ADVERTISEMENT

മുൻപൊരിക്കൽ ബാലചന്ദ്രൻ ആ കടൽത്തീരത്തു വന്നിട്ടുണ്ട്, മണൽ വിരിച്ചൊരു സായാഹ്‌നവെയിൽത്തീരത്ത്...  പക്ഷേ അന്ന് അയാളുടെ ഇടം കയ്യിൽ വലം കൈ ചേർത്തുവച്ച്, തോളോടു തോളുരുമ്മി ഒരു പെൺകുട്ടി കൂടിയുണ്ടായിരുന്നു... നിർമല. അയാൾ താലി ചാർത്തി കൂടെക്കൂട്ടിയ കൂട്ടുകാരി. മധുവിധുനാളുകളിലെപ്പോഴോ ആയിരുന്നു  കന്യാകുമാരിയിലെ മണൽതീരത്തേക്കുള്ള ആ യാത്ര... ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിലിന്റെ സംവിധാനത്തിലൊരുങ്ങിയ ‘സാഗരം സാക്ഷി’ എന്ന ചിത്രത്തിൽ പ്രണയത്തിന്റെ ആഘോഷഗാനമായി ബാലചന്ദ്രനും നിർമലയും ചേർന്നു പാടിയ ആ വരികൾ ഓർമയിലുണ്ടോ? തിരകൾക്കൊപ്പം കളിക്കുന്നതിനിടയിലെപ്പോഴോ നിർമലയുടെ താലി കളഞ്ഞു പോകുന്നു. വേവലാതിപ്പെട്ടുള്ള തിരച്ചിലിനൊടുവിൽ കടലിലെ ഒരു അമ്മത്തിര ആ താലി അവർക്കു മുന്നിലേക്കു തിരികെ കൊണ്ടുവരുന്നു. കന്യാകുമാരിയിൽ ഇണചേരുന്ന മൂന്നു സാഗരങ്ങളെയും സായാഹ്‌നസൂര്യനെയും സാക്ഷിനിർത്തി വീണ്ടുമൊരിക്കൽ കൂടി ബാലചന്ദ്രൻ നിർമലയുടെ മാറിൽ താലി ചാർത്തുന്നു. പക്ഷേ അന്ന് അയാൾക്ക് അറിയില്ലായിരുന്നു, നിമ്മിക്കും... ആ താലി വീണ്ടും അവരുടെ ജീവിതത്തിൽ നിന്നു കളഞ്ഞു പോകാനുള്ളതായിരുന്നെന്ന്. 

ഇന്ന് അയാൾ വീണ്ടും വന്നിരിക്കുകയാണ്. അതേ കടൽത്തീരത്തെ കൊതിപ്പരപ്പിലേക്ക്... മുഷിഞ്ഞൊരു കാഷായവേഷത്തിൽ അതിലേറെ മുഷിഞ്ഞൊരു മനസ്സുമായി... ഇന്ന് അയാൾ ആ പഴയ ബാലചന്ദ്രനല്ല... നിമ്മിയുടെ വിളിത്തുമ്പത്തു ചെറുവിരൽ കോർത്തു കൂടെനടന്ന ബാലേട്ടനല്ല... സ്വാമി ആത്മചൈതന്യയെന്ന പുതിയ പേരിലും ഭാവത്തിലും കന്യാകുമാരിയിലേക്കുള്ള ഈ മടങ്ങിവരവിൽ അയാളുടെ കൈവശം വിലപ്പെട്ട മറ്റൊന്നു കൂടിയുണ്ട്. നിമ്മിയുടെ കഴുത്തിൽ വർഷങ്ങൾക്കു മുമ്പ് അയാൾ ചാർത്തിക്കൊടുത്തൊരു താലിത്തിളക്കം... പൂഴിമണ്ണിൽ അയാളെ കാലുറപ്പിച്ചു നിർത്തുന്നൊരു പെണ്ണോർമ. ആ താലി കന്യാകുമാരിയുടെ കടലാഴത്തിലേക്കു തിരികെയേൽപിച്ചു പിൻനടക്കാൻ വേണ്ടി വന്നതാണ് അയാൾ. 

ആ യാത്രയിൽ അവിചാരിതമായാണ് അയാൾ വീണ്ടും നിമ്മിയെ കാണുന്നത്. മകളുടെ വിവാഹച്ചടങ്ങുകൾക്കു വേണ്ടി വന്നതാണ് അവൾ. മകൾക്കു  ദീർഘസുമംഗലീ ഭാവുകങ്ങൾ നേർന്ന് ആൾത്തിരക്കിൽ നിന്ന് ബാലചന്ദ്രൻ ഏറ്റവുമേറ്റവും ഏകനായി പിൻവാങ്ങുമ്പോൾ നിമ്മിക്കു കൂടെപ്പോകാതിരിക്കാൻ കഴിയുന്നതെങ്ങനെ...? ആ നിമിഷം വരെയും അവൾ കരുതിയിരുന്നില്ലല്ലോ, പ്രിയപ്പെട്ട ബാലേട്ടന്റെ കൈ പിടിച്ച് വീണ്ടുമൊരിക്കൽ കൂടി ജീവിതത്തിന്റെ കരയിലേക്ക് അവൾ പിൻനടക്കുമെന്ന്...

കൈതപ്രത്തിന്റെ വരികൾക്കു ശരത്തിന്റെ സംഗീതം. കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും ആലപിച്ച ഈ ഗാനം കേൾക്കുമ്പോഴൊക്കെ ബാലചന്ദ്രനെയും നിമ്മിയെയും ഓർമിക്കുന്നു. അവരുടെ പ്രണയം തിരതല്ലിയ കന്യാകുമാരിയും ഓർമിക്കുന്നു...

ഗാനം: നീലാകാശം തിലകക്കുറി ചാർത്തിയൊരുങ്ങിയ പെണ്ണ്

ചിത്രം: സാഗരം സാക്ഷി

രചന: കൈതപ്രം

ആലാപനം: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര

നീലാകാശം തിലകക്കുറി ചാർത്തിയൊരുങ്ങിയ പെണ്ണ്

മേലേ കാവിൽ ഇളനീർക്കുട നീട്ടിയ നാടൻ പെണ്ണ്

ഇലപൊഴിയും മേട്ടിൽ അതിരാണിക്കാറ്റിൽ

നിലയറിയാതോടും പൂന്തെന്നൽ മാരൻ

അവരെങ്ങും തേടീ..സ്വപ്‌നലോകം ഓ..

സ്വർഗരാജ്യം....ഓ...

 

മലമേലെ കാവിൽ വാവിൻ നാൾ രാവിൽ 

പൂമാലപ്പെണ്ണാളിൻ പൊൻകുഞ്ഞു പിറന്നു...

താരഹാരങ്ങളേകുവാൻ ആയിരം കന്യമാർ

വെണ്ണിലാക്കോടി നൽകുവാൻ ആയിരം തോഴിമാർ

അവരാരും കേൾക്കാതെ പേരെന്തെന്നോതീ

പൊൻകുഞ്ഞിക്കാതിൽ പുതുമാരൻ തെന്നൽ

കിളിയേ...കാതുകുത്താൻ മുള്ളുമായ് വാ...

 

പൂമാലപ്പെണ്ണിൻ പൊൻകുഞ്ഞിനു നാളെ

തിരുവാതിരനാളിൽ ചോറൂണിനു നേരം

സ്വർണമാൻപേടയോടുമീ പൂമുഖക്കോടിയിൽ

മേഘഗന്ധർവവേണുവിൽ നിൻ സ്വരം കേൾക്കയായ്

നിലയുറയും പാട്ടിൽ ചെത്തിപ്പൂന്തേരിൽ

പുതുമോളെ കാണാൻ അണയുന്നു പൂരം

കേൾക്കൂ...കാൽച്ചിലമ്പിൻ താളമേളം...

English Summary:

Neelakasham Thilakakuri song from the movie Sagaram Sakshi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com