ADVERTISEMENT

ന്യൂഡൽഹി ∙ ത്രിവർണശോഭയിൽ തിളങ്ങിയ രാഷ്ട്രപതി ഭവനിൽ വിദേശ, ദേശീയ നേതാക്കളെയും വിവിധ മേഖലകളിലെ പ്രമുഖരെയും സാക്ഷിയാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരമേറ്റു. കഴിഞ്ഞ 2 തവണത്തെയും പോലെ രാഷ്ട്രപതി ഭവൻ അങ്കണമാണു സത്യപ്രതിജ്ഞാ ചടങ്ങിനായി ഇക്കുറിയും തിരഞ്ഞെടുത്തത്. 

രാത്രി 7.20ന് ആരംഭിച്ച ചടങ്ങിൽ, വൻ കരഘോഷത്തിന്റെ അകമ്പടിയോടെ ഒന്നാമനായി മോദി സത്യവാചകം ചൊല്ലി. ഹിന്ദിയിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ബിജെപിയിലെ ജനകീയ മുഖങ്ങളായ നിതിൻ ഗഡ്കരിക്കും ശിവരാജ് സിങ് ചൗഹാനും സദസ്സ് ആവേശത്തോടെ കരഘോഷം മുഴക്കി. 

കോൺഗ്രസിനെ പ്രതിനിധീകരിച്ച് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ചടങ്ങിനെത്തി. ശനിയാഴ്ച രാത്രി ഖർഗെയ്ക്കും സോണിയ ഗാന്ധിക്കും ക്ഷണക്കത്തു ലഭിച്ചിരുന്നു. ഖർഗെ മാത്രം പങ്കെടുത്താൽ മതിയെന്ന് ഇന്നലെ രാവിലെ പാർട്ടി തീരുമാനിച്ചു. ക്ഷണം ലഭിച്ചെങ്കിലും തൃണമൂൽ, സിപിഎം, സിപിഐ എന്നീ പാർട്ടികൾ വിട്ടുനിന്നു. 

ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌‌നൗത്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗേ, സെയ്ഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ് എന്നിവർ വിദേശ പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്തു. 

മുൻ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീൽ, റാം നാഥ് കോവിന്ദ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, സിനിമാതാരങ്ങളായ ഷാറൂഖ് ഖാൻ, രജനീകാന്ത്, അനിൽ കപൂർ, അക്ഷയ് കുമാർ, രവീണ ടണ്ഠൻ, അനുപം ഖേർ, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവർ ചടങ്ങിനു സാക്ഷികളായി. 

പായ്ക്കപ്പലിൽ ഒറ്റയ്ക്കു ലോകം ചുറ്റിയ നാവികൻ കമാൻഡർ അഭിലാഷ് ടോമി, വന്ദേ ഭാരത് ട്രെയിനിലെ വനിതാ ലോക്കോ പൈലറ്റും മലയാളിയുമായ ഐശ്വര്യ എസ്. മേനോൻ എന്നിവരും സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം ചടങ്ങിനെത്തി. ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷനിൽ ഉദ്യോഗസ്ഥയായ ഐശ്വര്യ, ചെന്നൈ – വിജയവാഡ, ചെന്നൈ – കോയമ്പത്തൂർ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകളിലാണു പ്രവർത്തിക്കുന്നത്.

English Summary:

Third Narendra modi government take charge in a grand audience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com