ജയസൂര്യയ്ക്ക് ഡ്യൂപ്പ് ആയത് എന്റെ കാൽ: ബിബിൻ ജോർജ് പറയുന്നു
Mail This Article
സിനിമയാണ് ജീവിതമെന്നുറപ്പിച്ചു സിനിമയിലേക്കെത്തിയ ഒരുപാട് ആളുളിൽ ഒരാളാണ് ബിബിൻ ജോർജ് എന്ന സിനിമ മോഹി. എഴുത്തും അഭിനയവും സംഗീതതാല്പര്യം കൊണ്ടുമെല്ലാം പ്രേക്ഷക മനസ്സുകളിൽ കയറിക്കൂടിയ ബിബിൻ, ഗുമസ്തൻ എന്ന പുതിയ സിനിമയിലൂടെ വീണ്ടും എത്തുകയാണ്. ഗുമസ്തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കു വെയ്ക്കുകയാണ് ബിബിൻ.
സിനിമയ്ക്കു മുന്നേ തുടങ്ങിയ എഴുത്ത്
ബിബിൻ സിനിമയിലേക്കെത്തുന്നത് അമർ അക്ബർ അന്തോണിയിലൂടെ ആയിരുന്നു. അതിനും ഒരുപാടു മുൻപേ ചാനലുകളിൽ തമാശപരിപാടികൾക്കു വേണ്ടി സ്ക്രിപ്റ്റുകൾ എഴുതുന്നതായിരുന്നു ജോലി. പിന്നീട് വഴിയിലേക്ക് വന്നു ചേർന്നതാണ് അഭിനയമെന്ന് ബിബിൻ പറയുന്നു. ‘‘16ാം വയസ്സിൽ ചാനലിലാണ് എഴുതി തുടങ്ങുന്നത് എന്റെ വരുമാനം എഴുത്തിലൂടെ തന്നെയാണ് നേടിയിരുന്നതും. ആദ്യ സിനിമയായ അമർ അക്ബർ അന്തോണിക്കു തൊട്ടുമുൻപുവരെ ബഡായി ബംഗ്ലാവിനുവേണ്ടി സ്ക്രിപ്റ്റ്് ചെയിതിട്ടുണ്ട്.’’–ബിബിൻ പറയുന്നു..
അഭിനയമോഹം കാരണം ആദ്യ സിനിമാ സ്ക്രിപ്റ്റ് എഴുതിയപ്പോൾ സ്വന്തമായി അഭിനയിക്കാനൊരു കഥാപാത്രം വരെ തയാറാക്കിയിരുന്നു ബിബിൻ. ‘‘അമർ അക്ബർ അന്തോണിയിലെ ജയസൂര്യയുടെ കഥാപാത്രം എനിക്കുവേണ്ടി ഒരുപാട് ഇഷ്ടപ്പെട്ട് എഴുതിയതാണ്. എന്നാൽ കാസ്റ്റ് ചെയ്തപ്പോൾ ജയസൂര്യയിലേക്കെത്തി. പക്ഷേ അതിൽ സങ്കടമൊന്നുമില്ല. അത്രയും വലിയ കാസ്റ്റ് വന്നതു കൊണ്ടാണല്ലോ ആ സിനിമ ശ്രദ്ധിക്കപ്പെട്ടത്. ഞങ്ങൾക്കൊരു ജീവിതം ഉണ്ടാക്കിത്തന്ന സിനിമയാണ് അമർ അക്ബർ അന്തോണി.
ആ ചിത്രത്തിൽ ജയസൂര്യയുടെ വയ്യാത്ത കാൽ ബിന്ദു പണിക്കർ തടവുന്ന സീൻ ഉണ്ട്. ആ കാൽ എന്റേതാണ്. ജയസൂര്യ കട്ടിലിൽ കിടക്കുമ്പോൾ ഞാൻ കട്ടിലിനടിയിൽ കിടന്നിട്ട് കട്ടിൽ തുളച്ച് കാൽ മുകളിലേക്ക് വയ്ക്കുകയായിരുന്നു ആ കാലിലാണ് ബിന്ദു പണിക്കർ തടവുന്നത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്യാൻ പറ്റി. ജീവിതത്തിൽ കിട്ടുന്നതെല്ലാം ബോണസായി കരുതുന്ന ആളാണ് ഞാൻ ഒന്നിനും പരാതിയില്ല. ആളുകൾ ശ്രദ്ധിക്കുന്നത് വരെ പണിയെടുക്കുക.’’ എന്നു ബിബിൻ ചേർത്തുപറഞ്ഞു.
സിനിമയിലെ ഭാവിയെപ്പറ്റിയുള്ള സംസാരത്തിനിടെ ബിബിൻ സംസാരിച്ചത് ഇങ്ങനെയാണ്. ‘‘എന്റെ ആഗ്രഹം ജെയിംസ് കാമാറൂൺ എന്നെ ചീത്ത പറയണം എന്നാണ്. നമ്മൾ എന്തു ചെയ്താലും കുറ്റം പറയാൻ ആളുകൾ ഉണ്ടാകും. നമ്മളെ കുറ്റം പറയുന്നവരുടെ വലിപ്പം കൂട്ടുക അപ്പോൾ നമ്മളും വളരില്ലേ.’’