ADVERTISEMENT

കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് യുഎസ് ഏർപ്പെടുത്തിയ വിലക്ക് കേരളത്തിന്റെ ചെമ്മീൻവിപണിയെയാകെ തളർത്തിക്കളഞ്ഞിരിക്കുന്നു. വിലയിടിവ് അടക്കമുള്ള തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ നിർണായക വിപണി ഇപ്പോഴത്തെ പ്രതിസന്ധിമൂലം നിലനിൽപിനായി പിടയുകയാണ്. ഈ സാഹചര്യം ചെമ്മീൻ വ്യവസായവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളെയും ദുരവസ്ഥയിലേക്കു തള്ളിവിടുന്നു. ഇന്ത്യയിൽ മത്സ്യബന്ധനത്തിനിടെ ട്രോൾവലകളിൽ കടലാമകൾ കുടുങ്ങുന്നുവെന്നു ചൂണ്ടിക്കാട്ടി, അവയെ സംരക്ഷിക്കാൻ വലകളിൽ ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് (ടെഡ്) സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണു കടൽച്ചെമ്മീൻ കയറ്റുമതിക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.

നമ്മുടെ രാജ്യത്തിന്റെ മത്സ്യക്കയറ്റുമതിയിൽ മുഖ്യപങ്കും കടൽച്ചെമ്മീനാണ്. 2019ൽ ആരംഭിച്ച നിരോധനം യുഎസ് ഇപ്പോഴും തുടരുമ്പോൾ സമുദ്രോൽപന്ന കയറ്റുമതിയിൽ പ്രതിവർഷം ഏകദേശം 2500 കോടി രൂപയുടെ നഷ്ടം ഇന്ത്യയ്ക്കുണ്ടാകുന്നു. ഇതിന്റെ ആഘാതം ഏറ്റവും കൂടുതലുണ്ടാകുന്ന സംസ്ഥാനങ്ങളിലെ‍ാന്നാണു കേരളം. നിരോധനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനും ജപ്പാനും ചൈനയും ഉൾപ്പെടെ വിലപേശൽ നടത്തി മൂല്യം ഇടിക്കുന്നുമുണ്ട്. ഉപരോധത്തിന് യുഎസ് ചൂണ്ടിക്കാട്ടുന്ന കാരണം അവാസ്തവമാണെന്നും പരിഹാര നടപടികൾ ഫലപ്രദമല്ലെന്നും ആരോപിച്ചു മത്സ്യത്തൊഴിലാളിസംഘടനകൾ പ്രക്ഷോഭത്തിലാണ്.

കടലിൽനിന്നു ലഭിക്കുന്ന പൂവാലൻ, കരിക്കാടി തുടങ്ങിയവയ്ക്കൊപ്പം കടലാമകളുടെ പൊടിപോലുമില്ലാത്ത പുഴയിലും തോടുകളിലും ചെമ്മീൻകെട്ടുകളിലും വളരുന്ന ചെമ്മീൻ ഇനങ്ങളും കേരളത്തിൽനിന്നു വിദേശത്തേക്കു കയറ്റി അയയ്ക്കുന്നുണ്ട്. ഇവയ്ക്കൊന്നും കടലാമയുമായി ബന്ധമില്ലെങ്കിലും കടൽച്ചെമ്മീനുകൾക്കൊപ്പം അവയും നിരോധനവലയിൽ കുടുങ്ങിയ സ്ഥിതിയാണ്. പല ഇനങ്ങളുടെയും ലഭ്യത അടുത്തകാലത്തായി കുറവാണ്. ഇത്തരമൊരു സാഹചര്യത്തിൽ വില വർധിക്കേണ്ടതാണെങ്കിലും കയറ്റുമതിവിപണിയിലെ അനിശ്ചിതത്വം മൂലം വില താഴുകയാണ്.

ഇതിനിടെ, യുഎസ് വിലക്കിന്റെ ആഘാതം തിരി‍ച്ചറിഞ്ഞ് കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ യോഗം വിളിച്ചുചേർത്തിരുന്നു. വിലക്കു പിൻവലിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ സഹായം തേടാനാണു യോഗതീരുമാനം. കേരളത്തിൽ മാത്രമായി പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നു വിലയിരുത്തിയാണു കേന്ദ്രത്തിന്റെ സഹായം തേടുന്നത്.

രാജ്യത്താകെ ട്രോൾവലകളിൽ ടെഡ് സ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കണമെന്നും അതുവരെ കയറ്റുമതി ഉപരോധത്തിൽ ഇളവ് അനുവദിക്കാൻ യുഎസുമായി ചർച്ച നടത്തണമെന്നുമാകും സംസ്ഥാനം ആവശ്യപ്പെടുക. കേരളത്തിൽ ട്രോൾവലകളിൽ ടെഡ് ഉപകരണം സ്ഥാപിച്ചാലും മറ്റു സംസ്ഥാനങ്ങൾ ഇത് ഏർപ്പെടുത്തിയില്ലെങ്കിൽ യുഎസ് ഉപരോധം പിൻവലിക്കില്ല. ടെഡ് സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ ധനസഹായം വേണംതാനും.

കൃഷിയിലൂടെയുള്ള ചെമ്മീനു നിരോധനമില്ലെന്നുകൂടി ഓർമിക്കാം. ചെമ്മീൻകൃഷിക്കു വിവിധ ആനുകൂല്യങ്ങളാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിലുള്ളതെന്നത് ഇതോടു ചേർത്തുവയ്ക്കുകയുംവേണം. ഇന്ത്യയുടെ ആകെ ചെമ്മീൻ കയറ്റുമതിയുടെ 40% ആന്ധ്രയിൽനിന്നാണ്. തീരപ്രദേശത്താകെ കുളങ്ങളിലും ടാങ്കുകൾ കെട്ടി വെള്ളം പമ്പ് ചെയ്തു കയറ്റിയും ചെമ്മീൻകൃഷിയാണവിടെ. ചെമ്മീൻകൃഷിയിൽനിന്നു മാറിനിൽക്കാതെ കേരളത്തിന്റെ തീരപ്രദേശത്തും അക്വാകൾചർ വ്യാപകമാക്കണമെന്ന സന്ദേശം ബജറ്റിൽനിന്നു വായിച്ചെടുക്കാമെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ആന്ധ്രയ്ക്കു പുറമേ തമിഴ്നാടും ഒഡീഷയും ഗുജറാത്തും ചെമ്മീൻകൃഷിയിൽ മുന്നിലുണ്ടെങ്കിലും പൊക്കാളിപ്പാടങ്ങളിലെ ഇടവേളക്കൃഷി ഒഴിച്ചാൽ കേരളത്തിൽ ഈ രീതി കുറവാണ്.

മത്സ്യത്തൊഴിലാളികളുടെയും ചെമ്മീൻകൃഷിക്കാരുടെയും ആശങ്കകൾ മനസ്സിലാക്കി, അവർക്കെ‍ാപ്പം നിൽക്കാനും യുഎസ് വിലക്കിനു പരിഹാരം കാണാനും കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങണം. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കമാണ് എത്രയുംവേഗം കേന്ദ്ര സർക്കാരിൽനിന്നുണ്ടാകേണ്ടത്.

English Summary:

Editorial about US ban on exporting Shrimp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com