ADVERTISEMENT

നാടിനെയാകെ കെടുതിയിലാക്കി പെരുമഴ പെയ്തുകെ‍‍ാണ്ടിരിക്കുന്നു. ജീവഹാനികളടക്കം കേരളം കടുത്ത നാശനഷ്ടങ്ങളാണ് അനുഭവിക്കുന്നത്. കാറ്റിലും മഴയിലും സംസ്ഥാനമാകെ കൃഷിനാശം വ്യാപകമാണ്. സഹായഹസ്തങ്ങളുമായി സർക്കാർസംവിധാനങ്ങൾ സജീവമാകേണ്ട വേളയാണിത്.

പല പ്രദേശങ്ങളിലും വെള്ളം കയറിക്കെ‍ാണ്ടിരിക്കുന്നു. നഗരങ്ങളിലടക്കം വെള്ളക്കെട്ടു രൂക്ഷമാണ്. പലയിടത്തും വീടുകൾ തകർന്നിട്ടുണ്ട്. മരങ്ങൾ വീണും നാശങ്ങളുണ്ടാവുന്നു. തീരമേഖലയിൽ പലയിടങ്ങളും അതിരൂക്ഷമായ കടലാക്രമണത്തിന്റെ പിടിയിലായിക്കഴിഞ്ഞു. ഒട്ടേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളേറെ. ആവശ്യമുള്ള ഇടങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കാൻ വൈകിക്കൂടാ. 

നഷ്ടത്തിന്റെയും കഷ്ടത്തിന്റെയും വേദനാജനകമായ അടുത്ത അധ്യായത്തിലാണു നമ്മുടെ കർഷകർ. വിളവില്ലാതെയും വിളയ്ക്കു ന്യായവില കിട്ടാതെയും ബാങ്ക് വായ്പയുടെ തിരിച്ചടവു മുടങ്ങിയുമൊക്കെ കർഷകരിൽ വലിയൊരു പങ്കും ജീവിതവും കൃഷിയും എങ്ങനെ തിരിച്ചുപിടിക്കണമെന്നറിയാതെ അന്തിച്ചുനിൽക്കുമ്പോഴാണ് ഇപ്പോഴത്തെ മഴക്കെടുതി. ഏതു പ്രതികൂല സാഹചര്യത്തിലും നമ്മുടെ കർഷകർ തോൽക്കാതിരിക്കാൻ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശക്തമായ കൈത്താങ്ങ് ഉണ്ടായേതീരൂ. നാശം തിട്ടപ്പെടുത്തി അർഹമായ നഷ്ടപരിഹാരം അനുവദിക്കാൻ സർക്കാർ ഒട്ടുംവൈകിക്കൂടാ. 

അതേസമയം, കഴിഞ്ഞവർഷം കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങൾക്കുതന്നെ നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കാതെയുള്ള സർക്കാരിന്റെ അപലപനീയമായ മെല്ലെപ്പോക്ക് നാം കാണുന്നുണ്ട്. വീണ്ടുമെ‍ാരു മഴക്കലിക്കാലത്തിലേക്കു പ്രവേശിച്ച കേരളത്തിൽ എത്രയോപേർ തകർന്ന വീടുകളിലാണ് ഇപ്പോഴും കഴിയുന്നതെന്ന് ഓർത്തിരുന്നെങ്കിൽ, അവരുടെ ആശങ്ക തിരിച്ചറിഞ്ഞിരുന്നെങ്കിൽ, സർക്കാർ നഷ്ടപരിഹാരത്തുക ഇതിനകം നൽകുമായിരുന്നു. 

നമ്മുടെ തീരദേശത്ത് പലയിടത്തും കടൽക്ഷോഭത്തിൽ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളിലാണു തിരമാലകൾ കൂടുതലായും കയറുന്നത്. കടൽക്കലിയും വെള്ളക്കെട്ടും കൂടിയായതോടെ തീരദേശവാസികളുടെ  ജീവിതം കടുത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു. ഈ പേമഴപ്പെയ്ത്തിൽ ഓർമിക്കാം: അറുനൂറു കിലോമീറ്ററോളം തീരദേശവും കടലിനെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹവുമുള്ള കേരളം, കടൽക്ഷോഭത്തിന്റെ കെടുതികളിലും ആശങ്കകളിലും തുടർച്ചയായി വലയേണ്ടിവരുന്ന ഈ ദുർവിധിക്ക് എന്നാണ് അവസാനമുണ്ടാവുക? 

തീരദേശ നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുംവിധം സമഗ്രവും ശാസ്ത്രീയവുമായ കടൽക്ഷോഭ പ്രതിരോധ സംവിധാനം ഒരുക്കാൻ സർക്കാർ മടിച്ചുനിൽക്കുന്നതു മൂലമാണ് ഓരോ കൊടുംമഴക്കാലത്തും തീരജീവിതം ഇത്തരത്തിൽ കഠിനമാകുന്നത്. ഓരോ വർഷവും കടൽക്ഷോഭത്തിനെതിരെ തട്ടിക്കൂട്ടു പ്രതിരോധം ഒരുക്കിയിട്ടു കാര്യമില്ലെന്ന് ഈ ദുരിതകാലവും അധികൃതരോടു വിളിച്ചുപറയുന്നു. 

കേരളം എത്രത്തോളം പ്രളയസാധ്യതയുള്ള നാടാണെന്നും അതിന്റെ ആഘാതം എത്ര കനത്തതാവുമെന്നും കഴിഞ്ഞ മഴക്കാലങ്ങൾ നമ്മെ പഠിപ്പിച്ചുകഴിഞ്ഞു. പുതിയൊരു കാലവർഷത്തെ അഭിമുഖീകരിക്കുമ്പോൾ, ഡാം മാനേജ്മെന്റിലടക്കമുണ്ടായ വീഴ്ചയുടെ അനുഭവപാഠങ്ങൾ നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ മനസ്സിലുണ്ടോ എന്ന ചോദ്യം ഗൗരവമുള്ളതാണ്. ഇപ്പോഴത്തെ മഴക്കെടുതി കേരളത്തെ കാര്യമായി ഉലയ്ക്കാതിരിക്കാനുള്ള സമഗ്രശ്രദ്ധയാണ് അധികൃതരിൽനിന്നുണ്ടാവേണ്ടത്.

ഈ മഴക്കാലം പതിവുപോലെ രോഗകാലത്തിനുകൂടി വാതിൽ തുറന്നുകെ‍ാടുത്തിരിക്കുന്നു. വരുംദിനങ്ങളിൽ കടുത്ത വെല്ലുവിളികളായിരിക്കും നമ്മുടെ ആരോഗ്യമേഖല നേരിടേണ്ടിവരിക. പരിസരശുചീകരണവും മാലിന്യസംസ്‌കരണവും വേണ്ടരീതിയിൽ നടത്താത്തതിനു വൻവില കൊടുക്കേണ്ടിവരുമെന്ന ആശങ്ക കേരളത്തിനു മുന്നിലുണ്ട്. കാലവർഷത്തിനുമുൻപേ മാലിന്യനിർമാർജനവും ഓടശുചീകരണവും അതുവഴിയുള്ള രോഗപ്രതിരോധവും യുദ്ധകാലാടിസ്ഥാനത്തിൽ ഊർജിതമാക്കി ജനങ്ങളോടുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർമുതൽ പഞ്ചായത്തുവരെയുള്ള സംവിധാനങ്ങൾ നിറവേറ്റേണ്ടിയിരുന്നെങ്കിലും അതല്ല സംഭവിച്ചത്. 

മഴയ്ക്കുമുൻപു ശുചീകരണം തുടങ്ങാനാവാത്തതിന്റെ നാണക്കേടു മാറ്റാൻ മഴക്കാലപൂർവ ശുചീകരണത്തിൽനിന്ന് ‘പൂർവ’ എന്നത് അധികൃതർ വെട്ടിക്കളഞ്ഞിട്ടും കാര്യങ്ങൾ മുന്നോട്ടുപോയില്ല. മലിനീകരണത്തിന്റെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാതെ കേരളത്തിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാവുന്നതുമില്ല.

English Summary:

Editorial about agriculture lose in heavy rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com