്നോണം
 

ചിലർക്കിതു ഓണച്ചോറിറങ്ങാത്ത

പൊന്നിൻ തിരുവോണം

ചിലർക്കിതരച്ചാൺ നിറയ്ക്കാനുള്ള

മാരത്തോണോണം
 

ചിലർക്കിത് പൂത്താലം

ചിലർക്കിത് താലോലം

ചിലർക്കിതു ആലോലം

ചിലർക്കിതു ലഹരിക്കോലാഹലം
 

നിയതിപാലനത്തിന്റെ

അദൃശ്യസൂക്ത പ്രകാരം

ഓണമുണ്ടും കണ്ടും മടങ്ങും

വീണ്ടും പ്രവാസപാതാളത്തിലേക്ക്
 

അടുത്ത കൊല്ലം

നേരത്തേയും കാലത്തെയും

വരാൻ കാമനയുണ്ടെങ്കിലും

ശ്രാവണത്തിലേ

ഈ തുമ്പിക്ക് ചിറക് വിരിയൂ!
 

2

നിന്റെ മായികപ്പൊൻതഴുകലിൽ

കൃഷ്ണാ,എന്റെതാണെന്ന് കരുതി

കൈയ്യിൽ ഞാൻ ഭദ്രമായ്

പിടിച്ചോരോണപ്പുടവ, 

അവിടത്തേതായതു ശരിക്കും

മഹാശ്ചര്യം അവർണ്ണനീയം

ഉള്ള് തുറന്നൊന്നു നോക്കവെ!

English Summary:

Malayalam Poem ' Moovadiyum Onappudavayum ' Written by Venu Nambiar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com