തുരങ്കത്തിൽ 30 മീറ്റർ അടുത്തുവരെയെത്തിയ രക്ഷാകരം അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികളിൽ നിന്നകന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സിൽക്യാര തുരങ്കത്തിലടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ കുഴലുകൾ കയറ്റി തൊഴിലാളികളിലേക്കെത്താൻ കഴിഞ്ഞ 4 ദിവസമായി നടത്തിയ ശ്രമം ഇന്നലെ താൽക്കാലികമായി ഉപേക്ഷിച്ചു.
മുകളിൽനിന്നു മല തുരന്നു തുരങ്കത്തിലെത്താനാണു പുതിയ ശ്രമം. അതീവ പരിസ്ഥിതിലോല മേഖലയായ ഹിമാലയൻ മലനിരകളിൽ രാജ്യം ഇന്നുവരെ കാണാത്ത സാഹസിക ദൗത്യത്തിനാണു തയാറെടുക്കുന്നതെന്നും 120 മീറ്ററോളം മലതുരന്നു താഴേക്കിറങ്ങാൻ ചുരുങ്ങിയത് 3– 4 ദിവസമെടുക്കുമെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലെ ഏകോപനത്തിൽ പാളിച്ചകൾ പ്രകടമായതോടെ, പ്രധാനമന്ത്രിയുടെ ഓഫിസ് രക്ഷാദൗത്യത്തിന്റെ മേൽനോട്ടം ഏറ്റെടുത്തു. തുരങ്ക നിർമാണത്തിൽ വിദഗ്ധനായ യുകെ സ്വദേശി ക്രിസ് കൂപ്പർ രക്ഷാദൗത്യത്തിൽ ചേർന്നു.
കുടുങ്ങിയത് 41 പേർ
തുരങ്കത്തിനുള്ളിൽ നാൽപതല്ല, 41 പേരുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. ബിഹാർ സ്വദേശി ദീപക് ആണ് നാൽപത്തിയൊന്നാമൻ. ഇന്നലെ രക്ഷിക്കാനാകുമെന്നാണു മുൻപ് നൽകിയ സന്ദേശമെങ്കിലും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സങ്കടവാർത്ത തൊഴിലാളികളെ ഇന്നലെ വൈകിട്ട് ദൗത്യസംഘം അറിയിച്ചു.
English Summary:
Rescuers to drill from top of tunnel in Uttarakhand Silkyara-Kandalgaon Tunnel to rescue 40 employees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.