ADVERTISEMENT

ഒരു പ്രഥമാധ്യാപകൻ സങ്കടവും നിസ്സഹായതയും കെ‍ാണ്ടെഴുതിയ ആ കത്ത് ഇന്നലെ, അധ്യാപകദിനത്തിൽ വായിച്ച കേരളവും ആ നോവറിഞ്ഞു. തന്റെ വിദ്യാർഥികളുടെ അന്നംമുട്ടാതിരിക്കാൻ ആവുന്നിടത്തോളം ശ്രമിച്ച ഒരാളുടെ തോൽവിക്കത്തുകൂടിയായിരുന്നു അത്.

സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉൽപന്നങ്ങൾ നൽകിയവർ പണം ചോദിച്ചു വീട്ടിലേക്കു വരുന്നതിൽ മനം മടുത്ത് തിരുവനന്തപുരം ജില്ലയിലെ കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്ഡഡ് എൽപി സ്കൂളിലെ പ്രഥമാധ്യാപകൻ ജെ.പി.അനീഷ് അധികാരികൾക്കു തിങ്കളാഴ്ച നൽകിയ കത്താണ് ഇന്നലെ പത്രത്തിൽ പ്രസിദ്ധീകരിച്ചത്: ‘എന്റെ സ്കൂളിൽ വ്യാഴാഴ്ച മുതൽ ഉച്ചഭക്ഷണ വിതരണം നിർത്തുന്നു. പ്രഥമാധ്യാപകൻ എന്ന ഒറ്റക്കാരണത്താൽ കടക്കാരെ പേടിച്ചു നാണംകെട്ടു ജീവിക്കേണ്ട അവസ്ഥയാണ് സാർ...’  

അനീഷിന്റെ സ്കൂളിൽ 607 വിദ്യാർഥികളുണ്ട്. ഇവർക്കുള്ള ഉച്ചഭക്ഷണം ഇതുവരെ മുടങ്ങിയിട്ടില്ലെന്നും എന്നാൽ, സർക്കാരിൽനിന്നു മൂന്നു മാസമായി തുക ലഭിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. ഇതുവരെ ചെലവായ 2.49 ലക്ഷം രൂപയും താനാണു നൽകിയതെന്നും ഇത്രയും ബാധ്യത താങ്ങാനുള്ള ശേഷി ഇല്ലെന്നും അനീഷ് പറയുന്നുണ്ട്. മാവേലി സ്റ്റോറിൽനിന്നു സൗജന്യമായി അരി ലഭിക്കുമെങ്കിലും പാൽ, മുട്ട, പാചകവാതകം, പച്ചക്കറി, പലവ്യഞ്ജനം എന്നിവയെല്ലാം പ്രഥമാധ്യാപകൻ കണ്ടെത്തണം. ഭക്ഷ്യസാധനങ്ങൾ തന്നവരുടെ സമ്മർദം ശക്തമായപ്പോഴാണ് ബാങ്ക് വായ്പയെടുത്ത് കടം തീർക്കേണ്ടിവന്നത്. നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർക്കും നൂൺ മീൽ സൂപ്രണ്ടിനുമുള്ള കത്തിൽ 11.50% പലിശയ്ക്കു 2 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തതിന്റെ രസീതും ചേർത്തിട്ടുണ്ട്.

സംസ്ഥാനത്തെ എത്രയോ പ്രഥമാധ്യാപകരുടെ കടഭാരവും നിസ്സഹായതയും സങ്കടവുംകൂടി വായിച്ചെടുക്കാവുന്ന കത്താണിത്. സർക്കാർ ഫണ്ട് സമയത്തു കിട്ടാത്തതിനാൽ പല സ്കൂളുകളും കടം പറഞ്ഞാണ് കടകളിൽനിന്ന് ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങുന്നത്. വീട്ടാനാകാതെ വന്നതോടെ പലയിടത്തും കടം കിട്ടാത്ത സ്ഥിതിയുമായി. പല സ്കൂളിലും അധ്യാപക രക്ഷാകർതൃ സമിതിയുടെ സഹായത്തോടെയും അധ്യാപകരിൽനിന്നു പണം കടമായി ശേഖരിച്ചും പുറത്തുനിന്നു കടംവാങ്ങിയുമെ‍ാക്കെയാണ് പ്രശ്നം പരിഹരിക്കുന്നത്. പിഎഫ് അക്കൗണ്ടിൽനിന്നു പണമെടുത്തു കടംവീട്ടിയ അധ്യാപകർ പോലുമുണ്ട്. 

സംസ്ഥാനത്ത് എട്ടാം ക്ലാസ് വരെയുള്ള 30 ലക്ഷത്തോളം വിദ്യാർഥികൾക്കാണു സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നത്. ഉച്ചഭക്ഷണ ഫണ്ടിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവുമാണ്. 150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് 8 രൂപയും 150നു മുകളിൽ 500 വരെ കുട്ടികളുണ്ടെങ്കിൽ അധികം വരുന്ന ഓരോ കുട്ടിക്കും 7 രൂപയും 500നു മുകളിൽ അധികം വരുന്ന ഓരോ കുട്ടിക്കും 6 രൂപയുമാണ് ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന് അനുവദിച്ച തുക. 2016ൽ ആണ് അവസാനമായി ഉച്ചഭക്ഷണച്ചെലവിന്റെ നിരക്കുകൾ പുതുക്കിയത്. ഉച്ചഭക്ഷണ വിഹിതം ഉയർത്തണമെന്നു ധനവകുപ്പിനോട് വിദ്യാഭ്യാസ വകുപ്പ് ഇത്തവണയും ശുപാർശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. 4 രൂപയുടെ വർധന വേണമെന്നാണു ശുപാർശ. 

ഒരു കുട്ടിക്ക് ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. ഒരു മുട്ടയ്ക്കു മാത്രം 5 രൂപ വിലയുള്ളപ്പോഴാണു സർക്കാർ ഒരു കുട്ടിക്കു പരമാവധി 8 രൂപ നൽകുന്നത്. ഇങ്ങനെയൊരു ‘എട്ടിന്റെ പണി’ കിട്ടിയതോടെ വർഷങ്ങളായി കഷ്ടപ്പെടുകയാണ് പ്രഥമാധ്യാപകർ. അഞ്ചാറു വർഷങ്ങൾക്കിടെ അവശ്യവസ്തുക്കളുടെ വിലയിൽ വലിയ വർധനയുണ്ടായി. പല സ്കൂളുകളിലും പച്ചക്കറി കൃഷി നടത്തുന്നുണ്ടെങ്കിലും കുട്ടികൾക്കെല്ലാം ആവശ്യമായ കറികൾ തയാറാക്കാൻ ഇതു മതിയാകില്ല. പാചകത്തെ‍ാഴിലാളികൾക്കും പലപ്പോഴും ശമ്പളം കുടിശികയാവുന്നു.

അപര്യാപ്തമായ വിഹിതം ന്യായമായവിധം വർധിപ്പിച്ചും അതു കൃത്യമായി നൽകിയും സർക്കാർ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. എത്രയോ വഴികളിലൂടെ പണം പാഴാക്കിക്കളയുന്ന സർക്കാർ ഇക്കാര്യത്തിൽ തുടരുന്ന അനാസ്ഥയ്ക്കു ന്യായീകരണമില്ല.

English Summary : Editorial about school mid day meals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com