ADVERTISEMENT

മാധ്യമപ്രവർത്തനത്തിന്റെ സാഹസികതയും പ്രഫഷനലിസത്തോടുള്ള പ്രതിബദ്ധതയും രേഖപ്പെടുത്തിയാണ് മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ.വി.മുകേഷിന്റെ ദാരുണാന്ത്യം. പാലക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഈ യുവാവ് മാധ്യമലോകത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ സങ്കടമായിത്തീരുന്നു.

എത്രയോ അപകടസാഹചര്യങ്ങളിൽക്കൂടി കടന്നുപോകുന്നവരാണ് മാധ്യമപ്രവർത്തകർ എന്ന ഓർമപ്പെടുത്തൽകൂടി ഈ സംഭവത്തിലുണ്ട്. കാട്ടാനഭീഷണിയിൽ കഴിയുന്ന ജനങ്ങളുടെ ആശങ്കകൾ അധികാരികളിലേക്കെത്തിക്കാൻ വേണ്ടി മുകേഷ് ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു ആനയുടെ ആക്രമണം. കാട്ടാനക്കലി ഇവിടെ ഒരു മാധ്യമപ്രവർത്തകന്റെ ജീവനെടുക്കുന്നത് ആദ്യമാണ്.

മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫറായിരുന്ന വിക്ടർ ജോർജിന്റെ ദാരുണ മരണത്തെ ഓർമിപ്പിക്കുന്നതാണ് മുകേഷിന്റെ അന്ത്യം. 23 വർഷംമുൻപ് ഇടുക്കി വെണ്ണിയാനി മലയിലെ ഉരുൾപെ‍ാട്ടലിൽ പെ‍ാലിഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വിലപ്പെട്ട ജീവൻ ഇന്നും കേരളത്തിന്റെ വേദനയാണ്. പ്രഫഷനലിസത്തിന്റെ പൂർണതയ്ക്കുവേണ്ടിയാണ് വിക്ടറിനെപ്പോലെത്തന്നെ മുകേഷും ജീവൻ വെടിഞ്ഞത്. പ്രഫഷനലിസത്തിനായുള്ള വീരമൃത്യു.

അപായ സാഹചര്യങ്ങളിൽനിന്നു വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജീവൻ നഷ്ടപ്പെട്ട മാധ്യമപ്രവർത്തകർക്കെ‍ാക്കെയും സ്മരണാഞ്ജലി അർപ്പിക്കാനുള്ള വേള കൂടിയാണിത്. ഗാസയിൽ ഏഴു മാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ തെ‍ാണ്ണൂറിലേറെ മാധ്യമപ്രവർത്തകർ കെ‍ാല്ലപ്പെട്ടുകഴിഞ്ഞു. ഇതിൽ പലർക്കും ബോംബാക്രമണത്തിലാണു ജീവൻ നഷ്ടപ്പെട്ടത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിനിടെ ജീവൻ നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരും കുറച്ചെ‍ാന്നുമല്ല.

മരണത്തെ വകവയ്ക്കാതെ യുദ്ധമുഖങ്ങളിലടക്കം സാഹസികതയോടെ ജോലി ചെയ്യുന്ന ഒട്ടേറെ മാധ്യമപ്രവർത്തകർ ലോകത്ത് എല്ലായിടത്തുമുണ്ട്. ജനങ്ങളോടും തെ‍ാഴിലിനോടും തികഞ്ഞ പ്രതിബദ്ധതയുള്ള അവരെ‍ാക്കെയും നമ്മുടെ അഭിവാദ്യം അർഹിക്കുന്നു. ജീവൻ പണയംവച്ചുള്ള ജോലിക്കിടെ ദുരന്തങ്ങളിൽപെടുന്ന എത്രയോ പേരുടെ ത്യാഗത്തിന്റെ കൂടി കഥയാണ് മാധ്യമപ്രവർത്തനമെന്ന് ഓർമിപ്പിക്കാൻ മുകേഷിന്റെ മരണം കാരണമാകുന്നു.

ജനങ്ങൾ നേരിടുന്ന വന്യമൃഗ ഭീഷണി എത്രമാത്രം ആപൽക്കരവും ഭയാനകവുമാണെന്ന് ഒരിക്കൽക്കൂടി അറിയിക്കുന്നതുകൂടിയാണ് മുകേഷിന്റെ ജീവഹാനി. കാടിറങ്ങുന്ന ഏതെങ്കിലും മ‍ൃഗത്തിന്റെ തുമ്പിക്കയ്യിലോ കെ‍ാമ്പറ്റത്തോ കെ‍ാലപ്പല്ലുകളിലോ തേറ്റയിലോ നിസ്സഹായതയോടെ ഒടുങ്ങാനാണോ ഞങ്ങളുടെ വിധിയെന്നു കേരളത്തിലെ മലയോരജനത ചോദിക്കുമ്പോൾ അതിനു മറുപടി ഉണ്ടായേതീരൂ. ഓരോ ദുരന്തത്തിനും ശേഷമുള്ള താൽക്കാലിക തീരുമാനങ്ങൾക്കപ്പുറത്ത്, ഇനിയും മനുഷ്യജീവൻവച്ചു പന്താടാതെ, ഈ പ്രശ്നത്തിന് അടിയന്തരമായി ശാശ്വതപരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്നു സർക്കാർ മനസ്സിലാക്കണം.

മനുഷ്യ–വന്യമൃഗ സംഘർഷം ലഘൂകരിക്കാനുള്ള പദ്ധതികളെക്കുറിച്ചു പഠിക്കാൻ സംസ്ഥാന സർക്കാർ വിദേശ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഏതു വിധത്തിലാണെങ്കിലും, കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ഇനിയും മനുഷ്യജീവൻ പെ‍ാലിയാതിരിക്കാൻ ആവശ്യമായ സത്വരനടപടികളെടുക്കണമെന്ന് മുകേഷിന്റെ മരണം ഒരു താക്കീതുപോലെ സർക്കാരിനെ ഓർമിപ്പിക്കുന്നു. മലയോരജനതയുടെ ജീവന്റെ വിലയുള്ള ഈ ആവശ്യത്തിന് ഉചിത മറുപടി ഉണ്ടാവുകതന്നെ വേണം.

മാധ്യമപ്രവർത്തനത്തിലെ സമർപ്പണം എന്നേക്കുമായി രേഖപ്പെടുത്തി കടന്നുപോയ എ.വി.മുകേഷിന് ഞങ്ങളുടെ അന്ത്യാഞ്ജലി.

English Summary:

Tribute to Mathrubhumi News cameraman AV Mukesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com