ADVERTISEMENT

മുഖാമുഖം നേരിട്ട് കണ്ടാണ് മിക്ക ഇൻഷുറൻസ് പോളിസികളുടെയും വിപണനം. നേരിട്ടു നടന്നിരുന്ന കച്ചവടങ്ങളാണല്ലോ കോവിഡ് കാലത്ത് ഏറെ പ്രയാസകരമായത്. ശാരീരിക അകലം പാലിക്കുന്നത് രോഗം പടരാതിരിക്കാനുള്ള പ്രധാന മുൻകരുതലായതോടെ ലൈഫ് ഇൻഷുറൻസ് പോളിസികളുടെ വിപണനം ഓൺലൈൻ രീതികളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളും ഊർജിതമായി. ഈ മാസം ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ലൈഫ് ഇൻഷുറൻസ് പോളിസികൾ വിൽക്കുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനായി സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു.

 അപേക്ഷയും കയ്യൊപ്പും

ഇൻഷുറൻസ് ഏജന്റിന്റെയോ മറ്റ് മധ്യവർത്തികളുടെയോ സഹായത്താൽ പ്രൊപ്പോസൽ ഫോം അഥവാ അപേക്ഷ തയാറാക്കി,  പോളിസി എടുക്കുന്നവർ വിവരങ്ങളുടെ കൃത്യത സ്വന്തം കയ്യൊപ്പിട്ടു നൽകണമായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതു സാധ്യമാകാതെ വന്ന സാഹചര്യത്തിൽ, കടലാസുഫോമുകളിലെ എഴുത്തും മഷി കൊണ്ടുള്ള ഒപ്പും വേണ്ടെന്നുവച്ച് ഐആർഡിഎഐ മാർഗനിർദ്ദേശങ്ങൾ ഇറക്കിയിരിക്കുന്നത്. ഇലക്ട്രോണിക്കായി വിവരങ്ങൾ രേഖപ്പെടുത്തി പ്രൊപ്പോസൽ ഫോം പോളിസി ഉടമയുടെ ഇ–മെയിലിലേക്കോ മൊബൈൽ ഫോണിലേക്കോ അയച്ചുകൊടുക്കും.ഇ–മെയിലിലാണെങ്കിൽ വിവരങ്ങളെല്ലാം ശരിയാണെന്ന് അപേക്ഷകൻ കൺഫർമേഷൻ ക്ലിക്ക് ചെയ്താൽ മതിയാകും. മൊബൈൽ ഫോണുകളിൽ ലിങ്ക് സന്ദേശങ്ങളായി അയച്ചുകൊടുക്കുമ്പോൾ വൺടൈം പാസ്‌വേഡ് അഥവാ ഒടിപി ഉപയോഗിച്ച് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പിച്ചു നൽകിയാൽ മതി.

കമ്പനികളുടെ ഉത്തരവാദിത്തം

ഇൻഷുറൻസ് പോളിസികളുടെ ഗുണമേന്മകൾ സംബന്ധിച്ചും നിബന്ധനകൾ സംബന്ധിച്ചും ശരിയായ വിവരങ്ങളാണ് പോളിസിയുടമകൾക്ക് നൽകുന്നതെന്ന് ഉറപ്പുവരുത്താനായി, മുൻകൂട്ടി അനുവാദം വാങ്ങിയിട്ടുള്ള ഡിജിറ്റൽ പ്രചരണ–വിപണന ലഘുലേഖകളും മറ്റും മാത്രമേ ഈ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളൂ. പോളിസി എടുക്കുന്നവർക്ക് അനുയോജ്യമായ പോളിസിയാണ് വിൽപന നടത്തുന്നതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും കമ്പനികൾക്കുണ്ട്. മാത്രമല്ല, അപേക്ഷകന്റെ ശരിയായ ഇ–മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ സാക്ഷ്യപ്പെടുത്തേണ്ടത് ഇൻഷുറൻസ് കമ്പനികളാണ്. പോളിസി നൽകുന്നതിനു മുമ്പായി അപേക്ഷകരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിക്കേണ്ടതും അനുയോജ്യത പരിശോധിക്കേണ്ടതുമാണ്. പോളിസി ഉടമകളിൽ നിന്ന് നിയമ പ്രകാരം അനുമതി സ്വീകരിച്ചിരുന്നുവെന്ന് തെളിവുകൾ സൂക്ഷിക്കേണ്ട ബാധ്യതയും ഇൻഷുറൻസ് കമ്പനിക്കുണ്ട്.

മുൻകൂർ ചെക്ക് വേണ്ട
പ്രൊപ്പോസൽ ഫോമിനോടൊപ്പം പ്രീമിയം തുകയുടെ ചെക്ക് മുൻകൂറായി ഉൾപ്പെടുത്തി നൽകുന്ന രീതിയിലും മാറ്റമുണ്ട്. ഇ–മെയിലിലേക്കോ മൊബൈൽ ഫോണിലേക്കോ പൂർണമാക്കിയ പ്രൊപ്പോസൽ ഫോം അയച്ചു നൽകി, പോളിസി ഉടമ അവ അംഗീകരിച്ച് ഉറപ്പാക്കിയാൽ മാത്രമേ കമ്പനികൾ പ്രീമിയം പണം സ്വീകരിക്കാൻ പാടുള്ളൂ. അതിനുശേഷം ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പോളിസി ഉടമ പണം അടച്ചാൽ മതി.

ഇലക്ട്രോണിക് പോളിസികൾ

പോളിസി പേപ്പർ രേഖകളായി പ്രിന്റ് ചെയ്ത് ഉടമകൾക്കെത്തിക്കുന്നത് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രശ്നമായതിനാൽ ഇലക്ട്രോണിക് പോളിസികൾ വ്യാപകമാക്കും. പോളിസികൾ ഡിജിറ്റൽ രൂപത്തിൽ കിട്ടിയാൽ മതിയെന്ന് പോളിസി ഉടമയുടെ അനുമതി വാങ്ങിയശേഷം മാത്രമേ അവ ഇലക്ട്രോണിക്കായി അയച്ചു നൽകാൻ പാടുള്ളൂ. പോളിസിഉടമ ആവശ്യപ്പെടുന്ന പക്ഷം പേപ്പർ രൂപത്തിലുള്ള പോളിസികളും നൽകണം.

പോളിസി നിബന്ധനകൾ ഇഷ്ടപ്പെടാത്ത സാഹചര്യത്തിൽ 15 ദിവസത്തിനുള്ളിൽ പോളിസി തിരികെ നൽകി പണം പൂർണമായി തിരിച്ചു വാങ്ങാൻ പോളിസിഉടമകൾക്ക് സാധിക്കുമായിരുന്നു. പുതിയ സാഹചര്യത്തിൽ ഇത് 30 ദിവസമായി കൂട്ടിയിട്ടുണ്ട്. ഉടമ ഓൺലൈനായി പോളിസി സ്വീകരിച്ച ദിവസം മുതലാണ് 30 ദിവസം കണക്കുകൂട്ടുക. തിരികെ നൽകുകയാണെന്ന് രേഖപ്പെടുത്തിയ ഇ–മെയിൽ സഹിതം കമ്പനികൾക്കു തിരിച്ചയച്ചാൽ മതിയാകും.

ടേം പോളിസി മാത്രം

കോവിഡ് കാലത്ത് പൊതുജനങ്ങളുടെ ജീവിതത്തിനുണ്ടാകാവുന്ന നഷ്ടസാധ്യതകളിൽ നിന്ന് പരിരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ശുദ്ധമായ ലൈഫ് ടേം പോളിസികൾ സുഗമമായി ലഭ്യമാക്കുകയാണ് പുതിയ ലളിതവത്ക്കരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനിടെ, ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ നിക്ഷേപ പദ്ധതികൾ കൂട്ടിക്കലർത്തിയ പരമ്പരാഗത പോളിസികൾ വിൽക്കുന്നതിന് പുതിയ രീതി അനുവദിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ 31 ഡിസംബർ 2020 വരെ, ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ എല്ലാ ലൈഫ് ടേം പോളിസികളും ഇത്തരത്തിലായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com