പ്രതിപക്ഷ നേതൃപദവി തിരിച്ചുപിടിച്ച് കോൺഗ്രസ്; പ്രതിപക്ഷത്തിനുള്ള ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും ഉണ്ടായേക്കും
Mail This Article
ന്യൂഡൽഹി∙ ദേശീയതലത്തിൽ കോൺഗ്രസും ഇന്ത്യാസഖ്യവും കരുത്തു വർധിപ്പിച്ചതോടെ 10 വർഷത്തിനു ശേഷം ലോക്സഭയിൽ പ്രതിപക്ഷ നേതൃപദവി തിരികെയെത്തുന്നു. 2014ൽ 44 സീറ്റിലും 2019ൽ 52ലും ഒതുങ്ങിയ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനത്തിനുള്ള അംഗബലമുണ്ടായിരുന്നില്ല. ആകെയുള്ള 543 സീറ്റിന്റെ 10% എന്ന കണക്കിൽ 55 സീറ്റാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാൻ വേണ്ടത്. ഇത്തവണ 100 സീറ്റ് നേടിയതോടെ പ്രതിപക്ഷ നേതാവിന്റെ ഒൗദ്യോഗിക പദവി കോൺഗ്രസിനു ലഭിക്കും. ലോക്സഭയിൽ ഇന്ത്യാസഖ്യത്തെ മുന്നിൽ നിന്നു നയിക്കുക പ്രതിപക്ഷ നേതാവായിരിക്കും.
പ്രതിപക്ഷനിര ശക്തമായതോടെ ലോക്സഭയിൽ ഇത്തവണ ഡപ്യൂട്ടി സ്പീക്കർ ഉണ്ടാകുമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ പ്രതീക്ഷ. ദുർബലമായ പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ച രണ്ടാം മോദി സർക്കാർ കഴിഞ്ഞ 5 വർഷം ഡപ്യൂട്ടി സ്പീക്കറെ നിയമിച്ചിരുന്നില്ല. പ്രതിപക്ഷത്തിന് അവകാശപ്പെട്ട ഡപ്യൂട്ടി സ്പീക്കർ പദവി ഇക്കുറി ശക്തമായി ആവശ്യപ്പെടുമെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ ഡപ്യൂട്ടി സ്പീക്കർ പദം തങ്ങൾക്കു നൽകാൻ ഇന്ത്യാസഖ്യത്തിലെ മറ്റു കക്ഷികൾ തയാറാകുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ.