ബജറ്റ് ഇളവുകൾ, നിബന്ധനകൾ
Mail This Article
∙ബിസിനസ് സംരംഭങ്ങൾ ഏജന്റുമാർക്ക് നൽകുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ പ്രതിവർഷം 20,000 രൂപയിൽ കൂടുതലെങ്കിൽ, പണം നൽകുന്നയാൾ നികുതി കിഴിക്കണം.
∙ഊർജം, ടെക്സ്റ്റൈൽ, തുകൽ, ചെരുപ്പ്, വളം തുടങ്ങിയവയുടെ നിർമാണത്തിനുള്ള യന്ത്രസാമഗ്രികളുടെ ഇറക്കുമതി തീരുവ 7.5 ശതമാനമാക്കി.
∙ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ 350 ഇനങ്ങളുടെ ഇറക്കുമതി തീരുവ ഇളവുകൾ ക്രമേണ ഒഴിവാക്കും.
∙ട്രസ്റ്റുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും നികുതിയിളവിന് ഓഡിറ്റ് ഉൾപ്പെടെ വ്യവസ്ഥകൾ കർശനമാക്കി. ഭേദഗതികൾക്ക് 2023 ഏപ്രിൽ 1 മുതൽ പ്രാബല്യം.
∙ നിലവിൽ, ഭിന്നശേഷിക്കാർക്കായി മാതാപിതാക്കളോ രക്ഷാകർത്താക്കളോ എടുക്കുന്ന ഇൻഷുറൻസ് പോളിസിയിൽനിന്നു ലഭിക്കുന്ന തുകയ്ക്ക് നികുതി ഇളവു ലഭിക്കണമെങ്കിൽ പോളിസി എടുത്തയാളുടെ മരണശേഷമായിരിക്കണം പണം പിൻവലിക്കുന്നത്. ഇനി മുതൽ, പോളിസി എടുത്തയാൾക്ക് 60 വയസ്സായാൽ നികുതിയിളവ് ബാധകം.
∙ നികുതിദായകരുമായി ബന്ധപ്പെട്ട് ഒരേ വിഷയത്തിൽ പല അപ്പീൽ എന്ന പ്രവണത ഒഴിവാക്കും. തർക്കത്തിനു കാരണമായിരിക്കുന്ന വിഷയത്തിൽ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ കേസ് നിലവിലുണ്ടെങ്കിൽ അതു തീർപ്പാകുംവരെ കാത്തിരിക്കാൻ ആദായ നികുതി വകുപ്പിനു നിർദേശം.
∙മറ്റ് ഇളവുകൾ വാങ്ങാത്തതും 2023 മാർച്ച് 31ന് അകം തുടങ്ങുന്നതുമായ ഉൽപാദന സംരംഭങ്ങൾ 15% നികുതി നൽകിയാൽ മതിയെന്നാണ് നിലവിലെ വ്യവസ്ഥ. ഈ ആനുകൂല്യം 2024 മാർച്ച് 31ന് അകം തുടങ്ങുന്ന സംരംഭങ്ങൾക്കും ലഭിക്കും.
∙ആരോഗ്യ, വിദ്യാഭ്യാസ സെസുകൾ ബിസിനസ് ചെലവിനത്തിൽ പെടുത്താമെന്ന് ചില ഹൈക്കോടതികൾ വിധിച്ചിരുന്നു. എന്നാൽ, ആദായ നികുതിക്കുമേൽ നൽകേണ്ട സെസും സർചാർജും ബിസിനസ് ചെലവായി കണക്കാക്കില്ലെന്ന് ബജറ്റ് പ്രസംഗത്തിലൂടെ വ്യക്തത വരുത്തി.
Content Highlight: Union Budget 2022