ADVERTISEMENT

അവളുടെ കവിളിൽ തുടുവിരലാലേ 

കവിതകളെഴുതിയതാരേ.....

‘പ്രണയവർണങ്ങൾ’ എന്ന ചിത്രം എളുപ്പം മറക്കില്ല, ചിലരെങ്കിലും. ക്യാൻവാസിൽ പുതിയകാലത്തിന്റെ ക്യാംപസ്‌വർണങ്ങൾ ചാലിച്ചു വച്ച ചലച്ചിത്രം. അടിച്ചുപൊളിയുടെ ആഘോഷപ്പറമ്പുകളിലേക്കു യുവത്വത്തിനു ചിറകു കിളിർക്കുന്ന ചിത്രം. ഒരിക്കലെങ്കിലും കലാലയ ജീവിതം അനുഭവിച്ചവർക്കു ചിരപരിചിതമെന്നു തോന്നിപ്പിക്കുന്ന കഥാപശ്‌ചാത്തലം. വലിയ കൽത്തൂണുകൾ പാറാവുനിൽക്കുന്ന നീളൻവരാന്തകൾ, കെട്ടിപ്പിടിക്കാവട്ടം വളർന്നു പന്തലിച്ച മാമരങ്ങൾ, അവയുടെ തണൽപ്പച്ച നീർത്തുന്ന തണുപ്പുതീരങ്ങളിൽ തിരയെണ്ണി വെയിലു കായുന്ന പ്രണയികൾ.... അങ്ങനെ എന്റെ കലാലയാതുരത്വം ഓർമപ്പെടുത്തുന്ന പലതുമുണ്ടായിരുന്നു പ്രണയവർണങ്ങൾ എന്ന ചിത്രത്തിൽ. പിന്നെ ആരതി നായർ എന്ന പെൺകുട്ടിയും. 

നടന്നു പോകുന്ന വഴിയിലൊക്കെയും ഒരു നാലുവരിക്കവിതയുടെ പിൻനിലാവു വീഴ്‌ത്തി ആരതി. പുസ്‌തകങ്ങളോടു മാത്രമായിരുന്നു അവളുടെ ചങ്ങാത്തം. പിന്നെ ഹോസ്‌റ്റൽ മുറിയിൽ ഒപ്പം താമസിച്ച മായ എന്ന പരിഷ്‌കാരി പെൺകുട്ടിയോടും. കോളജിൽ നടന്ന ഒരു പൊതുചടങ്ങിനിടയിൽ സ്വന്തം കവിത അവതരിപ്പിക്കാൻ ആരതിയെ നിർബന്ധിച്ചത് മായയായിരുന്നു. അന്നു പരിപാടി ഉദ്‌ഘാടനം ചെയ്യാനെത്തിയ അതിഥി വിനയചന്ദ്രന് ആരതിയോടു പ്രണയമുണ്ടെന്നൊരു നുണക്കഥയുണ്ടാക്കി പാവത്തെ വിശ്വസിപ്പിച്ചതും അവൾ തന്നെ. തൊട്ടാവാടിയായ കൂട്ടുകാരിയെ ഒന്നു മിണ്ടിച്ചെടുക്കണം, അവളുടെ രാവുറക്കങ്ങളിൽ മഴവില്ലുകൾ വിരിയിക്കണം... അങ്ങനെ കുഞ്ഞു കുഞ്ഞു മോഹങ്ങൾ മാത്രമായിരുന്നു മായയുടെ കൃസൃതിയ്‌ക്കു പിന്നിൽ. 

അവൾ തന്നെയായിരുന്നു വിനയന്റേതെന്നു തോന്നിപ്പിക്കുന്ന കയ്യക്ഷരത്തിൽ ആരതിക്കു പ്രണയലേഖനങ്ങൾ അയച്ചതും അയാൾ നൽകിയതെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അവൾക്കു നെരൂദയുടെ കാവ്യസമാഹാരം സമ്മാനിച്ചതും. പക്ഷേ അപ്പോഴൊന്നും മായയ്ക്ക് അറിയില്ലായിരുന്നു ആരതി അയാളിൽ അവളുടെ ഹൃദയത്തിന്റെ പകർത്തെഴുത്തുകാരനെ കണ്ടെത്തുകയായിരുന്നുവെന്ന്. വിനയനെ കുറിച്ചുള്ള ഓർമ പോലും അവളുടെ മരുവേനലിൽ ജലവസന്തങ്ങളുടെ അഴകുനീലിമ വിടർത്തുകയായിരുന്നെന്ന്. കാണാദൂരത്തെവിടെ നിന്നോ കാമുകൻ പാതിയെഴുതിനിർത്തിയൊരു പല്ലവിക്ക് ആരതി മറുപാതിയെഴുതിച്ചേർക്കുകയായിരുന്നുവെന്ന്, അവളെ പോലും പ്രിയം തുളുമ്പുമൊരു പ്രണയകവിതയായ് അയാൾ മാറ്റിയെഴുതുകയായിരുന്നെന്ന്. 

ചില പ്രണയങ്ങളെപ്പോഴും അങ്ങനെയല്ലേ? വെറുമൊരോർമകൊണ്ട് തൊട്ടുഴിഞ്ഞ് ഒരായുസ്സിനെ തന്നെ തരളിതമാക്കുന്ന തീക്ഷ്ണമായ പ്രണയങ്ങൾ... അതുകൊണ്ടല്ലേ എത്രയാവർത്തിച്ചു വായിച്ചിട്ടും മറ്റാർക്കും അവളെ മനസ്സിലാക്കാൻ കഴിയാതെ പോയത്? അവളുടെ കവിളിൽ തുടുവിരലാലേ കവിതകളെഴുതിയതാരെന്നും അവളെ പ്രണയിനിയാക്കിയതാരെന്നും മറ്റാരും തിരിച്ചറിയാതെ പോയത്... 

ഗാനം: വരമഞ്ഞളാടിയ രാവിന്റെ മാറിൽ 

ചിത്രം: പ്രണയവർണങ്ങൾ

രചന: സച്ചിദാനന്ദൻ പുഴങ്കര

സംഗീതം: വിദ്യാസാഗർ

ആലാപനം: സുജാത മോഹൻ

വരമഞ്ഞളാടിയ രാവിന്റെ മാറിൽ 

ഒരു മഞ്ഞുതുള്ളിയുറങ്ങീ...........

നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ 

വിരഹമെന്നാലും മയങ്ങീ..........

പുലരിതൻ ചുംബന കുങ്കുമമല്ലേ...

ഋതു നന്ദിനിയാക്കീ...അവളേ പനിനീർമലരാക്കീ.....

 

കിളി വന്നു കൊഞ്ചിയ ജാലകവാതിൽ

കളിയായ് ചാരിയതാരേ.....

മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ 

മധുവായ് മാറിയതാരേ.......

അവളുടെ മിഴിയിൽ കരിമഷിയാലേ-

കനവുകളെഴുതിയതാരേ....നിനവുകളെഴുതിയതാരേ....

അവളേ തരളിതയാക്കിയതാരേ.............

 

മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ 

മഴയായ് ചാറിയതാരേ.......

ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ

കുയിലായ് മാറിയതാരേ..............

അവളുടെ കവിളിൽ തുടുവിരലാലേ 

കവിതകളെഴുതിയതാരേ.....മുകുളിതയാക്കിയതാരേ....

അവളേ പ്രണയിനിയാക്കിയതാരേ...........(പല്ലവി)

English Summary:

Varamanjalaadiya ravinte maaril song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com