ADVERTISEMENT

സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള കാരണങ്ങളാൽ ഒന്നരക്കോടി കോടി സിം കാർഡുകൾ ടെലികോം വകുപ്പ് റദ്ദാക്കിയ വാർത്ത ഒന്നാം പേജിൽ വായിച്ചല്ലോ. ഇത്രയും ഫോൺ നമ്പറുകൾ ഒറ്റയടിക്കു റദ്ദാക്കുമ്പോൾ അതുപയോഗിച്ചു നടന്ന തട്ടിപ്പുകളുടെ വലുപ്പത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ! നമ്മുടെ പണം തട്ടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നമ്മളിൽ പലർക്കും കിട്ടിയ കോളുകളിലും മെസേജുകളിലും ചിലതൊക്കെ ഈ നമ്പറുകളിൽനിന്നായിരുന്നിരിക്കാം.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കുറച്ചുകാലം മുൻപു പുറത്തിറക്കിയ ഒരു ചിത്രകഥാ പുസ്തകമുണ്ട്: ‘രാജുവും 40 കള്ളന്മാരും.’ രാജു തട്ടിപ്പുകാരുടെ ഫോൺകോളിൽ വീണുപോകാൻ സാധ്യതയുള്ള നമ്മളിൽ ആരുമാകാം; ആ 40 കള്ളന്മാരാണു പ്രധാനം. മൊബൈൽ ഫോണും ഇന്റർനെറ്റ് കണക്‌ഷനും കയ്യിൽവച്ച് കാശു തട്ടിക്കാൻ തുനിഞ്ഞിറങ്ങിയ മോഡേൺ കള്ളന്മാരാണ് ആ 40 പേർ. അവരിൽ ചിലരെ
പരിചയപ്പെടാം:


∙ ഫിഷിങ് (Phising): ഒരു ദിവസം രാജുവിന് ഒരു എസ്എംഎസ് സന്ദേശം എത്തുന്നു: 'Dear customer, if your KYC details are not updated within two days, your account will be blocked. Use the below link to update the details at http://updateKYC.XYZbank.com. നിഷ്കളങ്കനായ രാജു ആ ലിങ്കിൽ പോയി അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ നടക്കുന്നില്ല. ആ സമയം രാജുവിനു ബാങ്കിൽനിന്നെന്ന പോലെ ഒരു കോൾ വരുന്നു. വിളിച്ച ഉദ്യോഗസ്ഥൻ, ‘സാറിന്റെ കെവൈസി ഞാൻ അപ്ഡേറ്റ് ചെയ്യാം. വിവരങ്ങൾ തന്നാൽ മതി’ എന്നു പറയുന്നു. സകലവിവരങ്ങളും രാജു നൽകുന്നു. അയാൾ രാജുവിന്റെ പണവും തട്ടിച്ചു മുങ്ങുന്നു. പിന്നെ വിളിച്ചാൽ കിട്ടുകയേ ഇല്ല! ലിങ്ക് എന്ന ചൂണ്ടയിട്ട് മീൻപിടിക്കുന്നപോലെ രാജുവിനെ വീഴ്ത്തിയ പരിപാടിയായതുകൊണ്ട് ഫിഷിങ് എന്ന പേര് അന്വർഥം.

∙ വിഷിങ് (VISHING CALLS): ഒരു ദിവസം രാജുവിന് ഒരു കോൾ വരുന്നു. ‘XYZ ബാങ്കിൽനിന്നാണു വിളിക്കുന്നത്. സാറിന്റെ ഇൻഷുറൻസ് പോളിസി ആക്ടിവേറ്റ് ആയിട്ടുണ്ട്. 18,000 രൂപ പ്രീമിയം അടയ്ക്കണം’, എന്നു വിളിച്ചയാൾ. അമ്പരന്ന രാജു, ‘ഞാൻ അങ്ങനെയൊരു പോളിസി എടുത്തിട്ടില്ലല്ലോ’ എന്നു മറുപടി നൽകി. അപ്പോൾ ഉദ്യോഗസ്ഥൻ: ‘ഞാൻ ബാങ്കിൽനിന്നു നേരിട്ടാണു വിളിക്കുന്നത്. എങ്ങനെ സംഭവിച്ചെന്നറിയില്ല. സാറിന്റെ എല്ലാ വിവരങ്ങളും ഇവിടെയുണ്ട്. പോളിസി ആവശ്യമില്ലെങ്കിൽ ഞാനതു ഡീ ആക്ടിവേറ്റ് ചെയ്യാം. സാറിന്റെ ഫോണിൽ ഒരു ഒടിപി വരും, അതൊന്നു പറഞ്ഞുതരണം.’ നിഷ്കളങ്കനായ രാജു കയ്യോടെ ഒടിപി പറഞ്ഞുകൊടുത്തു. നിമിഷനേരംകൊണ്ട് അക്കൗണ്ടിലെ പണം പോയി. രാജു ഓടി XYZ ബാങ്കിൽ ചെന്നപ്പോൾ അവർക്ക് ഇതുമായി ഒരു ബന്ധവുമില്ല!

∙ ക്രെഡിറ്റ് കാർഡ് ഓഫർ തട്ടിപ്പ്: രാജുവിനു ബാങ്കിൽനിന്നൊരു കോൾ: ‘ക്രെഡിറ്റ് കാർഡ് വാർഷിക ഫീ ഒഴിവാക്കുന്ന ഓഫർ സാറിനു ലഭിച്ചിരിക്കുന്നു’. രാജുവിനു സന്തോഷം. രാജുവിന്റെ ക്രെഡിറ്റ് കാർഡ് നമ്പറും പേരും വിളിച്ചയാൾ പറയുന്നു. കിറുകൃത്യം. ഓഫർ ആക്ടിവേറ്റ് ചെയ്യാൻ ഫോണിൽ വന്ന ഒടിപി പറയാൻ ബാങ്കുകാരൻ ആവശ്യപ്പെടുന്നു. രാജു നൽകുന്നു. നിമിഷനേരം കൊണ്ട് അക്കൗണ്ടിൽനിന്നു പണം പോകുന്നു! തിരിച്ചു വിളിച്ചപ്പോൾ നമ്പർ സ്വിച്ച്ഡ് ഓഫ്!

∙ സ്ക്രീൻ ഷെയർ ആപ്പ് തട്ടിപ്പ്: രാജുവിന് ഇത്തവണ കോൾ ഒരു ഓൺലൈൻ ഗെയിമിങ് സ്ഥാപനത്തിൽനിന്ന്. ‘ഞങ്ങൾ പുതിയ ഗെയിം ഡവലപ് ചെയ്തിട്ടുണ്ട്. അതു ടെസ്റ്റ് ചെയ്യാൻ സാറിനെ തിരഞ്ഞെടുത്തിരിക്കുന്നു. സാർ ഗെയിം ഡൗൺലോഡ് ചെയ്ത് കളിച്ച് ഞങ്ങളോട് അഭിപ്രായം പറയണം. പ്രതിഫലമായി സാറിനു ഞങ്ങൾ 10,000 രൂപ തരും’ – ഇതാണ് ഓഫർ. ഫോണിൽ ആപ്പിന്റെ ലിങ്ക് വരുന്നു. രാജു ഡൗൺലോഡ് ചെയ്യുന്നു. വീണ്ടും കോൾ, ‘പണമയയ്ക്കാൻ സാറിന്റെ അക്കൗണ്ട് വിവരങ്ങൾ ടൈപ്പ് ചെയ്യണം’ എന്നാണ് ആവശ്യം. രാജു ചെയ്യുന്നു. തൊട്ടുപിന്നാലെ അക്കൗണ്ടിൽനിന്നു പണം പോകുന്നു. വിളിച്ചയാൾ അയച്ചുകൊടുത്ത ലിങ്കിൽനിന്നു രാജു ഡൗൺലോഡ് ചെയ്തത് ഗെയിം ആയിരുന്നില്ല, സ്വന്തം ഫോണിന്റെ സ്ക്രീൻ അതേപടി മറ്റേയാൾക്കു കാണാൻ കഴിയുന്ന സ്ക്രീൻ ഷെയറിങ് ആപ് ആയിരുന്നു. സ്വന്തം ഫോണിൽ രാജു എന്റർ ചെയ്ത അക്കൗണ്ട് നമ്പറും പാസ്‍വേഡുമെല്ലാം അകലെയിരുന്ന് തട്ടിപ്പുകാരൻ കാണുകയായിരുന്നു!

∙ ക്യുആർ കോഡ് തട്ടിപ്പ്: രാജു പഴയ കാർ വിൽക്കാൻ തീരുമാനിച്ചു. ഒരു ഓൺലൈൻ സൈറ്റിൽ റജിസ്റ്റർ ചെയ്തതും ഒരാൾ വിളിച്ചു., ‘ഞാനൊരു പട്ടാള ഉദ്യോഗസ്ഥനാണ്. മകനുവേണ്ടി ഈ കാർ വാങ്ങാനാണ്. അവന് ഇതുതന്നെ വേണമെന്നു പറയുന്നു.’ രാജു ‘കാർ വന്നു കണ്ടോളൂ’ എന്നു മറുപടി പറയുന്നു. ‘വരാം പക്ഷേ, അതിനു മുൻപു ഞാൻ അഡ്വാൻസ് തരികയാണ്. ഈ കാർ വിട്ടുകളയാൻ പറ്റില്ല’ എന്നു പറഞ്ഞ പട്ടാളക്കാരനു രാജു തന്റെ അക്കൗണ്ട് വിവരങ്ങൾ നൽകുന്നു. 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും പട്ടാളക്കാരന്റെ കോൾ; ‘പണം ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഒരു ക്യുആർ കോഡ് മെയിൽ ചെയ്യാം, അതു നിങ്ങൾ സ്കാൻ ചെയ്താൽ എനിക്കു പണമയയ്ക്കാൻ കഴിയും’ എന്നയാൾ. ക്യുആർ കോഡ് രാജു സ്കാൻ ചെയ്തപ്പോൾ അതാ ചോദിക്കുന്നു യുപിഐ പിൻ. രാജു പട്ടാളക്കാരനോടു ചോദിച്ചപ്പോൾ അയാളുടെ മറുപടി: ‘അതെ, പിൻ കൊടുക്കണം. എന്നാൽ എനിക്ക് ഇപ്പോൾ തന്നെ പണം ട്രാൻസ്ഫർ ചെയ്യാം.’
രാജു പിൻ കൊടുക്കുന്നു. പണം വരുന്നില്ല. പക്ഷേ, വിശേഷം അതല്ല, അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം പോയി എന്നതാണ്!

∙ സോഷ്യൽ മീഡിയ തട്ടിപ്പ്: മകൻ വാങ്ങിക്കൊടുത്ത സ്മാർട്ട് ഫോണിൽ രാജു സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കാൻ തുടങ്ങി. ഒരു ദിവസം അതിൽ കൂട്ടുകാരൻ കൃഷ്ണയുടെ മെസേജ്: ‘രാജൂ, എനിക്ക് അസുഖമാണ്. അത്യാവശ്യമായി ആശുപത്രിയിൽ പോകാൻ പണം വേണം.’ ഒന്നും സംശയിക്കാതെ രാജു കൂട്ടുകാരൻ നൽകിയ അക്കൗണ്ടിലേക്കു പണമയയ്ക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞ് ആളെ നേരിൽക്കാണുമ്പോഴാണ് അറിയുന്നത്, കൃഷ്ണയ്ക്ക് ഒരസുഖവും വന്നിട്ടില്ല. ആരോടും പണവും ചോദിച്ചിട്ടില്ല!

ഈ മട്ടിലുള്ള 40 തരം തട്ടിപ്പുകളെക്കുറിച്ചാണ് ആർബിഐയുടെ സചിത്ര കൈപ്പുസ്തകത്തിൽ രസകരമായി പറയുന്നത്. മുകളിൽ ചേർത്തിട്ടുള്ള പലതും നമ്മൾ പലപ്പോഴും അനുഭവിച്ചിട്ടുള്ളതും വായിച്ചറിഞ്ഞിട്ടുള്ളതുമാണ്. സൈബർ തട്ടിപ്പുകാർ ഓരോ ദിവസവും കൂടുതൽ ആധുനികമായ മാർഗങ്ങളിലേക്കു വളരുന്ന കാര്യവും നമുക്കറിയാം. ഉദാഹരണത്തിന്, ചികിത്സയ്ക്കു പണം മെസേജിലൂടെ ചോദിക്കുന്നതിനു പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്, പരിചയമുള്ള ആളുകളുടെ അപരനെ സൃഷ്ടിച്ച് വിഡിയോ, ഓഡിയോ കോളുകളിലൂടെ പണം ചോദിച്ച സംഭവംവരെ റിപ്പോർട്ടു ചെയ്തുകഴിഞ്ഞു. ഇതൊക്കെ മാധ്യമങ്ങളിലൂടെ അറിയുമ്പോഴും വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പുകളിൽ പലരും വീണുപോകുന്നുവെന്നതാണ് സങ്കടകരം; അദ്ഭുതവും.

രാജുവിനെപ്പോലെ പിന്നെയും പിന്നെയും കബളിപ്പിക്കപ്പെടാതിരിക്കാനുള്ള മാർഗം ആ കഥകളിൽതന്നെയുണ്ട്: കിട്ടുന്ന ലിങ്കുകളിലെല്ലാം ക്ലിക്ക് ചെയ്യുകയോ ക്യുആർ കോഡുകൾ സ്കാൻ ചെയ്യുകയോ അരുത്, അക്കൗണ്ട് വിവരങ്ങൾ ആർക്കും കൈമാറരുത്, ഒടിപിയും മറ്റു പിൻനമ്പറുകളും പങ്കിടരുത്, അപരിചിതമായ കോളുകൾ വിശ്വസിക്കരുത്!
 

English Summary:

Protect Yourself Against Mobile Scams and Cyber fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com