ADVERTISEMENT

പുഴകളുടെ മരണം ലോകത്തിന്റെ മുഴുവൻ സ്വസ്‌ഥത കെടുത്തുന്ന വിഷയമായിക്കഴിഞ്ഞു. ലോകത്തിലെ അഞ്ഞൂറിലേറെ വൻനദികളിൽ പകുതിയിലേറെയും വരളുകയാണെന്നാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ മുന്നറിയിപ്പ്. ആമസോണും നൈലും ഗംഗയും ഡാന്യൂബുമടക്കം മഹാനദികളിൽ പലതും ശോഷിച്ചുകൊണ്ടിരിക്കുകയാണ്. പെരുകിവരുന്ന മാലിന്യങ്ങൾ പുഴകളുടെ നാശത്തിലേക്കുള്ള വേഗം കൂട്ടുന്നു. മറക്കാൻ പാടില്ലാത്ത ജലപാഠങ്ങൾ നാം മറന്നുപോയതിന്റെ ദുരന്തസാക്ഷ്യങ്ങളായി കേരളത്തിലെ പല പുഴകളും വിലാപം പോലെയാണിപ്പോൾ ഒഴുകുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞദിവസം ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ പുതിയ റിപ്പോർട്ട് ഇക്കാര്യം ശരിവയ്ക്കുന്നു.

2023ലെ കണക്കിൽ കേരളത്തിൽ ഏറ്റവും മലിനമായതു കോഴിക്കോട്ടെ കല്ലായിപ്പുഴയാണെന്നാണ് ഈ റിപ്പോർട്ടിലുള്ളത്. 2022ൽ മലിനീകരണം ഏറ്റവും രൂക്ഷമായിരുന്ന തിരുവനന്തപുരത്തെ കരമനയാർ 2023ലെ കണക്കിൽ തൊട്ടുപിന്നിൽ തന്നെയുണ്ട്. കേരളത്തിൽ 130 ഇടങ്ങളിൽ പരിശോധന നടത്തിയപ്പോൾ 103 ഇടങ്ങളും കുളിക്കാൻപോലും കൊള്ളില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തിലെ ഓക്സിജന്റെ അളവു പരിശോധിച്ച് മലിനീകരണത്തോത് കണക്കാക്കുന്ന ‘ബിഒഡി’ (ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്) നിരക്ക് കല്ലായിപ്പുഴയിൽ ലീറ്ററിൽ 12.8 മില്ലിഗ്രാം വരെയാണ്. അനുവദനീയ പരിധി 3 മില്ലിഗ്രാം മാത്രം. വിസർജ്യത്തിന്റെ തോതനുസരിച്ചുള്ള ഫീക്കൽ കോളിഫോം കൗണ്ട് (എഫ്സി കൗണ്ട്) 100 മില്ലിലീറ്ററിൽ 4,10,000- 4,80,000 വരെയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അനുവദനീയ പരിധി 2500 മാത്രം. ഈ സ്ഥിതിയിൽനിന്നു കരകയറാനുള്ള നടപടികളിലേക്കു കേരളം അടക്കം സംസ്ഥാനങ്ങൾ കടക്കാനും കേന്ദ്ര റിപ്പോർട്ടിൽ നിർദേശിക്കുന്നു. കല്ലായിപ്പുഴയിലടക്കം ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നത് ആശ്വാസം തരുന്നുണ്ട്. 

ജലസ്രോതസ്സുകൾ നമ്മുടെ മാത്രം സ്വത്തല്ല, വരുംതലമുറയ്‌ക്കു വേണ്ടിയുള്ള നിക്ഷേപം കൂടിയാകുന്നു. പലിശയടക്കം കൈമാറാനുള്ള ബാധ്യതയുണ്ടെങ്കിലും അതു മറക്കുകയാണു നാം. നാൽപത്തിനാലു നദികളും കായലുകളും ലക്ഷക്കണക്കിനു കിണറുകളുമുള്ള നമ്മുടെ കേരളത്തിൽ ഇത്ര ഭീതിദമായ അളവിൽ മലിനീകരണമുണ്ടായതിന്റെ ഉത്തരവാദിത്തത്തിൽനിന്നു കൈകഴുകിയൊഴിയാൻ നമുക്കാർക്കുമാവില്ല. ഏറ്റവുമെ‍ാടുവിലായി മേയിൽ, പെരിയാറിൽ ശ്വാസം കിട്ടാതെ പിടഞ്ഞതു പതിനായിരക്കണക്കിനു മത്സ്യങ്ങൾ മാത്രമല്ല, പരിസ്ഥിതി കൂടിയാണ്. വർഷങ്ങളായി രാസമാലിന്യപ്രശ്നം അവിടെ രൂക്ഷമായി തുടർന്നിട്ടും ശാശ്വതപരിഹാരമുണ്ടാകുന്നില്ല. 

മാലിന്യവാഹിനികളായ കേരളത്തിലെ പുഴകളെല്ലാം തേടുന്നതു സംരക്ഷണവും പരിഗണനയുമാണ്. പുഴയും തോടും കുളവുമെല്ലാം മാലിന്യം വലിച്ചെറിയാനുള്ള കുപ്പത്തൊട്ടികളാണെന്ന തെറ്റിദ്ധാരണ മലയാളികളിൽ വേരുപിടിച്ചതുതന്നെ ഏറ്റവും വലിയ ശാപം. ഇരുളിന്റെ മറവിൽ, അറവുശാലകളും ഹോട്ടലുകളുമെല്ലാം മാലിന്യങ്ങൾ പുഴയിലെറിയുന്നു. പുഴകളോട് ഇത്രയധികം ക്രൂരമായി പെരുമാറുന്ന മറ്റൊരു സമൂഹം ലോകത്തുണ്ടാകുമോ? 

മാലിന്യം നിറഞ്ഞ പുഴകൾ രോഗങ്ങൾ വിളിച്ചുവരുത്തുകയാണ്. കേരളത്തിലെ പുഴകൾ എത്രത്തോളം മാലിന്യവാഹിനികളാണെന്നറിയാൻ ഈ മഴക്കാലത്തെ കാഴ്ചകൾ മതി. വെള്ളപ്പാച്ചിലിൽ തീരങ്ങളിലും പാലങ്ങളുടെ തൂണുകളിലുമെ‍ാക്കെ വന്നടിയുന്ന മാലിന്യക്കൂമ്പാരം അങ്ങേയറ്റം ആശങ്കാജനകമാണ്. പുഴവഴിയിൽ ചിലയിടത്തു മാലിന്യങ്ങൾ കുന്നുകൂടി ചെറു‘ദ്വീപുകൾ’തന്നെ രൂപപ്പെടുന്നു. ഓരങ്ങളിലെ മാലിന്യം മുഴുവൻ വർഷങ്ങളായി ഏറ്റുവാങ്ങി, ദുർവിധിയിലേക്കെ‍ാഴുകുന്ന നമ്മുടെ പുഴകൾ കേരളത്തിന്റെയാകെ ശ്രദ്ധയിലെത്തേണ്ടതുണ്ട്. മാലിന്യങ്ങൾകൊണ്ടു പുഴ നിറഞ്ഞാൽപോലും തദ്ദേശസ്ഥാപനങ്ങൾ നിയമമെടുത്തു പ്രയോഗിക്കുക വളരെ ചുരുക്കം. ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ കർശനവകുപ്പുകൾ പ്രകാരം കേസെടുക്കേണ്ടത് ഈ കാലത്തിന്റെ ആവശ്യംതന്നെയാണ്.

പുഴകളെ സംരക്ഷിക്കാൻ എളുപ്പപ്പണികളില്ലെന്നു ബന്ധപ്പെട്ടവരെല്ലാം തിരിച്ചറിയേണ്ടതുണ്ട്. മാലിന്യം തള്ളുന്നതു തടയുക എന്നതുതന്നെയാണു നദികളുടെ പുനരുജ്ജീവനത്തിനുള്ള ഏറ്റവും പ്രധാനമന്ത്രം. നിയമങ്ങൾകൊണ്ടു മാത്രമല്ല, സർക്കാരിനോടൊപ്പം വ്യക്‌തികളും സമൂഹവും പാലിക്കേണ്ട നിതാന്ത ജാഗ്രതകൊണ്ടുകൂടി വേണം കേരളം ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ. നമ്മുടെ ഓരോ പുഴയും തേടുന്നതു സംരക്ഷണവും പരിഗണനയുമാണ്. കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്തു പാഴായിപ്പോകാതിരിക്കാനുള്ള ജലസംസ്‌കാരം മലയാളിക്കുണ്ടാകട്ടെ. പുഴയ്‌ക്കും മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.

English Summary:

Editorial about river Pollution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com