സ്റ്റാർട്ടപ് നികുതിയിളവ് ഒരു വർഷം കൂടി
Mail This Article
ന്യൂഡൽഹി ∙ സ്റ്റാർട്ടപ്പുകൾക്കു നികുതിയിളവു നൽകുന്ന പദ്ധതിയുടെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടി. സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് ആദ്യ 10 വർഷത്തിനുള്ളിൽ ഇഷ്ടമുള്ള 3 വർഷം നികുതിയിളവു നൽകുന്നതാണ് പദ്ധതി. ഇക്കൊല്ലം മാർച്ച് 31 വരെ റജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്കു മാത്രം ബാധകമായിരുന്ന പദ്ധതിയാണ് അടുത്ത വർഷം മാർച്ച് വരെ നീട്ടിയത്.
നിക്ഷേപകർക്കും മെച്ചം
സ്റ്റാർട്ടപ്പുകളിലും മറ്റും നിക്ഷേപിക്കുന്ന വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനികൾക്കു വ്യക്തികൾക്കും ബാധകമാകുന്ന സർചാർജ് 15 ശതമാനമായി പരിമിതപ്പെടുത്തി. ഉദാഹരണത്തിന് ഒരു സ്റ്റാർട്ടപ്പിൽ പണം നിക്ഷേപിച്ച് നിശ്ചിത വർഷങ്ങൾക്കു ശേഷം ആ കമ്പനിയെ മറ്റൊരു കമ്പനി വാങ്ങുന്നുവെന്നു കരുതുക. അപ്പോൾ നിക്ഷേപകനെന്ന നിലയിൽ ഓഹരി വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് നികുതിക്കു പുറമേ സർചാർജും നൽകണമായിരുന്നു. 37 ശതമാനം വരെയായിരുന്ന സർചാർജാണ് പരമാവധി 15 ശതമാനമാക്കി നിജപ്പെടുത്തിയത്.
∙ ‘സ്റ്റാർട്ടപ് മേഖലയ്ക്കു ഗണ്യമായ ആനുകൂല്യങ്ങൾ ലഭിച്ചെന്നു പറയാനാകില്ല. ചില നികുതി ആനുകൂല്യങ്ങൾ നീട്ടിയിട്ടുണ്ട്. പ്രതിരോധ, ബഹിരാകാശ മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്കു കൂടുതൽ പങ്കാളിത്തത്തിനുള്ള സാഹചര്യമാണു ബജറ്റ് നൽകിയ ഏറ്റവും വലിയ പ്രതീക്ഷ. പരമ്പരാഗത ടെക് മേഖലയിൽ സ്റ്റാർട്ടപ്പുകൾക്കു വലിയ സാധ്യതയാണു ലഭിക്കാൻ പോകുന്നത്. കൃഷിമേഖലയിലെ ഡ്രോൺ ഉപയോഗവും മറ്റും അഗ്രി ടെക് സ്റ്റാർട്ടപ്പുകൾക്ക് അവസരങ്ങൾ നൽകും. പുതിയ സാഹചര്യം മുതലെടുത്തു കൂടുതൽ സ്റ്റാർട്ടപ് നിക്ഷേപം അഗ്രി ടെക് മേഖലയിൽ എത്തിക്കാൻ കേരളം ശ്രമിക്കണം.’ – സിജോ കുരുവിള ജോർജ് (എക്സിക്യൂട്ടീവ് ഡയറക്ടർ, അലയൻസ് ഓഫ് ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ)
Content Highlight: Union Budget 2022