ജി7 ഉച്ചകോടി: പ്രധാനമന്ത്രി ഇന്ന് ഇറ്റലിയിലേക്ക്
Mail This Article
ന്യൂഡൽഹി ∙ അൻപതാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇറ്റലിയിലേക്കു പോകും. 13 മുതൽ 15 വരെയാണ് സമ്മേളനം. പുതിയ സർക്കാർ അധികാരമേറ്റശേഷം നരേന്ദ്ര മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ്, കാനഡ എന്നിവയാണ് ജി 7 അംഗരാജ്യങ്ങളെങ്കിലും പ്രധാന സമ്മേളനങ്ങളിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ക്ഷണിക്കാറുണ്ട്. 11–ാം തവണയാണ് ഇന്ത്യ ജി 7 സമ്മേളനത്തിന്റെ ഭാഗമാകുന്നത്. നരേന്ദ്ര മോദി കഴിഞ്ഞ 4 ഉച്ചകോടികളിൽ പങ്കെടുത്തിട്ടുണ്ട്.
-
Also Read
18–ാം ലോക്സഭയുടെ ആദ്യ സമ്മേളനം 24ന്
ഗാസ സംഘർഷം, യുക്രെയ്ൻ– റഷ്യ യുദ്ധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ ഇക്കുറി ചർച്ച നടക്കും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുമായി മോദി ചർച്ച നടത്തും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തുടങ്ങിയവർ പങ്കെടുക്കും.