പ്രധാനമന്ത്രിയുടെ 80.6 ലക്ഷം രൂപ ഹോട്ടൽ ബിൽ കർണാടക സർക്കാർ അടയ്ക്കും
Mail This Article
ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച മൈസൂരുവിലെ റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടലിനു നൽകാനുള്ള 80.6 ലക്ഷം രൂപയുടെ ബിൽ കുടിശിക അടയ്ക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു.
ഒരു വർഷം കഴിഞ്ഞിട്ടും ബിൽ അടയ്ക്കാത്തതിനാൽ നിയമ നടപടി സ്വീകരിക്കുമെന്നു ഹോട്ടൽ അധികൃതർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ബന്ദിപ്പൂർ ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50–ാം വാർഷികത്തിന് കടുവ സെൻസസ് പ്രഖ്യാപനത്തിന് എത്തിയപ്പോഴാണ് മോദി ഹോട്ടലിൽ തങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതു കൊണ്ടാണ് അന്നു പ്രധാനമന്ത്രിക്ക് സംസ്ഥാന സർക്കാർ ആതിഥ്യം നൽകാതിരുന്നത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും (എൻടിസിഎ) കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ചേർന്നു സംഘടിപ്പിച്ച പരിപാടിക്ക് 3 കോടി രൂപ ചെലവിടാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ 6.33 കോടി രൂപ ചെലവായതോടെയാണു ഹോട്ടൽ ബിൽ ഉൾപ്പെടെ കുടിശികയായത്.