ADVERTISEMENT

അമരാവതി ∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാർട്ടി നേതാവ് എൻ.ചന്ദ്രബാബു നായിഡു ഇന്നു രാവിലെ 11.27ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. വിജയവാഡയിലെ മേധ ഐടി പാർക്കിനു സമീപത്തെ മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ്. സഖ്യകക്ഷിയായ ജനസേന പാർട്ടി നേതാവ് പവൻ കല്യാൺ ഉപമുഖ്യമന്ത്രി ആയേക്കും. 

ഇതു നാലാം തവണയാണ് നായിഡു ആന്ധ്ര മുഖ്യമന്ത്രിയാകുന്നത്. 1995– 2004, 2014–19 കാലയളവിലായിരുന്നു നേരത്തെ മുഖ്യമന്ത്രി ആയിരുന്നത്. ഇന്നലെ ചേർന്ന ടിഡിപി, ബിജെപി, ജനസേന പാർട്ടി എംഎൽഎമാരുടെ യോഗം നായിഡുവിനെ നേതാവായി തിരഞ്ഞെടുത്തു. 

രാവിലെ 10.40ന് ഗണ്ണവാരത്തെത്തുന്ന പ്രധാനമന്ത്രി മോദി ചടങ്ങിനുശേഷം 12–45ന് ഒഡീഷയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഭുവനേശ്വറിലേക്കു പോകും. 

അമരാവതി തലസ്ഥാനം 

സംസ്ഥാനത്തിന്റെ ഏക തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കുമെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. ടിഡിപി–ബിജെപി–ജനസേന സഖ്യ എംഎൽഎമാരുടെ യോഗത്തിൽ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷമായിരുന്നു നായിഡുവിന്റെ പ്രഖ്യാപനം. എൻഡിഎ ഭരണത്തിൽ 3 തലസ്ഥാന കളി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഭജിത ആന്ധ്രപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി ആയി 2014 ൽ ചുമതലയേറ്റ നായിഡു അമരാവതിയെ തലസ്ഥാന നഗരമാക്കാൻ വൻ പദ്ധതി തുടക്കമിട്ടെങ്കിലും 2019 ൽ വൈഎസ്ആർസിപി അധികാരത്തിലെത്തിയപ്പോൾ ഇതു മരവിപ്പിച്ച് 3 തലസ്ഥാനമെന്ന നിർദേശവുമായി മുന്നോട്ടുപോകുകയായിരുന്നു.

English Summary:

N. Chandrababu Naidu will take charge in Andhra pradesh today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com