ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണ നാളെ നടക്കാനിരിക്കെ, അട്ടിമറി സാധ്യതകൾ ആരോപിച്ച് കോൺഗ്രസ് നേതാക്കൾ. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ, ജില്ലാ വരണാധികാരിമാർ കൂടിയായ നൂറ്റിയൻപതോളം കലക്ടർമാരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ നേരിട്ടു വിളിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും അതു തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു. പിന്നാലെ വിശദാംശങ്ങൾ ഹാജരാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ജയ്റാം രമേശിനോട് ആവശ്യപ്പെട്ടു. വിവാദത്തെക്കുറിച്ചു അമിത് ഷായുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല.

ആരോപണം ആവർത്തിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തു വന്നു. ബിജെപിക്ക് അനുകൂലമായി എക്സിറ്റ് പോളുകൾ പുറത്തുവന്നതിന്റെ ആധാരം ജില്ലാ വരണാധികാരികളായ ഉദ്യോഗസ്ഥരാണെന്നും വോട്ടിങ് യന്ത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, സമ്മർദശ്രമത്തെക്കുറിച്ചു ജില്ലാ വരണാധികാരികൾ പരാതിപ്പെട്ടിട്ടില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ പ്രതികരിച്ചു.

വോട്ടെണ്ണൽ പവിത്രമായ ചുമതലയാണെന്നും ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്തും പൊതുതാൽപര്യം പരിഗണിച്ചും അതെക്കുറിച്ചു കൂടുതൽ വിവരം ലഭ്യമാക്കണമെന്നും വ്യക്തമാക്കിയാണു കമ്മിഷൻ ജയ്റാം രമേശിനു കത്തു നൽകിയത്. അതിനിടെ, വോട്ടെണ്ണലിൽ അട്ടിമറിസാധ്യത ഉന്നയിച്ച് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തി. ആഭ്യന്തര മന്ത്രി കലക്ടർമാരുമായി സംസാരിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനിൽക്കെ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പു കമ്മിഷനിലേക്കാണു റിപ്പോർട്ട് ചെയ്യേണ്ടത്.

മോദി ഇന്നലെ നടത്തിയ യോഗങ്ങളെയും കോൺഗ്രസ് വിമർശിച്ചു. അധികാരത്തിലെത്തി അടുത്ത 100 ദിനങ്ങളിൽ നടത്തേണ്ട കാര്യങ്ങൾ ആലോചിക്കാൻ എന്ന പേരിൽ മോദി നടത്തുന്ന യോഗങ്ങൾ സമ്മർദതന്ത്രമാണെന്നു കോൺഗ്രസ് ആരോപിച്ചു. തന്റെ സർക്കാർ വീണ്ടും വരുന്നുവെന്ന പ്രതീതി ഉദ്യോഗസ്ഥർക്കു നൽകാനാണ് ഇതെന്നാണു വിമർശനം.

മാർഗരേഖ വേണമെന്ന് ഇന്ത്യാസഖ്യം

ഇതിനിടെ, വ്യത്യസ്ത പരാതികളുമായി ബിജെപിയുടെയും ഇന്ത്യാസഖ്യത്തിന്റെയും പ്രതിനിധികൾ ഇന്നലെ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വോട്ടെണ്ണൽ നടപടികൾക്കു സുതാര്യത ഉറപ്പുവരുത്താൻ മാർഗരേഖ വേണമെന്നാണ് ഇന്ത്യാസഖ്യം പ്രതിനിധികൾ ആവശ്യപ്പെട്ടത്. തപാൽ വോട്ടുകൾ ആദ്യം എണ്ണേണ്ടതില്ലെന്ന കമ്മിഷന്റെ പുതിയ നിലപാടാണു സഖ്യം പ്രധാനമായും ചോദ്യം ചെയ്തത്. സിസിടിവി, കൺട്രോൾ യൂണിറ്റ് വെരിഫിക്കേഷൻ തുടങ്ങിയവ ചട്ടപ്രകാരം വേണമെന്നും ആവശ്യപ്പെട്ടു. 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി തുടങ്ങിയവർ സംഘത്തെ നയിച്ചു.

സംഘടിതമായ പ്രചാരണവും ശ്രമവും നടത്തി തിരഞ്ഞെടുപ്പു നടപടികളുടെ അന്തസ്സ് കെടുത്താൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നുവെന്നാണു ബിജെപി ആരോപിച്ചത്. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, നിർമല സീതാരാമൻ എന്നിവരുടെ നേതൃത്വത്തിലുള്ളതായിരുന്നു ബിജെപി പ്രതിനിധി സംഘം.

സ്വതന്ത്രവും സുതാര്യവുമായ വോട്ടെണ്ണൽ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയും തിരഞ്ഞെടുപ്പു കമ്മിഷനു കത്തെഴുതി. വോട്ടെണ്ണലിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും കർഷകർക്കു നൽകിയ ഉറപ്പുകളുടെ ലംഘനത്തിന്റെ പേരിൽ ബിജെപിയെ പ്രത്യക്ഷമായി എതിർത്ത തിരഞ്ഞെടുപ്പാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

വരണാധികാരിയുടെ മേശ അതിർവരമ്പ്

വോട്ടെണ്ണൽ കേന്ദ്രത്തിൽ വരണാധികാരിയുടെയും അസിസ്റ്റന്റ് വരണാധികാരിയുടെയും മേശ വരെ സ്ഥാനാർഥികളുടെ ഏജന്റുമാരെ അനുവദിക്കും. ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇതിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചെന്ന് എഐസിസി ട്രഷറർ അജയ് മാക്കൻ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ കമ്മിഷൻ വ്യക്തത നൽകിയത്.

English Summary:

Congress alleges that Amit Shah threatened collectors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com