സോണിയ ഗാന്ധിയും മൻമോഹനും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കണ്ടു
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ സന്ദർശിക്കുന്ന ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എന്നിവർ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതു കൂടിക്കാഴ്ചയിൽ ചർച്ചയായി. തുടർച്ചയായ മൂന്നാം വട്ടം തിരഞ്ഞെടുപ്പ് ജയിച്ച ഹസീനയെ ഇരുവരും അഭിനന്ദിച്ചു.
ബംഗ്ലദേശ് കൈവരിച്ച സാമ്പത്തിക പുരോഗതിയെ മൻമോഹൻ പ്രശംസിച്ചു. ബംഗ്ലദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കായി കോൺഗ്രസ് നേതാക്കളെ ഹസീന ക്ഷണിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന നേതാവ് ആനന്ദ് ശർമ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഹസീനയുടെ പോരാട്ടവീര്യം എക്കാലവും തനിക്കു പ്രചോദനമാണെന്നു ട്വിറ്ററിൽ കുറിച്ച പ്രിയങ്ക, ഹസീനയെ കെട്ടിപ്പിടിക്കുന്നതിന്റെ ചിത്രം പങ്കുവച്ചു. ശനിയാഴ്ച വൈകിട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ ഹസീന സന്ദർശിച്ചിരുന്നു.