സ്റ്റേഷൻ വികസനം വേഗത്തിലാക്കും
Mail This Article
കൊച്ചി∙ റെയിൽവേ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന നടപടികൾ വേഗത്തിലാക്കുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ബജറ്റിനോട് അനുബന്ധിച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 12,500 കോടി രൂപയാണു സ്റ്റേഷൻ വികസനത്തിനു 3 മാസം മുൻപുതന്നെ നീക്കി വച്ചിട്ടുള്ളത്. 2024നു മുൻപായി പദ്ധതി പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെ 26 സ്റ്റേഷനുകൾ ഈ പദ്ധതിയിലേക്കു തിരഞ്ഞെടുത്തിട്ടുണ്ട്.
കേരളത്തിൽ നിന്നു കൊല്ലം, എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ സ്റ്റേഷനുകളും പദ്ധതിയിലുണ്ട്. മാർച്ചിൽ എറണാകുളം ജംക്‌ഷൻ, കൊല്ലം സ്റ്റേഷനുകളുടെ കരാർ നടപടി ആരംഭിക്കും. എറണാകുളം ടൗൺ സ്റ്റേഷന്റെ കരാർ നടപടികൾ ഡിപിആർ പൂർത്തിയായ ശേഷം പിന്നീട് ആരംഭിക്കും. അടുത്ത വർഷം തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം സ്റ്റേഷനുകൾ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
വിമാനത്താവള മാതൃകയിൽ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിനൊപ്പം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളാക്കി റെയിൽവേ സ്റ്റേഷനുകളെ മാറ്റുക എന്ന ആശയമാണു റെയിൽവേ മുന്നോട്ടു വയ്ക്കുന്നത്. 250 കോടി മുതൽ 500 കോടി രൂപ വരെയാണു ഓരോ സ്റ്റേഷനും നവീകരിക്കാൻ റെയിൽവേ ചെലവാക്കുക. കേരളത്തിൽ നിന്നു നിർമാണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന ചിങ്ങവനം–ഏറ്റുമാനൂർ പാത ഇരട്ടിപ്പിക്കൽ പദ്ധതി മാത്രമാണു അതീവ പ്രാധാന്യമുള്ള (സൂപ്പർ ക്രിട്ടിക്കൽ) പദ്ധതികളുടെ പട്ടികയിലുള്ളത്. സംസ്ഥാനത്തെ മറ്റു പദ്ധതികളുടെ വിഹിതം സംബന്ധിച്ചു റെയിൽവേ മന്ത്രാലയത്തിന്റെ പദ്ധതി വിഹിതരേഖ (പിങ്ക് ബുക്ക്) പുറത്തിറങ്ങുന്നതോടെ മാത്രമേ വ്യക്തത വരൂ.
Content Highlight: Union Budget 2022