കടമെടുപ്പിൽ 4500 കോടി കുറയും; പുതിയ വായ്പ വാഗ്ദാനം സ്വീകരിച്ചാൽ കുരുക്ക്
Mail This Article
തിരുവനന്തപുരം ∙ ഉപാധികളില്ലാതെ സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 4% തുകയും വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുകയെന്ന ഉപാധിയോടെ 0.5% തുകയുമാണ് സംസ്ഥാനത്തിന് ഇൗ വർഷം കടമെടുക്കാൻ കഴിയുന്നത്. ആകെ 4.5%. ഇൗ തുക തന്നെ അടുത്ത വർഷവും കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചില്ല. ഉപാധികളില്ലാതെ 3 ശതമാനവും ഉപാധികളോടെ അര ശതമാനവുമേ അടുത്ത വർഷം കടമെടുക്കാനാകൂ. ഇതുമൂലം കടമെടുപ്പു പരിധി 4500 കോടി രൂപയെങ്കിലും കുറയും.
എല്ലാ സംസ്ഥാനങ്ങൾക്കുമായി ഒരു ലക്ഷം കോടി രൂപ 50 വർഷത്തേക്കു പലിശയില്ലാത്ത കടമെടുക്കാമെന്നു വാഗ്ദാനമുണ്ടെങ്കിലും സ്വീകരിച്ചാൽ കുരുക്കാകും. കേരളത്തിന്റെ കണക്കുകൂട്ടലനുസരിച്ച് 2032 ൽ കേന്ദ്രത്തിനു നൽകേണ്ട പണം മുഴുവൻ കൊടുത്തുതീർക്കാനാകും. അതുകഴിഞ്ഞാൽ കടമെടുക്കാൻ അനുമതി തേടേണ്ട. ഇപ്പോൾ 50 വർഷത്തേക്കുള്ള വായ്പയെടുത്താൽ അത്രയും കാലം കേന്ദ്രത്തോടു കടപ്പെട്ടിരിക്കും. ഓരോ കടമെടുപ്പിനും അനുമതി വാങ്ങേണ്ടിയും വരും.
Content Highlight: Union Budget 2022