അതിർത്തിയിൽ സംഘർഷത്തിന് വീണ്ടും തലപൊക്കുന്ന ‘ബാറ്റ്’
Mail This Article
ന്യൂഡൽഹി ∙ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ബോർഡർ ആക്‌ഷൻ ടീം (ബാറ്റ്) വീണ്ടും തലപൊക്കിയെന്നതു ശരിയാണെങ്കിൽ ജമ്മു കശ്മീർ വീണ്ടും 2021നു മുൻപുള്ള സംഘർഷനിലയിലേക്കു പോവുകയാണെന്ന് അനുമാനിക്കാം. 2021 ഫെബ്രുവരിയിലാണ് ഇരു സൈന്യത്തിന്റെയും ഓപ്പറേഷൻസ് ഡയറക്ടർ–ജനറൽമാർ തമ്മിൽ നിയന്ത്രണരേഖയിലും അതിർത്തിയിലും വെടിനിർത്തൽ ധാരണയായത്. മുൻപു സ്ഥിരമായിരുന്ന നിയന്ത്രണരേഖാ വെടിവയ്പുകൾക്ക് ഇതോടെ ശമനമായി. ഒപ്പം അതിർത്തിയിലെ വെടിവയ്പുകളുടെ മറവിൽ നടന്നുകൊണ്ടിരുന്ന നുഴഞ്ഞുകയറ്റത്തിനും ഏറക്കുറെ അവസാനമായി.
ഇപ്പോൾ പാക്ക് ബാറ്റ് വീണ്ടും രംഗത്തിറങ്ങിയത് പാക്കിസ്ഥാൻ തങ്ങളുടെ സൈന്യത്തെ നിയന്ത്രണരേഖയിൽ സജീവമാക്കുന്നതിന്റെ ഭാഗമാണെന്നു സംശയിക്കാം. ഇന്നലത്തെ സംഭവത്തിൽ ഒരു പാക്ക് പൗരൻ കൊല്ലപ്പെട്ടു. ഇതിനർഥം ഇയാൾ കശ്മീരിൽനിന്നോ പാക്ക് അധിനിവേശ കശ്മീരിൽനിന്നോ അല്ല എന്നാണ്. കശ്മീരികളെ–അധിനിവേശ കശ്മീർകാരാണെങ്കിലും –‘കശ്മീരി’ എന്നേ പാക്ക് അധികൃതരും ഇന്ത്യൻ അധികൃതരും സാധാരണഗതിയിൽ വിളിക്കാറുള്ളൂ.
ഏതായാലും ഭീകരർ കഴിഞ്ഞ കുറെ ആഴ്ചകളായി കശ്മീർ താഴ്‌വര വിട്ട് ജമ്മുവിൽ ആക്രമണങ്ങൾ നടത്തിവന്നതും ഇപ്പോൾ പാക്ക് സൈന്യത്തിന്റെ കൈകൾ കൂടി കണ്ടുതുടങ്ങിയതും നിയന്ത്രണരേഖയിലെ നില വീണ്ടും വഷളാകുന്നതിന്റെ സൂചനയാണ്. സുപ്രീം കോടതി ഉത്തരവനുസരിച്ച് സെപ്റ്റംബർ 30നു മുൻപു ജമ്മു–കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കണം. ഇതനുവദിക്കാതിരിക്കാനാകാം വീണ്ടും ക്രമസമാധാന നില തകർക്കാൻ പാക്ക് പക്ഷ സംഘങ്ങൾ ശ്രമിക്കുന്നതെന്നാണു വിലയിരുത്തൽ.