വ്യവസായത്തിന് 15 ഏക്കറിലേറെ: കരട് നയം വകുപ്പുകളിലേക്ക്
Mail This Article
കൊച്ചി∙ സംസ്ഥാനത്ത് വ്യവസായം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്ക് 15 ഏക്കറിലേറെ സ്ഥലം വാങ്ങാൻ കഴിയുമോ? ഭൂപരിഷ്ക്കരണ നിയമത്തിൽ അതിന് ഇളവ് ലഭിക്കുമോ? എങ്കിൽ അതിനുള്ള വ്യവസ്ഥകളെന്ത്?
വ്യവസായ വകുപ്പ് രൂപം കൊടുത്ത നയത്തിൽ 15 ഏക്കറിലേറെ വാങ്ങാൻ കഴിയുംവിധം ഇളവ് നൽകുമെന്നു പറയുന്നുണ്ട്. അതിൻമേൽ പൊതുജനങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. ജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് കരട് വ്യവസായ നയത്തിൽ മാറ്റങ്ങൾ വരുത്തിയ ശേഷം വിവിധ വകുപ്പുകളുടെ അംഗീകാരത്തിനും അഭിപ്രായങ്ങൾക്കുമായി അയച്ചു കൊടുക്കാനാണുദ്ദേശിക്കുന്നത്.
ഭൂമിയുടെ ലഭ്യതയില്ലായ്മയും അമിത ഭൂവിലയുമാണ് പദ്ധതികൾ വരുന്നതിൽ പ്രധാന തടസ്സം. തോട്ടം ഭൂമി വ്യവസായ പദ്ധതികൾക്കായി ലഭ്യമാക്കുകയാണു പോംവഴി. കൃഷി മുരടിച്ച തോട്ടങ്ങളും അനേകമുണ്ട്. നിലവിൽ പൊതു ആവശ്യങ്ങൾക്കായി 15 ഏക്കറിലേറെ ഭൂമി ലഭ്യമാക്കുന്നതിന് ഇളവ് നൽകാമെന്നു വ്യവസ്ഥയുണ്ട്. പക്ഷേ താലൂക്കിൽ വർഷങ്ങളോളം തീരുമാനം വൈകുന്ന സ്ഥിതിയാണുള്ളത്. അതിനു പകരം കലക്ടറുടെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയിലേക്ക് ഈ അധികാരം മാറ്റണമെന്ന് വ്യവസായ വകുപ്പ് നിർദ്ദേശിക്കുന്നു.
ഇളവ് ലഭിച്ചു ഭൂമി സ്വന്തമാക്കിയ ശേഷം പദ്ധതി നടപ്പായില്ലെങ്കിലോ? അങ്ങനെ സംഭവിക്കാതിരിക്കാൻ പദ്ധതി നടപ്പാക്കുന്നതിനു സമയ പരിധിയും ഒരേക്കറിന് എത്ര കോടി നിക്ഷേപം വേണമെന്ന നിബന്ധനയും തൊഴിലവസരങ്ങളും നിഷ്കർഷിക്കണമെന്ന് നിർദ്ദേശമുണ്ട്.ഗവ. നൽകേണ്ട പ്രോൽസാഹനം (ഇൻസന്റീവ്) സംബന്ധിച്ചും കരട് നയം അയയ്ക്കുമ്പോൾ അന്തിമ രൂപമാകും.