ADVERTISEMENT

അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം പുറത്താക്കിയതു ഗത്യന്തരമില്ലാതെയാണെന്നതിൽ സംശയമില്ല. സർക്കാരിന്റെയും സിപിഎമ്മിന്റെയും മാനുഷികബോധ്യവും രാഷ്ട്രീയ മൂല്യബോധവും പൊതുസമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ട് മൂന്നാം ദിവസംമാത്രമാണു പാർട്ടിനടപടിയുണ്ടായത്; അതും ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെ മാത്രം. 

അത്രയും ദിവസം സിപിഎം നേതൃത്വം ദിവ്യയെ സംരക്ഷിച്ചുനിർത്തിയെങ്കിലും അതു തുടരാനാകില്ലെന്നും ഇനിയും കേരളീയ മനസ്സാക്ഷി അതു കണ്ടുനിൽക്കില്ലെന്നും പാർട്ടി തിരിച്ചറിഞ്ഞു. അഴിമതിക്കെതിരെ സദുദ്ദേശ്യപരമായ വിമർശനമാണു ദിവ്യ നടത്തിയതെന്ന മുൻനിലപാട് അവരെ പ്രതിയാക്കി പൊലീസ് കേസെടുത്തതോടെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിനു തിരുത്തേണ്ടിവരികയും ചെയ്തു. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ, കറപുരണ്ട പ്രതിഛായ കഴുകിവെളുപ്പിക്കാതെ സർക്കാരിനും പാർട്ടിക്കും വേറെ വഴിയില്ലെന്നും വന്നു.

എഡിഎം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന ഒരു തെളിവും ഇപ്പോഴും പുറത്തുവന്നിട്ടില്ല. അദ്ദേഹം അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണെന്നു വകുപ്പു മന്ത്രിയും റവന്യു വകുപ്പ് ജീവനക്കാരും സഹപ്രവർത്തകരും രാഷ്ട്രീയവ്യത്യാസമില്ലാതെ ഉറപ്പിച്ചു പറയുകയും പെ‍ാതുവികാരം അതിനെ‍ാപ്പമാവുകയും ചെയ്തപ്പോൾ പാർട്ടിക്കു മറ്റു വഴിയില്ലാതെയായി. പെട്രോൾ പമ്പിനു നിരാക്ഷേപപത്രം നൽകുന്നത് എഡിഎം മാസങ്ങളോളം വൈകിച്ചു എന്ന ദിവ്യയുടെ ആരോപണത്തിൽ കഴമ്പില്ലെന്നു തെളിയിക്കുകയാണു രേഖകൾ. ദിവ്യയ്ക്കു പെട്രോൾ പമ്പിന്റെ കാര്യത്തിൽ വ്യക്തിപരമായ താൽപര്യമുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.  

എഡിഎം കെ.നവീൻ ബാബുവിന്റെ യാത്രയയപ്പു യോഗത്തിൽ ദിവ്യ നടത്തിയ പ്രസംഗത്തിലെ പരസ്യവിമർശനമാണ് അദ്ദേഹത്തിന്റെ സ്വയമെ‍ാടുക്കലിനു കാരണമായതെന്നാണ് ആരോപണം. വിഷംതീണ്ടിയ ആ വാക്കുകളേറ്റു നവീന്റെ മനസ്സെത്ര മുറിഞ്ഞിരിക്കുമെന്നു നമുക്കു സങ്കൽപിക്കാൻപോലുമാവില്ല. അധികാരധാർഷ്ട്യവും എന്തു ചെയ്താലും പറഞ്ഞാലും പാർട്ടി ഒപ്പമുണ്ടാകുമെന്ന വിശ്വാസവുമല്ലേ വലിഞ്ഞുകയറിച്ചെന്നു നടത്തിയ ആ പ്രസംഗത്തിൽ നിഴലിക്കുന്നത് ? ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ പ്രതിഫലിക്കുന്നതും ഇതേ മാനസികനിലതന്നെ. കലക്ടർ ക്ഷണിച്ചിട്ടാണു താൻ ആ ചടങ്ങിനു പോയതെന്ന് ഹർജിയിൽ ദിവ്യ പറയുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം തീർച്ചയായും കലക്ടർക്കുണ്ട്. 

പദവിയുടെ അഹങ്കാരത്തിൽ ഉദ്യോഗസ്ഥരെ തട്ടിക്കളിക്കുകയും അപമാനിക്കുകയുമെ‍ാക്കെ ചെയ്യുന്ന പല ജനപ്രതിനിധികളുമുണ്ട് കേരളത്തിൽ. ഇത്തരക്കാരുടെ ഭീഷണികൾക്കും സമ്മർദങ്ങൾക്കും വഴങ്ങി നിസ്സഹായരായി കഴിയുന്ന എത്രയോ സർക്കാർ ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. താൻ നേരിടേണ്ടിവന്ന ക്രൂരത സ്വയമെ‍ാടുക്കലിലൂടെ നവീൻ പുറത്തറിയിച്ചതുകെ‍‍ാണ്ടുമാത്രമാണ് ഇതു പെ‍ാതുസമൂഹത്തിനു മുന്നിലെത്തിയതെന്നുകൂടി ഓർക്കണം. 

അധികാരത്തിന്റെ ദുരുപയോഗം സകല സീമകളും ലംഘിക്കുമ്പോൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ജനത്തിനു സഹികെടുന്നതു സ്വാഭാവികം.‘അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി’ എന്നു പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ പറഞ്ഞത് സമീപകാലത്തു കേരളം കേൾക്കുകയുണ്ടായി. 

അധികാര വികേന്ദ്രീകരണത്തിനുവേണ്ടി മുൻകാലത്തു ശക്തമായ നിലപാടെടുത്ത പാർട്ടിയാണ് സിപിഎം. എന്നാൽ, അമിതാധികാരം കേന്ദ്രീകരിച്ച്, ‘തോന്നിയപടി ഞങ്ങൾ ഭരിക്കും’ എന്ന ഭീഷണവിളംബരമല്ലേ ഇപ്പോൾ ഇവിടെ മുഴങ്ങിക്കെ‍ാണ്ടിരിക്കുന്നത്? മുൻ‌പെടുത്ത നിലപാടുകൾ ഇത്തരം അവസരങ്ങളിൽ സൗകര്യപൂർവം മറക്കുകയാണ് ആ പാർട്ടി. ഈ യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. 

മുകൾത്തട്ടു മുതൽ താഴെവരെ നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള അഹങ്കാരം കേരളത്തിൽ സിപിഎമ്മിനെ ജനങ്ങളിൽനിന്ന് അകറ്റുകയാണെന്നു പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷവിമർശനമുണ്ടായത് ഇതോടു ചേർത്തുവയ്ക്കാം. തെറ്റായ പ്രവണതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം സംബന്ധിച്ചു കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് നിർദേശിക്കുകയുണ്ടായി.

നവീൻ ബാബുവിന്റെ അന്ത്യകർമം നിർവഹിക്കുന്ന മകളുടെ സങ്കടചിത്രം ഇപ്പോഴും കേരളത്തെ കണ്ണീരണിയിക്കുന്നു. ആ ദാരുണമരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെപ്പറ്റി ഒരുപാടു ചോദ്യങ്ങൾ ബാക്കിനിൽക്കുകയും ചെയ്യുന്നു. അനുനിമിഷം പുറത്തുവന്നുകെ‍ാണ്ടിരിക്കുന്നത് അധികാര ധാർഷ്ട്യത്തിന്റെ കഥകളാണ്. ഒരു സാഹചര്യത്തിലും ഇനിയെ‍ാരിക്കലും ഇത് ആവർത്തിക്കപ്പെട്ടുകൂടാ. ഏതു ജനപ്രതിനിധിക്കുവേണ്ടിയും അങ്ങനെയെ‍ാരു മൃഗീയതയ്ക്കു പാർട്ടിനേതൃത്വം തണലെ‍ാരുക്കാനും പാടില്ല.

English Summary:

Editorial about PP Divya speech and ADM Naveen Babu death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com