കൈകോർത്തു നേടാം, റെയിൽവേ വികസനം
Mail This Article
കേരളത്തിലെ എംപിമാരുമായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് നടത്തുന്ന കൂടിക്കാഴ്ച പാലക്കാട്ടും തിരുവനന്തപുരത്തും ഇന്നും നാളെയുമായി നടക്കുകയാണ്. കേരളത്തിലെ റെയിൽവേ വികസനത്തിനുവേണ്ടി നമ്മുടെ എംപിമാർ ഉയർത്തുന്ന ആവശ്യങ്ങളിൽ എന്തിനൊക്കെ അധികൃതർ അനുഭാവപൂർവം പ്രതികരിക്കുമെന്നു നോക്കിയിരിക്കുകയാണ് കേരളം.
പദ്ധതികളുടെ പ്രാധാന്യത്തെ അടിസ്ഥാനമാക്കി, ആവശ്യങ്ങളിൽ വ്യക്തമായ മുൻഗണനാക്രമം എംപിമാർക്ക് ഉണ്ടാവേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമാകേണ്ട പുതിയ റെയിൽപാതകളും സമ്പൂർണ പാത ഇരട്ടിപ്പിക്കലും ആവശ്യങ്ങളുടെ മുന്നിൽത്തന്നെ ഉണ്ടാവണം. സംസ്ഥാനത്തു പൂർണമായും ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം എത്രയുംവേഗം ഏർപ്പെടുത്തുകയും വേണം.
തിരുവനന്തപുരം– മംഗളൂരു റൂട്ട് നാലുവരിയാക്കൽ, തുറവൂർ– അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, അങ്കമാലി– എരുമേലി ശബരി പാതയുടെയും ഗുരുവായൂർ– തിരുനാവായ പാതയുടെയും നിർമാണം തുടങ്ങിയ പദ്ധതികൾക്ക് അനുമതി നേടാനാണ് എംപിമാർ ആദ്യം മുന്നിട്ടിറങ്ങേണ്ടത്. തിരുവനന്തപുരത്തുനിന്നു കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കാൻ നേമം ടെർമിനലിന്റെ ഒന്നാം ഘട്ടത്തിന് അനുമതിയായെങ്കിലും രണ്ടാം ഘട്ടം കൂടി വരേണ്ടത് അത്യാവശ്യമാണ്. കൊച്ചുവേളി മാസ്റ്റർ പ്ലാനിലെ പണികളും പൂർത്തീകരിക്കേണ്ടതുണ്ട്.
രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്‌തർക്കു ശബരിമലയിൽ എത്തിച്ചേരാനും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമെന്നതിനാൽ ശബരിപാത സംസ്ഥാനത്തിന്റെ അടിയന്തരാവശ്യം തന്നെയാണ്. കേരളത്തിന്റെ മലയോര ജില്ലകളിലൂടെ കടന്നുപോകുന്ന അങ്കമാലി– എരുമേലി പദ്ധതിക്കു മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ജനപ്രതിനിധികൾ അധികൃതരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ശബരി പാതയ്ക്കായി ഇനിയുള്ള കടമ്പകൾ മറികടന്ന്, സമയബന്ധിതമായി മുന്നോട്ടുനീങ്ങാൻ എല്ലാവരും കൈകോർത്തേതീരൂ.
ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ ട്രെയിനുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. യാത്ര മടുപ്പിക്കുന്ന പീഡനമാകുന്നതെങ്ങനെ എന്നറിയാൻ മലബാർ മേഖലയിലെ ട്രെയിനുകളിൽ സഞ്ചരിച്ചാൽ മതി. കാലൂന്നാൻ പോലുമാകാതെ, ഞെരുങ്ങിയമർന്നു ശ്വാസംമുട്ടിക്കുന്ന തിരക്കിന്റെ അനുഭവങ്ങളാണ് ഹ്രസ്വദൂര യാത്രക്കാർക്കുള്ളത്. വഴിനീളെയുള്ള പിടിച്ചിടൽ കൂടിയാവുമ്പോൾ നരകയാതന പൂർണം. പരശുറാം എക്സ്പ്രസിൽ മാത്രം ജനറൽ കോച്ചിലും ലേഡീസ് കോച്ചിലുമൊക്കെയായി ഇതിനകം ശ്വാസംമുട്ടി തളർന്നുവീണവർ കുറച്ചൊന്നുമല്ല.
പരശുറാം അടക്കം, സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രതിദിന ട്രെയിനുകളിലെല്ലാം കോച്ച് കൂട്ടേണ്ടത് ഏറ്റവുമാദ്യത്തെ ആവശ്യമായിത്തീർന്നിരിക്കുന്നു. മലബാർ മേഖലയിലോടുന്ന ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റാനും നടപടി വേണം. ട്രെയിനുകളുടെ വൈകിയോട്ടത്തിനു പരിഹാരം കാണേണ്ടതും അടിയന്തരാവശ്യം. ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ കൂടുതൽ മെമു ട്രെയിനുകൾ ഓടിച്ചാൽ മാത്രമേ ഇപ്പോഴത്തെ ദുരിതം ഒരളവോളമെങ്കിലും പരിഹരിക്കാൻ സാധിക്കൂ. കണ്ണൂരിൽ പിറ്റ്‌ലൈൻ, നിലമ്പൂർ– നഞ്ചൻകോട് പാത, പാലക്കാട്– പൊള്ളാച്ചി പാതയിൽ കൂടുതൽ ട്രെയിനുകൾ, എറണാകുളത്തു പുതിയ ടെർമിനൽ തുടങ്ങിയ ആവശ്യങ്ങളും ഏറെനാളായി നാം ഉന്നയിച്ചുവരുന്നു.
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തുതന്നെ മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. കാസർകോടിനും തിരുവനന്തപുരത്തിനുമിടയിൽ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം രണ്ടായിട്ടും സീറ്റ് കിട്ടണമെങ്കിൽ ദിവസങ്ങൾക്കു മുൻപേ ശ്രമിക്കേണ്ട സാഹചര്യമാണ്. മംഗളൂരു– തിരുവനന്തപുരം, മംഗളൂരു– ചെന്നൈ, കണ്ണൂർ– ബെംഗളൂരു ട്രെയിനുകളുടെയെല്ലാം സ്ഥിതി ഇതുതന്നെ. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കു യാത്ര ചെയ്യണമെങ്കിൽ രണ്ടോ മൂന്നോ മാസം മുൻപു ടിക്കറ്റ് എടുക്കണം. ഈ റൂട്ടുകളിലെല്ലാം കൂടുതൽ ട്രെയിനുകൾ കേരളത്തിന്റെ അടിയന്തരാവശ്യമാണ്.
ഇത്രയും കാലം കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ തീരട്ടെ എന്നായിരുന്നു റെയിൽവേ നിലപാട്. അതു കഴിഞ്ഞപ്പോൾ പ്ലാറ്റ്ഫോമില്ലെന്നായി. എന്നാൽ, കൊച്ചുവേളിയിൽ ആറും കോട്ടയത്ത് അഞ്ചും പ്ലാറ്റ്ഫോമുകൾ വന്നിട്ടും വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. ഒന്നും ചെയ്യാതിരിക്കാനുള്ള കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കുന്ന റെയിൽവേ, നിലവിലുള്ള സൗകര്യങ്ങൾ പൂർണമായി ഉപയോഗിച്ചു ട്രെയിനോടിക്കാൻ നടപടി എടുക്കുന്നില്ല. ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുക തന്നെ വേണം.
അവഗണനയുടെ അനുഭവപാഠങ്ങൾ മുന്നിൽവച്ച്, റെയിൽവേ പദ്ധതികൾ നിരീക്ഷിക്കാനും യഥാസമയം കൃത്യമായി ഇടപെടാനും കേരളം ഇനിയെങ്കിലും സ്ഥിരം സംവിധാനം ഒരുക്കേണ്ടതുണ്ട്. പ്രാദേശികമായ ചെറിയ ആവശ്യങ്ങൾക്കപ്പുറത്ത്, കേരളത്തിന്റെ സമഗ്ര റെയിൽവേ വികസനത്തിനു വേണ്ടിയാവണം എംപിമാർ നിലകൊള്ളേണ്ടത്.