23 കുക്കി വിഭാഗക്കാർക്ക് ഒരു കുഴിയിൽ അന്ത്യവിശ്രമം
Mail This Article
കൊൽക്കത്ത ∙ ആംബുലൻസിനുള്ളിൽ ചുട്ടുകൊല്ലപ്പെട്ട 7 വയസ്സുകാരൻ ഉൾപ്പെടെ മണിപ്പുർ കലാപത്തിൽ മരിച്ച 23 കുക്കി വിഭാഗക്കാരുടെ സംസ്കാരം ഇന്നലെ കാങ്പോക്പിയിൽ നടന്നു. കൊല നടന്ന് 7 മാസങ്ങൾക്കു ശേഷമാണ് സംസ്കാരം. ഇംഫാലിലെ വിവിധ ആശുപത്രികളിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് അസം റൈഫിൾസിന്റെ ഹെലികോപ്റ്ററിൽ ഗോത്രമേഖലയിൽ എത്തിച്ചിരുന്നത്. ചുരാചന്ദ്പുരിൽ എത്തിച്ച 41 മൃതദേഹങ്ങളുടെ സംസ്കാരം അടുത്തയാഴ്ച നടക്കും.
ഇംഫാലിലെ ആശുപത്രികളിൽ എത്തി മൃതദേഹം തിരിച്ചറിയാനോ ഏറ്റുവാങ്ങാനോ പറ്റാത്ത സാഹചര്യത്തിലായിരുന്നു ഗോത്രവിഭാഗക്കാർ. വംശീയ കലാപത്തിലേർപ്പെട്ട മെയ്തെയ് വിഭാഗക്കാരുടെയും കുക്കി ഗോത്രവിഭാഗക്കാരുടെയും മേഖലകളിൽ എതിർവിഭാഗക്കാർ എത്തിയാൽ കൊലപ്പെടുത്തുന്ന സാഹചര്യത്തിലാണ് സംസ്കാരം വൈകിയത്.
ആയിരക്കണക്കിനാളുകൾ പങ്കെടുത്ത സംസ്കാരച്ചടങ്ങിൽ ഫെയ്ജാങ് ഗ്രാമത്തിലെ ഒരു കുഴിയിലാണ് 23 പേരെയും സംസ്കരിച്ചത്. തലയ്ക്ക് വെടിയേറ്റതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇംഫാലിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ പോകും വഴി അക്രമികൾ ചുട്ടുകൊന്ന ടോൻസിങ് ഹാങ്സിങ് എന്ന 7 വയസ്സുകാരന്റെയും സംസ്കാരം ഇന്നലെ നടത്തി.